Daily News
ഇറാന്റെ പ്രത്യാക്രമണങ്ങൾക്ക് ശേഷം അമേരിക്കയുടെ ഗൾഫിലെ സൈനിക താവളങ്ങൾ ഉപയോഗ ശൂന്യമായെന്ന് വിദഗ്ധർ
യു.എസ് – ഇസ്രഈൽ ആക്രമണങ്ങൾക്ക് ഇറാൻ നൽകിയ തിരിച്ചടിയിൽ ഗൾഫ് മേഖലയിലുടനീളമുള്ള ഒരു ഡസനിലധികം യു.എസ് സൈനിക താവളങ്ങൾക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് പശ്ചിമേഷ്യയിലെ ഒരു കൂട്ടം നയതന്ത്ര വിദഗ്ധർ.
ഈ സാഹചര്യത്തിൽ അവിടെ സൈന്യത്തിന്റെ സാന്നിധ്യം ഗുണത്തേക്കാളേറെ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നതെന്നും അവർ പറഞ്ഞു.
അമേരിക്കൻ സൈനിക താവളങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ കഴിഞ്ഞ മാസമാണ് ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ടത്. ഈ താവളങ്ങൾ ഉപയോഗ ശൂന്യമാണെന്നാണ് റിപ്പോർട്ടിൽ വിവരിച്ചിരിക്കുന്നത്.
എന്നാൽ താവളങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി സമ്മതിക്കാൻ ട്രംപ് ഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ല.
‘അമേരിക്കൻ ആധിപത്യത്തിന്റെ അടിത്തറയാണ് കേവലം ഒരു മാസത്തിനുള്ളിൽ ഇറാൻ ഉപയോഗശൂന്യമാക്കി മാറ്റിയിരിക്കുന്നത്,’ ജോർജ് വാഷിങ്ടൺ സർവകലാശാലയിലെ പ്രോജക്ട് ഓൺ മിഡിൽ ഈസ്റ്റ് പൊളിറ്റിക്കൽ സയൻസ് ഡയറക്ടർ മാർക്ക് ലിഞ്ച് പറഞ്ഞു.
‘മേഖലയിലെ യു.എസ് സൈനിക താവളങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തിയെക്കുറിച്ച് പൂർണവും കൃത്യവുമായ റിപ്പോർട്ടുകൾ നമുക്ക് ലഭ്യമല്ല,’ അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സൈനിക കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം പെന്റഗണും അതത് ഗൾഫ് രാജ്യങ്ങളും കർശനമായി നിയന്ത്രിച്ചിരിക്കുകയാണ്.
ബഹ്റൈൻ, സൗദി അറേബ്യ, യു.എ.ഇ , കുവൈറ്റ്, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിലാണ് അമേരിക്കയ്ക്ക് സൈനിക താവളങ്ങൾ ഉള്ളത്. ഇതിൽ ചില കേന്ദ്രങ്ങൾ സജീവമായ സൈനിക താവളങ്ങളല്ല, മറിച്ച് ലോജിസ്റ്റിക് ഹബ്ബുകളാണ്.
തങ്ങളുടെ രാജ്യത്തെ സൈനിക താവളങ്ങൾ യുദ്ധത്തിനായി ഉപയോഗിക്കാൻ അമേരിക്കയെ അനുവദിക്കില്ലെന്ന് ഗൾഫ് രാജ്യങ്ങളിലെ നേതാക്കൾ നേരത്തെ പറഞ്ഞിരുന്നു.
അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനവും തകർക്കപെട്ടതായി മാർക്ക് ലിഞ്ച് പറഞ്ഞു.
‘മേഖലയിലെ സൈനിക താവളങ്ങൾ വലിയ നാശനഷ്ടങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. അഞ്ചാം കപ്പൽപ്പടയെ ഇനി ബഹ്റൈനിലേക്ക് തിരികെ കൊണ്ടുവരാൻ സാധ്യതയുണ്ടെന്ന് ഞാൻ കരുതുന്നില്ല. അത് വളരെയധികം സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: Experts say US military bases in the Gulf are unusable after Iran’s counterattacks




