India
പ്രഹാര്‍; ഇന്ത്യയില്‍ ആദ്യമായി ഭീകരവിരുദ്ധ നയം അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂദല്‍ഹി: ഇന്ത്യയുടെ ആദ്യ സമഗ്ര ഭീകരവിരുദ്ധ നയം ‘പ്രഹാര്‍’ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. അല്‍ ഖ്വയ്ദ, ഐ.എസ്.ഐ.എസ് തുടങ്ങിയ ആഗോള ഭീകര സംഘടനകള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് കേന്ദ്രം നയരേഖ പ്രഖ്യാപിച്ചത്.
ഇന്ത്യ എപ്പോഴും ഭീകരതയുടെ ഇരകള്‍ക്കൊപ്പം നിലകൊള്ളുമെന്ന് നയരേഖ പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറഞ്ഞു. തീവ്രവാദത്തിനെതിരായ സഹിഷ്ണുതയില്ലാത്ത ഇന്ത്യയുടെ നയമാണ് പ്രഹാറെന്നും മന്ത്രാലയം വ്യക്തമാക്കി.
അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് പുറമെ സൈബര്‍ ആക്രമണങ്ങള്‍, ഡ്രോണുകളുടെ ദുരുപയോഗം, എ.ഐ ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള ഭീഷണി എന്നിവയെ പ്രതിരോധിക്കുക എന്നതാണ് പ്രഹാറിന്റെ ലക്ഷ്യം. എട്ട് പേജുള്ള നയരേഖയാണ് എം.എച്ച്.എ പുറത്തുവിട്ടത്.
ഭീകരാക്രമണങ്ങള്‍ തടയുക, വേഗത്തിലുള്ള പ്രതികരണം, മുഴുവന്‍ സമയ സര്‍ക്കാര്‍ ഇടപെടലിലൂടെ ആഭ്യന്തരനടപടികള്‍ സംയോജിപ്പിക്കുക, മനുഷ്യാവകാശങ്ങളും നിയമവാഴ്ചയും അടിസ്ഥാമാക്കിയുള്ള നടപടികള്‍, പ്രതിരോധശേഷി ശക്തിപ്പെടുത്തുക എന്നിവയിലും പ്രഹാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഭീഷണിയുടെ സ്വഭാവം മാറിക്കൊണ്ടിരിക്കുകയാണ്. ഭീകരതക്കെതിരായ ഇന്ത്യയുടെ നീക്കങ്ങള്‍ ഇതുവരെ ശക്തമായിരുന്നു. എന്നാല്‍ അത് കൂടുതല്‍ ശക്തമാക്കേണ്ടതുണ്ടെന്നും മന്ത്രാലയം പറയുന്നു.
അതിര്‍ത്തിയിലെ ഏതാനും രാജ്യങ്ങള്‍ പലപ്പോഴും ഭീകരതയെ ഒരു ഉപകരണമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഭീകരതയെ ഒരു പ്രത്യേക മതവുമായോ സ്വത്വവുമായോ ദേശീയതയുമായോ ഇന്ത്യ ബന്ധപ്പെടുത്തുന്നില്ലെന്നും നയം വ്യക്തമാക്കുന്നു.
കഴിഞ്ഞ കുറേ കാലങ്ങളായി സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ഭീകരത രാജ്യത്തെ ബാധിച്ചിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. അല്‍ ഖ്വയ്ദ, ഐ.എസ്.ഐ.എസ് പോലുള്ള സംഘടനകളെ ഉപയോഗിച്ച് സ്ലീപ്പര്‍ സെല്ലുകള്‍ ഇന്ത്യയെ ആക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രാലയം പറഞ്ഞു.
ഭീകരാക്രമണങ്ങളില്‍ ആദ്യം പ്രതികരിക്കുന്നത് പ്രാദേശിക പൊലീസാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ദേശീയ സുരക്ഷാ ഗാര്‍ഡ് (എന്‍.എസ്.ജി) നോഡല്‍ ദേശീയ ഭീകരവിരുദ്ധ സേനയായി പ്രവര്‍ത്തിക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.
കര-ജല-വ്യോമ മേഖലകളില്‍ ഇന്ത്യ നിരന്തരമായി ഭീഷണികള്‍ നേരിടുന്നുണ്ടെന്നും പ്രഹാറില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Content Highlight: The central government has introduced India’s first anti-terrorism policy
ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അംഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ
രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.




