World News
യുദ്ധം തകര്‍ത്ത ഊര്‍ജമേഖല; രണ്ട് മാസത്തിനകം 80 ശതമാനവും ശേഷിയും വീണ്ടെടുക്കാന്‍ ഇറാന്
ടെഹ്റാന്: തങ്ങളുടെ ഊര്‍ജ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ഇസ്രഈല്‍-അമേരിക്ക ആക്രമണങ്ങളെത്തുടര്‍ന്നുണ്ടായ തകരാറുകള്‍ പരിഹരിക്കാന്‍ ഇറാന്. അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ തങ്ങളുടെ റിഫൈനിങ്-വിതരണ ശേഷിയുടെ 70 മുതല്‍ 80 ശതമാനം വരെ വീണ്ടെടുക്കാനാണ് ഇറാന് ലക്ഷ്യമിടന്നത്.
ഇറാന്റെ എണ്ണ മന്ത്രാലയ ഡെപ്യൂട്ടി മന്ത്രി മുഹമ്മദ് സാദിഖ് അസിമിഫര് ആണ് റിപ്പയര്‍ ജോലികള്‍ ആരംഭിച്ചതായി അറിയിച്ചത്. സ്റ്റുഡന്റ് ന്യൂസ് നെറ്റ്വര്‍ക്കിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തകരാറിലായ ലാവന് റിഫൈനറിയുടെ ഒരു ഭാഗം ഏകദേശം 10 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് യൂണിറ്റുകള്‍ ഘട്ടം ഘട്ടമായി പിന്നീട് പ്രവര്‍ത്തനക്ഷമമാക്കും.
ഊര്‍ജ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കയും ഇസ്രഈലും ചേര്‍ന്ന് ആസൂത്രിതമായി നടത്തിയ ആക്രമണങ്ങളെത്തുടര്‍ന്നാണ് ഇറാന്റെ എണ്ണ സംസ്കരണ ശേഷി താത്കാലികമായി തടസ്സപ്പെട്ടത്.
യുഎസ്-ഇസ്രഈല്‍ സംഘര്‍ഷത്തിന്റെ ഭാഗമായി ഫുജൈറ ഓയില്‍ ഇന്‍ഡസ്ട്രി സോണിലുണ്ടായ ഡ്രോണ്‍ ആക്രമണങ്ങളും അനുബന്ധ ആഘാതങ്ങളും ഇറാനെ കാര്യമായി ബാധിച്ചിരുന്നു.
അതേസമയം, ഇസ്ലമാബാദില് നടന്ന ഇറാന് – അമേരിക്ക സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ പ്രതിനിധി സംഘം ഒരു കരാറുമില്ലാതെ പാകിസ്ഥാന് വിടുകയാണെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് പറഞ്ഞു.
ഏകദേശം 21 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇരുപക്ഷവും ധാരണയിലെത്താതെ പിരിഞ്ഞതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
‘ഞങ്ങള്‍ ഒരു കരാറിലും എത്തിയിട്ടില്ല. കരാറിലെത്താതെ അമേരിക്കയിലേക്ക് മടങ്ങുകയാണ്. ആണവായുധങ്ങള്‍ വികസിപ്പിക്കരുതെന്നടക്കമുള്ള വാഷിങ്ടണിന്റെ നിബന്ധനകള്‍ അംഗീകരിക്കാന്‍ ഇറാന് വിസമ്മതിച്ചു. ചര്‍ച്ചകളില്‍ ഇറാന് ആത്മാര്‍ത്ഥത കാണിക്കുന്നില്ല,’ ജെ.ഡി വാന്‍സ് പറഞ്ഞു.
തങ്ങള്‍ സഹകരണത്തോടെയാണ് ചര്‍ച്ചകളില്‍ പങ്കെടുത്തതെന്നും എന്നാല്‍ ഇറാന് അമേരിക്കയുടെ നിബന്ധനകള്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Content highlight: Iran aims to restore most of its oil refining capacity within two months, Oil Ministry officials said.
ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.




