Kerala News
ക്ലോസറ്റ് നക്കിപ്പിച്ചു, ക്രൂരമായ മര്‍ദനവും; തൃപ്പൂണിത്തുറയില്‍ 15കാരന്‍ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചതില്‍ അമ്മയുടെ പരാതി
കൊച്ചി: തൃപ്പൂണിത്തുറയില്‍ 15കാരന്‍ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചതില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി കുട്ടിയുടെ കുടുംബം. സ്‌കൂളില്‍ വെച്ച് വിദ്യാര്‍ത്ഥി റാഗിങ്ങിന് ഇരയായിട്ടുണ്ടെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി.
മകന്‍ സ്‌കൂളില്‍ വെച്ച് ശാരീരിക-മാനസിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. കുട്ടി പഠിച്ചിരുന്ന തിരുവാണിയൂർ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഏതാനും വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കുടുംബത്തിന്റെ ഗുരുതര ആരോപണങ്ങള്‍.
സ്‌കൂളിലെ ബാത്ത്‌റൂമില്‍ കൊണ്ടുപോയി ക്ലോസറ്റ് നക്കിപ്പിക്കുകയും മുഖം പൂഴ്ത്തിവെച്ച് ഫ്‌ലഷ് അടിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. നിറത്തിന്റെ പേരില്‍ മകന്‍ അധിക്ഷേപം നേരിട്ടതായും പരാതിയില്‍ പറയുന്നു.
സോഷ്യല്‍ മീഡിയയിലെ ചാറ്റുകളും സുഹൃത്തുക്കളുമായി നടത്തിയ സംഭാഷണങ്ങളും ചൂണ്ടിക്കാട്ടിയാണ് കുടുംബത്തിന്റെ പരാതി. ആത്മഹത്യ ചെയ്ത ദിവസവും മകന്‍ ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് വിദ്യാര്‍ത്ഥിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്.
മരണത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരണമെന്നും സ്‌കൂളിലെ മറ്റ് കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാകാതിരിക്കാന്‍ അധികൃതര്‍ ജാഗ്രത പുലര്‍ത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് മകന്റെ സഹപാഠികള്‍ ആരംഭിച്ച ജസ്റ്റിസ് ഫോര്‍ മിഹിര്‍ എന്ന ഇന്‍സ്റ്റഗ്രാം ആക്കൗണ്ട് പേജ് ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്.
ജനുവരി 15നാണ് ഫ്ലാറ്റിലെ ഇരുപത്തിയാറാം നിലയില്‍ നിന്ന് വിദ്യാര്‍ത്ഥി ചാടി മരിച്ചത്. തൃപ്പൂണിത്തുറ ചോയിസ് ടവറിൽ താമസിക്കുന്ന സരിൻ-രചന ദമ്പതികളുടെ മകൻ മിഹിറാണ് മരിച്ചത്.
മുകളിൽ നിന്ന് വീണ കുട്ടി മൂന്നാം നിലയിലെ ഷീറ്റിട്ട ടെറസിൽ പതിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം മാറ്റിയത്. ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് മിഹിർ.
തുടര്‍ന്ന് കുടുംബം നല്‍കിയ പരാതിയില്‍ ഹില്‍പാലസ് പൊലീസ് കേസെടുത്തിരുന്നു.
Content Highlight: Family of 15-year-old boy jumps to death from flat in Tripunithura, complains to state police chief