മാനന്തവാടി: വയനാട് പടമലയിൽ ഭീതി വിതച്ച് കടുവയുടെ സാന്നിധ്യവും. ഇന്ന് രാവിലെ പള്ളിയിൽ പോയവരാണ് റോഡിൽ കടുവയെ കണ്ടത്. കടുവ റോഡ് മുറിച്ച് കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. അതേസമയം, സിസിടിവി ദൃശ്യങ്ങളിൽ കണ്ടത് കടുവയാണോ എന്ന് വനം വകുപ്പ് ഔദ്യോഗിക സ്ഥിരീകരണങ്ങൾ നടത്തിയിട്ടില്ല. ദൃശ്യങ്ങൾ കൃത്യമായി പരിശോധിച്ച് വരികയാണെന്ന് വനം വകുപ്പ് അധികൃതർ വ്യക്തമാക്കി.
പ്രദേശത്ത് കടുവ ഇറങ്ങിയെന്ന തരത്തിലുള്ള വാർത്ത പരന്നതോടെ നാട്ടുകാർ ആശങ്കയിലാണ്. കർഷകനായ അജീഷിനെ കർണാടകയിൽ നിന്നെത്തിയ മോഴയാന കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപത്തായാണ് ഇപ്പോൾ കടുവയെയും കണ്ടിരിക്കുന്നത്. ദിവസങ്ങൾ പിന്നിട്ടിട്ടും കാട്ടാനയെ പിടികൂടാത്തതിനെ തുടർന്ന് നാട്ടുകാർ വൻ പ്രതിഷേധമാണ് നടത്തുന്നത്. നിലവിൽ, മിഷൻ ബേലൂർ മഗ്‌ന നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമയവും സന്ദർഭവും ഒത്തുവന്നാൽ ഇന്ന് മയക്കുവെടി വെച്ചേക്കുമെന്നാണ് സൂചന. നിലവിൽ, ഉൾക്കാടുകളിലൂടെയാണ് ആന സഞ്ചരിക്കുന്നത്.




