എക്സ്പ്രസ് വേയ്ക്കായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം ലഭിച്ചില്ല, ഹരിയാനയിൽ കർഷക പ്രതിഷേധം; നൂറിലധികം പേർക്കെതിരെ കേസെടുത്ത് പൊലീസ്
നൂഹ്: എക്സ്പ്രസ് വേയ്ക്കായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം ലഭിക്കാത്തതിനെ തുടർന്ന് ഹരിയാനയിലെ നൂഹിൽ പ്രതിഷേധിച്ച കർഷകർക്കെതിരെ കേസ് എടുത്ത് പൊലീസ്. 2010ൽ ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ കർഷക സംഘം വ്യാവസായിക മോഡൽ ടൗൺഷിപ്പിന്റെ നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞു, തുടർന്ന് സ്ത്രീകൾ ഉൾപ്പെടെ നൂറിലധികം പേർക്കെതിരെ പൊലീസ് കേസെടുത്തു.
ദൽഹി –അമൃത്സർ–കത്ര എക്സ്പ്രസ് വേയുടെ നിർമാണത്തിനായി ഏറ്റെടുത്ത 1,600 ഏക്കർ ഭൂമിക്ക് അർഹമായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് ഒമ്പത് ഗ്രാമങ്ങളിലെ കർഷകർ അവകാശപ്പെട്ടു. ഐ.എം.ടി റോജ്ക മിയോയിലാണ് പ്രകടനം നടന്നത്. സംഘർഷം രൂക്ഷമായതോടെ സമാധാനം നിലനിർത്താനുള്ള പൊലീസിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു. സംഘർഷത്തിനിടെ ഒരു വൃദ്ധയായ സ്ത്രീ ബോധരഹിതയായി വീണതായും റിപ്പോർട്ടുണ്ട്.
സംഭവത്തിൽ റോജ്ക മിയോ പൊലീസ് സ്റ്റേഷനിൽ 53 സ്ത്രീകൾ ഉൾപ്പെടെ 107 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഖേദ്ലി കങ്കർ, മെഹറോള, ബദെലകി, കൻവാർസിക, റോജ്ക മിയോ, ധിർഡോക, രൂപഹേദി, ഖോഡ്, റെവാസൻ എന്നീ ഒമ്പത് ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 1,600 ഏക്കർ ഭൂമി 2010 ൽ ഏറ്റെടുത്തെന്നും എന്നാൽ നഷ്ട്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും കർഷകർ പറഞ്ഞു.
ഉചിതമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ ഫെബ്രുവരി 28 മുതൽ ധീരുഡുക ഗ്രാമത്തിൽ ധർണ നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. ഹരിയാന സ്റ്റേറ്റ് ഇൻഡസ്ട്രിയൽ & ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ജീവനക്കാർ മണ്ണുമാന്തി യന്ത്രങ്ങളുമായെത്തി ടൗൺഷിപ്പിന്റെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയപ്പോൾ പ്രതിഷേധക്കാർ തടയുകയായിരുന്നു.
കർഷകരോട് പിരിഞ്ഞ് പോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അവർ അനുസരിച്ചില്ല. തുടർന്ന് പൊലീസ് കർഷകരെ അറസ്റ്റ് ചെയ്ത നീക്കുകയായിരുന്നു. സർക്കാർ ജോലി തടസപ്പെടുത്തൽ ഉൾപ്പെടെയുള്ള വിവിധ കുറ്റങ്ങൾ ചുമത്തി 107 പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.
Content Highlight: Over 100 booked in Haryana’s Nuh as farmers protest over compensation