വസ്തുതാ വിരുദ്ധമായ ആരോപണങ്ങളുന്നയിച്ച് കെ.എസ്. അരുണ്‍കുമാറിനെ അപമാനിച്ചെന്ന കേസ്; കോടതിയില്‍ ഹാജരായി ഹാഷ്മി
കാക്കനാട്: വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപമാനിച്ചെന്ന കേസില്‍ കോടതിയില്‍ ഹാജരായി 24 ന്യൂസ് ചാനല്‍ സീനിയര്‍ എഡിറ്റര്‍ ഹാഷ്മി താജ് ഇബ്രാഹിം.
കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാഷ്മി ഹാജരായത്. സി.പി.ഐ.എം നേതാവ് കെ.എസ്. അരുണ്‍ കുമാറിന്റെ പരാതിയിലാണ് ഹാഷ്മിക്കെതിരെ കേസെടുത്തത്. കാക്കനാട് മജിസ്ട്രേറ്റ് കോടതിയ്ക്ക് മുമ്പാകെ അരുണ്‍ കുമാര്‍ പ്രൈവറ്റ് കംപ്ലെയിന്റ് ഫയല്‍ ചെയ്യുകയായിരുന്നു.
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഷൂ എറിഞ്ഞ സംഭവത്തിലെ പ്രതികളുമായി ബന്ധമുണ്ടെന്ന കേസില്‍, 24 ന്യൂസ് റിപ്പോര്‍ട്ടറെ പൊലീസ് പ്രതി ചേര്‍ത്തതുമായി ബന്ധപ്പെട്ട് 24 ന്യൂസ് ചാനല്‍ 2024 ഡിസംബര്‍ 23ന് നടത്തിയ എന്‍കൗണ്ടര്‍ ചര്‍ച്ചയില്‍ പങ്കെടുത്തപ്പോഴാണ് കേസിനാസ്പദമായ ആരോപണങ്ങള്‍ ഉണ്ടായത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളായിരുന്നു ഹാഷ്മി അരുണ്‍ കുമാറിനെതിരെ ഉന്നയിച്ചത്. പിന്നീട് ഇക്കാര്യത്തില്‍ വിശദീകരണവുമായി ഹാഷ്മി അയച്ച വാട്സ്ആപ്പ് സന്ദേശവും അരുണ്‍ കുമാര്‍ പുറത്തുവിട്ടിരുന്നു.
പരാതിയിൽ കോടതി കേസെടുത്തതിന് പിന്നാലെ ഹാഷ്മിക്കെതിരെ രൂക്ഷവിമർശനവുമായി അരുൺ കുമാർ പ്രതികരിച്ചിരുന്നു.
‘ചാനല്‍ ചര്‍ച്ചയ്ക്ക് വിളിച്ചുവരുത്തി അപമാനിക്കുക, എന്ത് തോന്നിവാസവും പറയുക, വസ്തുതാ വിരുദ്ധ ആരോപണങ്ങള്‍ ഉന്നയിക്കുക എന്നത് തൊഴിലാക്കി മാറ്റിയ ചില അവതാരകര്‍ ഉണ്ട്. ചാനലില്‍ ക്ഷണിച്ചു വരുത്തുന്ന അതിഥികളെ പൊതുസമൂഹത്തില്‍ ആകമാനം അപമാനിച്ചതിനുശേഷം അര്‍ധരാത്രി മെസേജ് അയച്ച് ഇവര്‍ ഖേദം പ്രകടിപ്പിക്കും ചെയ്യും.
ഇവരുടെ അഹങ്കാരത്തിന് ഇരയാകുന്ന സാധാരണക്കാര്‍ക്ക് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങളെ കുറിച്ച് ഇവര്‍ ചിന്തിക്കുന്നേ ഇല്ല. നിയമ നടപടിയിലേക്ക് കടന്ന് അഭിഭാഷക നോട്ടീസ് അയച്ചപ്പോള്‍ അതിന് മറുപടി നല്‍കാതിരിക്കുക. നിയമവ്യവസ്ഥയെ അംഗീകരിക്കാതെ ഇവര്‍ തന്നെയാണ് യഥാര്‍ത്ഥ ‘ജഡ്ജിമാര്‍’ എന്ന് സ്വയം കരുതി പെരുമാറുന്നത് കൊണ്ടാകാം ഇവരോക്കെ ഇങ്ങനെ,’ കെ.എസ്. അരുണ്‍ കുമാര്‍
Content Highlight: Hashmi appears in court in case of insulting K.S. Arunkumar by making false allegations