Kerala
തന്ത്രിയുടെ അറസ്റ്റ് ഹിന്ദുവിരുദ്ധ വികാരം സൃഷ്ടിക്കുമെന്ന് വരുത്തുതീര്‍ക്കാന്‍ ശ്രമം; ഏഷ്യാനെറ്റ് ന്യൂസിനെതിരെ ശ്യാം കുമാർ
ആലപ്പുഴ: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തത് ഹിന്ദുവിരുദ്ധ വികാരം സൃഷ്ടിക്കുമെന്ന് വരുത്തുതീര്‍ക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ സാമൂഹിക നിരീക്ഷകന്‍ ടി.എസ്. ശ്യാം കുമാര്‍. ഫേസ്ബുക്കിലൂടെയാണ് ശ്യാം കുമാര്‍ വിമര്‍ശനം ഉന്നയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് ശ്യാം കുമാറിന്റെ പ്രതികരണം. ‘ഹിന്ദുക്കളും കൈവിടുമോ’ എന്ന തലക്കെട്ടിലാണ് ഏഷ്യാനെറ്റിന്റെ വാര്‍ത്ത. മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍ അവതരിപ്പിക്കുന്ന സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ ഇന്നത്തെ (തിങ്കള്‍) എപ്പിസോഡ് ചൂണ്ടിക്കാട്ടിയാണ് ശ്യാം കുമാറിന്റെ പോസ്റ്റ്.
ബ്രാഹ്‌മണനായ തന്ത്രി കണ്ഠരര് രാജീവര്‍ക്ക്, വ്യത്യസ്ത സമുദായങ്ങളായി പടര്‍ന്നുകിടക്കുന്ന ‘ഹിന്ദു’വെന്ന് വിളിക്കപ്പെടുന്ന ജനവിഭാഗത്തിന്റെ കുത്തകാവകാശം പതിച്ചു കൊടുക്കുക എന്നത് ശബരിമല സ്ത്രീ പ്രവേശനവിധിയുടെ കാലം മുതലുള്ള വലതുപക്ഷ മാധ്യമങ്ങളുടെ പദ്ധതിയാണെന്നും ശ്യാം കുമാര്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയുടെ പേരില്‍ തന്ത്രിയെ അറസ്റ്റ് ചെയ്താല്‍ അത് ഹിന്ദു വിരുദ്ധ വികാരം സൃഷ്ടിക്കുമെന്ന ആഖ്യാനം അവതരിപ്പിച്ച്, ഹിന്ദുത്വവാദികള്‍ക്ക് അനുകൂലമായ കാലാവസ്ഥ സൃഷ്ടിച്ചെടുക്കുകയാണ് കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളെന്നും ശ്യാം കുമാര്‍ ചൂണ്ടിക്കാട്ടി.
ഇത്തരം വലതുപക്ഷ മാധ്യമങ്ങള്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥയെയും ബ്രാഹ്‌മണ്യ പൗരോഹിത്യത്തെയും വര്‍ത്തമാന കേരള സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപാളി കേസിലും ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ജാമ്യാപേക്ഷയിൽ സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് തന്ത്രി ഉന്നയിച്ചത്.
ശബരിമല സ്ത്രീപ്രവേശന വിധിയുണ്ടായപ്പോള്‍ ആചാരലംഘനം പാടില്ലെന്ന് നിലപാടെടുത്തതിനാലാണ് തനിക്കെതിരെ കേസെടുത്തതെന്നായിരുന്നു തന്ത്രിയുടെ വാദം.
സ്വര്‍ണക്കൊള്ള കേസില്‍ തന്നെ മനപൂര്‍വം കുടുക്കുകയായിരുന്നുവെന്നും തന്ത്രി വാദിച്ചിരുന്നു. തന്ത്രിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.
ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളിലും തന്റെ പേരില്ലെന്നും തന്ത്രി വാദിച്ചിരുന്നു. പെട്ടെന്നൊരു സുപ്രഭാതത്തിലാണ് തന്നെ പ്രതി ചേര്‍ത്തതെന്നുമായിരുന്നു കണ്ഠരര് രാജീവരുടെ വാദം.
Content Highlight: An attempt to make it seem like the arrest of the kandararu rajeevaru will create anti-Hindu sentiment; Syam Kumar criticizes Asianet News
രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.




