Kerala
വന്ദേമാതരം മുഴുവൻ പാടിയത് സംഘടനാ പിഴവ്; രാജ്യത്തോട് മാപ്പ് ചോദിക്കുന്നു: കോൺഗ്രസ് നേതാവ് രാജു പി നായർ
കൊച്ചി: എ.ഐ.സി.സി ആസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചത് സംഘടനാ പിഴവെന്ന് കോൺഗ്രസ് നേതാവ്. എറണാകുളം ഡി.സി.സി പ്രസിഡന്‍റ് രാജു പി നായരാണ് ഈ കാര്യം അഭിപ്രായപ്പെട്ടത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
വന്ദേ മാതരം മുഴുവൻ ആലപിച്ച സംഭവത്തിൽ ഒരു കോൺഗ്രസുകാരൻ എന്ന നിലയിൽ രാജ്യത്തോട് മാപ്പ് ചോദിക്കുന്നുവെന്നും രാജു പി. നായർ വ്യക്തമാക്കി. സംഘാടനത്തിൽ വന്ന വീഴ്ച്ച അക്ഷന്തവ്യമാണ്. അത് വിശദീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാജു പി. നായർ പറഞ്ഞു.
വന്ദേ മാതരം മുഴുവൻ പാടുമ്പോൾ നേതാക്കന്മാരുടെ അസ്വസ്ഥമായ ഇടപെടലിൽ നിന്ന് പാർട്ടിയുടെ വന്ദേമാതരം സംബന്ധിച്ച നിലപാട് എന്താണെന്നുള്ളത് പ്രകടമാണെന്നും രാജു പി. നായർ കൂട്ടിച്ചേർത്തു.
‘എ.ഐ.സി.സി. യിൽ സംഭവിച്ചത് ഗുരുതരമായ സംഘാടന പിഴവാണ്. ഒരു കോൺഗ്രസുകാരൻ എന്ന നിലയിൽ രാജ്യത്തോട് മാപ്പ് ചോദിക്കുന്നു. അത് പാടുമ്പോൾ നേതാക്കന്മാരുടെ അസ്വസ്ഥമായ ഇടപെടലിൽ നിന്ന് പാർട്ടിയുടെ വന്ദേമാതരം സംബന്ധിച്ച നിലപാട് എന്താണെന്നുള്ളത് പ്രകടമാണ്. സംഘാടനത്തിൽ വന്ന വീഴ്ച്ച അക്ഷന്തവ്യമാണ്. അത് വിശദീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു,’ രാജു പി. നായർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
എ.ഐ.സി.സി ആസ്ഥാനത്ത് സ്വാതന്ത്ര്യ ദിന ചടങ്ങില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജു പി. നായരുടെ പ്രതികരണം. എ.ഐ.സി.സി ആസ്ഥാനത്തെ ചടങ്ങിൽ വന്ദേ മാതരം പൂർണമായി ആലപിക്കവെ സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നിര്‍ത്താനായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഗായക സംഘം നിര്‍ത്താതെ ആലാപനം തുടരുകയായിരുന്നു.
വന്ദേമാതരം മുഴുവൻ പാടിയതിൽ രാഹുല്‍ ഗാന്ധി നീരസം പ്രകടിപ്പിക്കുന്നതായും ചടങ്ങിന്റെ വീഡിയോയിൽ കാണാമായിരുന്നു. എന്നാൽ രാഹുലും ഖാർഗെയും സോണിയയും ഒഴികെയുള്ള നേതാക്കൾ ഗാനാലാപനത്തെ ചോദ്യം ചെയ്തില്ലെന്നും വീഡിയോയിൽ വ്യക്തമാകുന്നു.
എ.ഐ.സി.സി ആസ്ഥാനത്ത് വന്ദേമാതരം മുഴുവൻ ആലപിച്ചതിനെ കോൺഗ്രസ് നേതാവ് ജയറാം രമേശ് ന്യായീകരിക്കുകയും ചെയ്തിരുന്നു. വന്ദേമാതരം മുഴുവന്‍ ആലപിച്ചതില്‍ പ്രശ്‌നമില്ലെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കുറെ നേരമായി നില്‍ക്കുന്ന സോണിയ ഗാന്ധിക്കിരിക്കാന്‍ ഒരു കസേര വേണമെന്നാണ് ആവശ്യപ്പെട്ടതെന്നും അല്ലാതെ വന്ദേമാതരം ആലപിക്കുന്നതിനെ ആരും തടസപ്പെടുത്തിയിട്ടില്ലെന്നും ജയറാം രമേശ് പറഞ്ഞു.
വന്ദേമാതരം കോണ്‍ഗ്രസിന്റെ ഗീതമാണെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയുടെ പ്രതികരണം. വന്ദേമാതരം ആദ്യമായി ആലപിച്ചത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയിലായിരുന്നുവെന്നും അതില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ ഈ നിലപാടിന് വിരുദ്ധമായാണ് എ.ഐ.സി.സി ആസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷം നടന്നത്.
സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ കേരളം ഒഴികെയുള്ള കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചിരുന്നു. ഹിമാചല്‍പ്രദേശ്, കര്‍ണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വന്ദേമാതരം മുഴുവന്‍ ആലപിച്ചത്.
സ്വാതന്ത്ര്യ ദിനത്തില്‍ വന്ദേമാതരം മുഴുവന്‍ ആലപിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കേരള, തമിഴ്‌നാട് സര്‍ക്കാരുകള്‍ വന്ദേമാതരം ഒഴിവാക്കി ദേശീയ ഗാനം മാത്രമാണ് ആലപിച്ചത്.
Content Highlight: Congress Ernakulam DCC leader Raju P Nair About Reciting All Stanza of Vandemataram at AICC HQ
റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.




