national news
സ്റ്റാര്‍ലിങ്കിന്റെ ഇടപെടലുകള്‍ രാജ്യത്തിന്റെ ദേശീയ സുരക്ഷാ താത്പര്യങ്ങള്‍ക്ക് എതിരായിരിക്കും: സി.പി.ഐ.എം പി.ബി
സ്റ്റാർലിങ്കുമായുള്ള കരാറുകൾ പിൻവലിക്കണമെന്നും സി.പി.ഐ.എം പി.ബി
ന്യൂദല്‍ഹി: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്‌സുമായി ഇന്ത്യന്‍ കമ്പനികള്‍ കരാറിലേര്‍പ്പെടുന്നതില്‍ ആശങ്കയുയര്‍ത്തി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ. ടെലികോം കമ്പനികളായ ജിയോയും എയര്‍ടെലും സ്റ്റാര്‍ലിങ്കുമായി സഹകരിക്കുന്നുവെന്ന സമീപകാല റിപ്പോര്‍ട്ടുകള്‍ ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെന്ന് സി.പി.ഐ.എം പി.ബി പറഞ്ഞു.
കൃത്രിമോപഗ്രഹങ്ങളുടെ സഹായത്താല്‍ രാജ്യത്ത് അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുമെന്ന വാഗ്ദാനം നിറവേറ്റുന്നതിനായാണ് ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കുമായി കമ്പനികള്‍ സഹകരിക്കുന്നത്. ഈ സഹകരണം സ്‌പെക്ട്രം വിതരണം, ദേശീയ സുരക്ഷ എന്നീ കാര്യങ്ങളില്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും സി.പി.ഐ.എം പി.ബി ചൂണ്ടിക്കാട്ടി.
സ്പെക്ട്രം എന്നത് അപൂര്‍വമായ വിഭവമാണെന്നും സ്വകാര്യ വ്യക്തികളെ ഇതുമായി ബന്ധപ്പെടുത്തുന്നത് തുറന്ന ലേലത്തിലൂടെ ആയിരിക്കണമെന്നും സുപ്രീം കോടതി 2G കേസില്‍ നിലപാടെടുത്തതാണെന്നും സി.പി.ഐ.എം പറഞ്ഞു.
അതുകൊണ്ടുതന്നെ സ്‌പെക്ട്രം അനുവദിക്കുന്നതിനുള്ള ഏതൊരു സ്വകാര്യ ഇടപാടും രാജ്യത്തെ നിയമത്തിന്റെ ലംഘനമായിരിക്കും. ജിയോ, എയര്‍ടെല്‍, സ്റ്റാര്‍ലിങ്ക് എന്നിവ ചേര്‍ന്ന് സാറ്റലൈറ്റ് സ്‌പെക്ട്രം ഉപയോഗത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഒരു സഖ്യം രൂപീകരിക്കുന്നത് ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ടെലികോം വരിക്കാരെ ബാധിക്കുമെന്നും സി.പി.ഐ.എം ചൂണ്ടിക്കാട്ടി.
ഐ.എസ്.ആര്‍.ഒയുടെ പ്രവര്‍ത്തനങ്ങള്‍, പ്രതിരോധം തുടങ്ങിയ തന്ത്രപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് സാറ്റ്ലൈറ്റ് സ്‌പെക്ട്രം അനുവദിക്കേണ്ടത്. സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട പ്രശ്നം മാത്രമല്ല ഇത്, ഒരു രാജ്യത്തിന് എത്ര ഓര്‍ബിറ്റല്‍ സ്ലോട്ടുകള്‍ ഉണ്ട് എന്നുള്ളതിന്റെ ചോദ്യം കൂടിയാണെന്നും സി.പി.ഐ.എം പി.ബി പറഞ്ഞു.
സുപ്രാധാനമായ ഓര്‍ബിറ്റല്‍ സ്ലോട്ടുകളില്‍ സ്റ്റാര്‍ലിങ്കിന്റെ സാറ്റലൈറ്റുകള്‍ക്ക് ഇടപെടാന്‍ അവസരമൊരുക്കുന്നത് രാജ്യത്തിന്റെ ദേശീയ സുരക്ഷാ താത്പര്യങ്ങള്‍ക്ക് എതിരായിരിക്കുമെന്നും സി.പി.ഐ.എം പറഞ്ഞു. ഇതുവഴി പ്രതിരോധം, കാലാവസ്ഥാ തുടങ്ങിയവയെ പറ്റിയുള്ള വിവരങ്ങള്‍ സ്റ്റാര്‍ലിങ്കിന് ശേഖരിക്കാനും സാധിക്കുമെന്നും സി.പി.ഐ.എം കൂട്ടിച്ചേര്‍ത്തു.
ഐ.എസ്.ആര്‍.ഒ പോലുള്ള ഏജന്‍സിക്ക് മാത്രമാണ് ഇപ്പോള്‍ ഇത് സാധ്യമാവുന്നത്. ടെലികോം കമ്പനികളുടെ സേവനങ്ങളും ഒരു രാജ്യത്തിന്റെ പ്രതിരോധത്തെ സംബന്ധിച്ച് നിര്‍ണായകമാണ്. സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ഉക്രൈന് നല്‍കുന്നത് നിര്‍ത്തലാക്കുമെന്ന് യു.എസ് ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് സെലന്‍സ്‌കിക്ക് യു.എസ് ആവശ്യങ്ങളുടെ ഭാഗമായി പല വിഭവങ്ങളും അമേരിക്കയ്ക്ക് കൈമാറേണ്ടി വന്നതും റഷ്യയുമായി ചര്‍ച്ചയ്ക്ക് ഇരിക്കേണ്ടി വന്നതെന്നും സി.പി.ഐ.എം പി.ബി പറഞ്ഞു.
വളരെ തന്ത്രപ്രധാനമായ സാറ്റലൈറ്റ് സ്‌പെക്ട്രവും ഓര്‍ബിറ്റല്‍ സ്ലോട്ടുകളും സ്വന്തമാക്കാനും ബഹിരാകാശ കുത്തക സൃഷ്ടിക്കാനും സ്റ്റാര്‍ലിങ്ക് പോലുള്ള ഒരു യുഎസ് കമ്പനിയെ അനുവദിക്കുന്നത് ഇന്ത്യയുടെ ദേശീയ പരമാധികാരത്തെയും സുരക്ഷയെയും അപകടത്തിലാക്കുമെന്നും സി.പി.ഐ.എം പറഞ്ഞു. സ്റ്റാർലിങ്കുമായുള്ള കരാർ ഉപേക്ഷിക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.
ഇതിനിടെ സ്റ്റാര്‍ലിങ്കിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിക്കുകയുണ്ടായി. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ എക്സില്‍ പങ്കുവെച്ച പോസ്റ്റ് മന്ത്രി പിന്‍വലിക്കുകയും ചെയ്തു. കടുത്ത വിമര്‍ശനം ഉയര്‍ന്നത്തിന് പിന്നാലെയാണ് കേന്ദ്രമന്ത്രി പോസ്റ്റ് പിന്‍വലിച്ചത്.
സ്റ്റാര്‍ലിങ്കുമായുള്ള കരാറുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളു.
Content Highlight: Starlink’s interventions will be against the country’s national security interests: CPI(M) PB