World
ലെബനന് നേരെയുള്ള ഇസ്രഈൽ ആക്രമണം; അപലപിച്ച് സ്പെയിനും ഫ്രാൻസും
പാരിസ്: ഒരുമാസത്തിലധികമായി തുടർന്നുകൊണ്ടിരിക്കുന്ന ലെബനന് നേരെയുള്ള ഇസ്രഈൽ ആക്രമണത്തെ ശക്തമായി അപലപിച്ച് സ്പെയിനും ഫ്രാൻസും.
ഇസ്രഈൽ വ്യോമാക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇപ്പോൾ പ്രഖ്യാപിച്ച വെടിനിർത്തൽ കരാറിൽ ലെബനനെയും ഉൾപ്പെടുത്തണമെന്നും ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടു.
മേഖലയിലെ വെടിനിർത്തൽ കരാറിന് ഇപ്പോഴുള്ള ആക്രമണങ്ങൾ ഭീഷണിയാണെന്നും ലെബനൻ കരാറിന്റെ പരിധിയിൽ വരണമെന്നും ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ, പ്രധാനമന്ത്രി നവാഫ് സലാം എന്നിവരുമായി നടത്തിയ ചർച്ചയ്ക്കുശേഷം ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.
ലെബനനിലെ ആക്രമണങ്ങളിൽ കടുത്ത ഭാഷയിലാണ് സ്പെയിൻ പ്രതികരിച്ചത്. ബുധനാഴ്ച ലെബനനിൽ ഇസ്രഈൽ നടത്തിയ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും നിലവിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിന്റെയും നഗ്നമായ ലംഘനമാണെന്ന് സ്പെയിൻ വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ് തുറന്നടിച്ചു.
ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തുന്നത് കടുത്ത ആക്രമമാണെന്ന് പറഞ്ഞ സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഇസ്രഈലുമായുള്ള കരാറുകൾ യൂറോപ്യൻ യൂണിയൻ റദ്ധാക്കണമെന്നും ആവശ്യപ്പെട്ടു.
ഇറാനിലും ലെബനനിലും ഇസ്രഈലും അമേരിക്കയും നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളിൽ സ്പെയിൻ തുടക്കം മുതലേ കടുത്ത മറുപടി നൽകിയിരുന്നു.
ഇറാനെതിരായുള്ള ആക്രമണങ്ങൾക്ക് സ്പെയിനിന്റെ സൈനിക താവളങ്ങളും വ്യോമ പാതയും വിട്ടുതരില്ലെന്ന് പെഡ്രോ സാഞ്ചസ് പറഞ്ഞിരുന്നു. ഇതിനെത്തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്പെയിനുമായുള്ള വ്യാപാര ബന്ധങ്ങൾ വിച്ഛേദിക്കുമെന്ന് പറഞ്ഞിരുന്നു.
അതേസമയം ലെബനന് നേരെയുള്ള ആക്രമണങ്ങളിൽ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിക്കുകയും ആക്രമണം ഇസ്രഈൽ – അമേരിക്ക വെടിനിർത്തലിനെ ബാധിക്കുമെന്നും പറഞ്ഞു.
ആക്രമണം തുടങ്ങിയതുമുതൽ 10 ലക്ഷത്തിലധികം പേർ പലായനം ചെയ്തതായി ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥി കമ്മീഷനും പറഞ്ഞിരുന്നു.
Content Highlight: Israel’s attack on Lebanon; Spain and France condemn
മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം




