Kerala
തൃണമൂല്‍ കോണ്‍ഗ്രസിന് ഒപ്പം നില്‍ക്കേണ്ടി വന്നത് ഏറ്റവും വലിയ തെറ്റ്; എല്ലാ ഭാരവാഹിത്വങ്ങളും രാജിവെച്ചെന്ന് പി.വി അന്‍വറിന്റെ അടുത്ത അനുയായി
മലപ്പുറം: മുൻ എം.എൽ.എയും തൃണമൂല്‍ കോൺഗ്രസ് നേതാവുമായ പി.വി അൻവറിൻ്റെ അടുത്ത അനുയായിയായിരുന്ന കെ.ടി. അബ്ദുറഹ്മാൻ പാർട്ടി ഭാരവാഹിത്വങ്ങളൊഴിഞ്ഞു. തൃണമൂലുമായുള്ള എല്ലാ ബന്ധങ്ങളും നാല് മാസങ്ങൾക്ക് മുമ്പ് തന്നെ അവസാനിപ്പിച്ചതാണെന്നും തൻ്റെ മനസ് ഇടതുപക്ഷത്തോടൊപ്പമാണെന്നും അബ്ദുറഹ്മാൻ ഫേസ്ബുക്കിലൂടെ പറഞ്ഞു.
ഇടതുപക്ഷ പ്രവർത്തകനായിരുന്ന സമയത്ത് പ്രവർത്തകരുടെ സ്നേഹവും പിന്തുണയും താൻ അനുഭവിച്ചറിഞ്ഞതാണെന്നും അതിൽ അഭിമാനമുണ്ടെന്നും അബ്ദുറഹിമാൻ പറയുന്നു. ഒരു പ്രത്യേക സാഹചര്യത്തിലാണ് തൃണൂൽ കോൺഗ്രസിൽ ചേർന്നത്. പിന്നീട് തൃണമൂലിൽ നിന്നും രാജിവെച്ചെങ്കിലും ആ വിവരം മറച്ചുവെക്കുകയായിരുന്നു. കാരണം കൂടുതൽ ചർച്ചകളിലേക്ക് വലിച്ചിഴയ്ക്കപ്പെടേണ്ടതാണെന്ന് കരുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു പ്രത്യേക സാഹചര്യത്തിൽ തൃണമൂല്‍ കോൺഗ്രസിന് ഒപ്പം നിൽക്കേണ്ടി വന്നു. ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായ രാഷ്ട്രീയ തീരുമാനമായിരുന്നു അത്. പിന്നീട് അതിൻ്റെ വിശദാംശങ്ങൾ എഴുതാം. നാലുമാസം മുമ്പ് തന്നെ എല്ലാ ഭാരവാഹികളും രാജിവെച്ചതാണ്. ആ ബന്ധം പൂർണമായി അവസാനിപ്പിച്ചതാണ്. അക്കാര്യം വിളിച്ചു പറഞ്ഞു ചർച്ചാപാത്രമാകേണ്ടെന്ന് കരുതിയാണ് അക്കാര്യം ഇത്രനാൾ ഒളിച്ചുവെച്ചത്,’ അബ്ദുറഹ്മാൻ പറഞ്ഞു. നിലവിലുള്ള രാഷ്ട്രീയ നിലപാടുകളിൽ”
അതേസമയം, ഏറനാട് മണ്ഡലത്തിൽ 2016, 2021 വർഷങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.ടി അബ്ദുറഹ്മാൻ മത്സരിച്ചിരുന്നു. രണ്ടുതവണയും യു.ഡി.എഫിൻ്റെ പി.കെ ബഷീറിനോട് പരാജയപ്പെട്ടു. 2011ൽ ഇതേ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി പി.വി അൻവർ മത്സരിച്ചിരുന്നെങ്കിലും പി.കെ ബഷീറിന് പിന്നിലായി രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പിന്നീട് എൽ.ഡി.എഫ് സ്വതന്ത്രനായി 2016 മുതൽ പി.വി. അൻവർ നിലമ്പൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചു. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നു 2025 ജനുവരി 13ന് രാജിവെക്കുകയും ചെയ്തു. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കുമെന്ന് അൻവർ അറിയിച്ചു.
കെ.ടി. അബ്ദുറഹ്മാൻ്റെ ഫേസ്ബുക്ക് കുറിപ്പ്:
നാട്ടിൻപുറത്തെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച പ്രതിസന്ധികൾ തരണം ചെയ്തതാണ് ഇന്ന് നിങ്ങൾ കാണുന്ന സംരംഭകനായി ഞാൻ വളർന്നത്. ആ യാത്രയിൽ എന്നെ ചേർത്തുപിടിച്ചവരും പ്രോത്സാഹിപ്പിച്ചവരും ഒരുപാടുണ്ട്. ആ സ്നേഹമാണ് എൻ്റെ കരുത്ത്.
