തിരുവനന്തപുരം : കേരള സര്‍ക്കാരിന്റെ ഔദ്യോഗിക പരിഭാഷാ ഏജൻസിയായ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം ഭാരത് ഭവനിൽ സംഘടിപ്പിച്ചുവന്ന ദ്വിദിന പരിഭാഷാശില്പശാല സമാപിച്ചു. സമാപന സമ്മേളനം ഔദ്യോഗിക ഭാഷാ വകുപ്പിലെ ഭാഷാ വിദഗ്ദൻ ആർ. ശിവകുമാർ ഉദ്ഘാടനം ചെയ്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷനായി. പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് ഭാഷാ വിദഗ്ദൻ ആർ. ശിവകുമാറും ഇൻസ്റ്റിറ്റ്യുട്ട് ഡയറക്ടർ ഡോ. എം. സത്യനും വിതരണം ചെയ്തു. അസി. ഡയറക്ടർ സുജാ ചന്ദ്ര പി. സ്വാഗതവും എഡിറ്റോറിയൽ അസിസ്റ്റന്റ് മനേഷ് പി. നന്ദിയും പറഞ്ഞു. ലോക മാതൃഭാഷാ ദിനത്തിൽ ശില്പശാലയിലെ പ്രതിനിധികൾക്ക് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ ശ്രീകല ചിങ്ങോലി ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
രാവിലെ മുതൽ ‘വിവര്‍ത്തന ആപ്പുകള്‍ ഗുണങ്ങളും ദോഷങ്ങളും’, ‘വ്യവഹാരഭാഷയും വിവര്‍ത്തനത്തിന്റെ വെല്ലുവിളികളും’, ‘വിവർത്തനം : സങ്കീർണതകളും വെല്ലുവിളികളും’ എന്നീ സെഷനുകളില്‍ നടന്ന ഡോ. സെൽവരാജ് ആർ., അഡ്വ. ഗോപിനാഥൻ നായർ, ശശിധരൻപിള്ള എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ച, കേസ് സ്റ്റഡി, ക്രോഡീകരണം എന്നിവയുമുണ്ടായി. ഇൻസ്റ്റിറ്റ്യുട്ട് ഇത്തരത്തിലുള്ള ശില്പശാലകൾ തുടർന്നും സംഘടിപ്പിക്കണമെന്നും ഇതുവഴി വിവര്‍ത്തനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന സങ്കീർണതകളും വെല്ലുവിളികളും ഒഴിവാക്കാമെന്നും ശില്പശാല അവലോകനത്തിൽ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
ആദ്യ ദിവസം വിവർത്തനത്തിന് ഒരാമുഖം, വിവര്‍ത്തനം രീതികളും പ്രയോഗങ്ങളും എന്നീ സെഷനുകളില്‍ ഡോ. വിഷ്ണു നാരായണനും ‘വ്യാകരണവും പദവിന്യാസവും സംഭവിക്കാവുന്ന സാധാരണ പിഴവുകളും’, ‘സാംസ്‌കാരിക പ്രാദേശികവ്യതിയാനങ്ങള്‍ ഭാഷാശാസ്ത്രത്തില്‍’ എന്നീ സെഷനുകളില്‍ ബേബി ജോസഫും ക്ലാസുകള്‍ നയിച്ചു. ഭാരത് ഭവനുമായി സഹകരിച്ച് സംഘടിപ്പിച്ച ശില്പശാലയിൽ തെരഞ്ഞെടുത്ത 150 ഓളം പ്രതിനിധികളാണ് പങ്കെടുത്തത്.
മുന്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഐ.എ.എസ്. ആണ് വ്യാഴാഴ്ച രാവിലെ പരിഭാഷാശില്പശാലയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടന സെഷനിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷനായി. അഡ്വ. ഗോപിനാഥൻ നായർ, ശശിധരൻപിള്ള എന്നിവര്‍ സന്നിഹിതരായിരുന്നു. അസി. ഡയറക്ടർ സുജാ ചന്ദ്ര പി. സ്വാഗതവും റിസര്‍ച്ച് ഓഫീസര്‍ സ്മിത ഹരിദാസ് നന്ദിയും പറഞ്ഞു.