national news
ഇന്ത്യൻ കുടിയേറ്റക്കാരെ ചങ്ങലക്കിട്ട് തിരിച്ചയച്ച സംഭവം; പാർലമെന്റിൽ ബഹളം
ന്യൂദൽഹി: നൂറിലധികം ഇന്ത്യൻ പൗരന്മാരെ അമേരിക്ക മനുഷ്യത്വ രഹിതമായി ചങ്ങലക്കിട്ട് നാടുകടത്തിയ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വ്യാഴാഴ്ച ലോക്‌സഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചു. പിന്നാലെ പ്രതിപക്ഷ എം.പിമാർ പ്രതിഷേധിച്ചതോടെ ലോക്‌സഭ സ്പീക്കർ ഓം ബിർള ഉച്ചവരെ സഭാ നടപടികൾ നിർത്തിവച്ചു.
വിഷയത്തിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിലെ കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ് ആണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. നമ്മുടെ ജനങ്ങളോടുള്ള ക്രൂരത തടയുന്നതിനും സ്വദേശത്തും വിദേശത്തും ഓരോ ഇന്ത്യക്കാരന്റെയും അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനും സഭ ഈ വിഷയം അടിയന്തിരമായി പരിഗണിക്കണമെന്ന് പ്രമേയത്തിൽ പറയുന്നു.
കൂടാതെ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ തിരിച്ച് കൊണ്ടുവരുന്നത് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പി കെ.സി. വേണുഗോപാലും ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി.
വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കുകയും യു.എസ് അധികാരികളിൽ നിന്ന് നാടുകടത്തപ്പെട്ട വ്യക്തികൾക്ക് മാന്യമായ പെരുമാറ്റം ഉറപ്പാക്കുന്നതിന് സ്വീകരിക്കുന്ന നയതന്ത്ര നടപടികളുടെ രൂപരേഖ തയ്യാറാക്കുകയും വേണമെന്ന് പ്രമേയത്തിൽ പറയുന്നു.
എന്നാൽ ഇത് ഇന്ത്യൻ സർക്കാരും ഒരു വിദേശ സർക്കാരും തമ്മിലുള്ള പ്രശ്നമാണ്. ഇന്ത്യൻ സർക്കാർ വിഷയം ശ്രദ്ധിക്കും. ഇതിനായി ചോദ്യോത്തര വേള തടസപ്പെടുത്തരുതെന്ന് പ്രതിപക്ഷ ബഹളത്തിനിടയിൽ ലോക്സഭാ സ്പീക്കർ പറഞ്ഞു.
അതേസമയം ഇന്ത്യക്കാരെ ചങ്ങലക്കിട്ട് കൊണ്ടുവന്നത് കാണേണ്ടി വന്നതിൽ ദുഖിതനാണെന്നും വിദേശകാര്യ മന്ത്രി ജയശങ്കർ വിഷയത്തിൽ പ്രസ്താവന നടത്തണമെന്നും കോൺഗ്രസ് എം.പി മാണിക്കം ടാഗോർ പറഞ്ഞു.
‘ഇന്ത്യക്കാരെ ചങ്ങലയിട്ട് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് കാണുന്നത് വളരെ വേദനാജനകവും അപമാനകരവുമാണ്. ഈ സർക്കാർ എന്തിനാണ് നിശബ്ദത പാലിക്കുന്നത്?. സർക്കാർ അതിനെ ശക്തമായി അപലപിക്കണം. നാടുകടത്തപ്പെട്ട ഇന്ത്യൻ പൗരന്മാർ അവിടെ നിയമവിരുദ്ധമായി താമസിച്ചിരിക്കാം, ഏജന്റുമാർ അവരെ വഞ്ചിച്ചിരിക്കാം, പക്ഷേ അവരെ അപമാനിക്കുന്നതും മനുഷ്യത്വരഹിതമായ പെരുമാറ്റവും അംഗീകരിക്കാനാവില്ല. അതിനാൽ, ഞങ്ങൾക്ക് വിദേശകാര്യ മന്ത്രി ജയശങ്കറിൽ നിന്ന് ഒരു പ്രസ്താവന വേണം. അദ്ദേഹം പാർലമെന്റിൽ ഒരു പ്രസ്താവന നടത്തണം,’ അദ്ദേഹം പറഞ്ഞു.
Content Highlight: Lok Sabha proceedings resume amid protests over deportation of Indians from US