ഫേസ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയകളിലും യാത്രാവിശേഷങ്ങൾക്കും ബിസിനസ്സ് വിശേഷങ്ങൾക്കും ചിലപ്പോഴൊക്കെ സാമൂഹിക രാഷ്ട്രീയ സംഭവങ്ങളിലുള്ള നിലപാടുകളും ഞാൻ പങ്കുവെക്കാറുണ്ട്. ഈ അടുത്ത കാലത്ത് ഞാനിടുന്ന ഓരോ കുറിപ്പുകളും താഴെ ചില കമൻ്റുകൾ സ്ഥിരമായി കാണാറുണ്ട്. ത്രിണം കെ.ടി, കാലുവാരി, നിലപാടില്ലാത്തവൻ…ലരേ… ഇങ്ങനെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ നിരവധി വാക്കുകൾ. എല്ലാം ഞാൻ വായിക്കാറുണ്ട്. ചിലത് വേദനിപ്പിക്കാറുമുണ്ട്. പലർക്കും ഉള്ള സംശയങ്ങൾക്ക് ഒരു മറുപടിയാണ് ഈ കുറിപ്പ്.
എൻ്റെ ജീവിതാനുഭവങ്ങളും ബോധ്യങ്ങളും എന്നെ എന്നും ഇടതുപക്ഷ മനസ്സിനൊപ്പം നിർത്തിയതാണ്. ആ യാത്രയിൽ നിന്ന് നിങ്ങൾ പലരും എന്നെ സ്നേഹിച്ചതും അംഗീകരിച്ചതും. ഒരു ഇടതുപക്ഷ പ്രവർത്തകനെന്ന നിലയിൽ പ്രവർത്തകരുടെ സ്നേഹവും പിന്തുണയും ഞാൻ അനുഭവിച്ചിട്ടുണ്ട്. അതിൽ അഭിമാനമുണ്ട്.
ഒരു പ്രത്യേക സാഹചര്യത്തിൽ തൃണമൂല്‍ കോൺഗ്രസിന് ഒപ്പം നിൽക്കേണ്ടി വന്നു. ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായ രാഷ്ട്രീയ തീരുമാനമായി എന്ന് തിരിച്ചറിഞ്ഞു. അതിൻ്റെ വിശദാംശങ്ങൾ പിന്നീട് എഴുതാം. എന്നാൽ നാലുമാസം മുമ്പ് തന്നെ എല്ലാ ഭാരവാഹികളും രാജിവെച്ചു. ആ ബന്ധം പൂർണമായി അവസാനിപ്പിച്ചതാണ്. അക്കാര്യം വിളിച്ചു പറഞ്ഞു ചർച്ചാപാത്രമാകേണ്ടെന്ന് കരുതിയാണ് അക്കാര്യം ഇത്രനാള്‍ ഒളിച്ചുവെച്ചത്. സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഇങ്ങിനെ ഒരു കുറിപ്പ് ഇടാൻ പ്രേരിപ്പിച്ചത്. ഒരുപാട് സൗഹൃദങ്ങൾ എനിക്കുണ്ട്. വ്യത്യസ്ത രാഷ്ട്രീയ കാഴ്ച്ചപ്പാടുള്ളവരും ഭിന്നാഭിപ്രായങ്ങളുള്ളവരും ഉണ്ടാകാം, പക്ഷേ സൗഹൃദങ്ങൾ എന്നും ഉണ്ടാകും.
ഇപ്പോൾ ഞാൻ പൂർണ്ണമായും എൻ്റെ ബിസിനസ്സ് തിരക്കിലാണ്. പുതിയ ആശയങ്ങൾ, പുതിയ സ്വപ്നങ്ങൾ… അവ യാഥാർത്ഥ്യമാക്കാനുള്ള ഓട്ടത്തിലാണ് ഞാൻ. എൻ്റെ നിലപാടുകളിൽ മാറ്റമില്ല, പക്ഷേ എൻ്റെ ലക്ഷ്യം ഇപ്പോൾ എൻ്റെ സംരംഭങ്ങളെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോവുക എന്നതാണ്. വിമർശനശിക്കുന്നവരോടും സ്നേഹിക്കുന്നവരോടും എനിക്ക് പറയാനുള്ളത് ഒന്നേയുള്ളൂ എന്നല്ലെന്നും ഹൃദയത്തോട് ചേർക്കുന്നതാണ് എൻ്റെ രീതി. പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയും പിന്തുണയും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
എല്ലാവരോടും നിറഞ്ഞ സ്നേഹം മാത്രം.
ഉള്ളടക്ക ഹൈലൈറ്റ്: തൃണമൂൽ കോൺഗ്രസിനൊപ്പം നിന്നത് ഏറ്റവും വലിയ തെറ്റാണെന്ന് പിവി അൻവറിന്റെ അടുത്ത സഹായി കെടി അബ്ദു റഹിമാൻ.
അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.




