1
September, 2025

A News 365Times Venture

1
Monday
September, 2025

A News 365Times Venture

വൈദ്യുതത്തകരാർ അറിഞ്ഞിട്ടും തടഞ്ഞില്ല: സ്വിമ്മിങ് പൂളിൽ എംബിബിഎസ്‌ വിദ്യാർത്ഥിയുടെ മരണത്തിൽ നടത്തിപ്പുകാരൻ അറസ്റ്റിൽ

Date:


മേപ്പാടി: എംബിബിഎസ് വിദ്യാർത്ഥി റിസോർട്ടിലെ സ്വിമ്മിങ്പൂളിൽ വൈദ്യൂതാഘാതമേറ്റ് മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാരൻ അറസ്റ്റിൽ. മനഃപൂർവമല്ലാത്ത നരഹത്യാകുറ്റം ചുമത്തിയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. കുന്നമ്പറ്റ ലിറ്റിൽ വുഡ് വില്ലയെന്ന റിസോർട്ട് നടത്തിപ്പുകാരൻ കോഴിക്കോട് താമരശ്ശേരി ചുണ്ടകുന്നുമ്മൽ വീട്ടിൽ സി കെ ഷറഫുദ്ദീൻ (32) ആണ് പിടിയിലായത്.

ദിണ്ടിഗൽ, മെഡിക്കൽ കോളേജിലെ വിദ്യാർഥിയായ ബാലാജി (21) യാണ് വിനോദയാത്രയ്ക്കിടയിൽ ഷോക്കേറ്റുമരിച്ചത്. വൈദ്യുതത്തകരാർ മുൻകൂട്ടി അറിഞ്ഞിട്ടും പരിഹരിക്കാതെ വിദ്യാർഥികൾക്ക് സ്വിമ്മിങ് പൂളിലേക്ക് പ്രവേശനം നൽകുകയായിരുന്നു. ഇതാണ് അപകടത്തിന് കാരണമായതെന്ന് പോലിസ് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ് അറസ്റ്റ് ചെയ്തത്.

പോലീസ് നടത്തിയ അന്വേഷണത്തിൽ റിസോർട്ട് ജീവനക്കാർക്കുണ്ടായ അലംഭാവവും ഉത്തരവാദിത്വമില്ലായ്മയും തെളിഞ്ഞിരുന്നു. സംഭവം നടന്നയുടൻ മേപ്പാടി പൊലീസ് സംഭവസ്ഥലം സീൽചെയ്തിരുന്നു. തുടർന്ന് ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറും ഫൊറൻസിക് വിദഗ്ധരും കെ എസ് ഇ ബി അധികൃതരും പരിശോധനാ നടത്തി റിപ്പോർട്ട് പൊലീസിന് കൈമാറി.

റിസോർട്ടിലെ വയറിങ് നടത്തിയ വയറിങ്ങുകാരനെ ചോദ്യംചെയ്തതിൽനിന്നാണ് നിർണായക വിവരങ്ങൾ പുറത്ത് വന്നത്. അപകടത്തിന് തലേദിവസം ഇയാളും ഷറഫുദ്ദീനും നടത്തിയ വാട്‌സാപ്പ് സന്ദേശങ്ങൾ വീണ്ടെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഷറഫുദ്ദീന് വൈദ്യുതത്തകരാറിനെക്കുറിച്ച് മുൻകൂട്ടി ബോധ്യമുള്ളതായും അത് ഉപയോഗിക്കരുതെന്ന വയറിങ്ങുകാരന്റെ നിർദേശം അവഗണിച്ചതായും പൊലീസിന് വ്യക്തമായത്.

ബാലാജിയടക്കം 12 മെഡിക്കൽ വിദ്യാർഥികളാണ് കുന്നമ്പറ്റ ലിറ്റിൽ വുഡ് വില്ല റിസോർട്ടിലെത്തിയത്. രാത്രി ഏഴുമണിയോടെ ബാലാജിയും സുഹൃത്തുക്കളും സ്വിമ്മിങ് പൂളിലിറങ്ങുന്നത്.പൂളിനു ചുറ്റുമുള്ള ഇരുമ്പ് ഫെൻസിങ്ങിലുള്ള വിലക്കുകളിലേക്ക് വൈദ്യുതിയെത്തിയാൽ എർത്ത് ലീക്കേജ് ഉണ്ടാവുമെന്നും ആ സമയത്ത് അവിടെ പ്രവേശിക്കുന്നവർക്ക് അപകടമുണ്ടാവുമെന്നും നേരത്തേ അറിയാമായിരുന്നിട്ടും തകരാർ പരിഹരിക്കാതെയാണ് റിസോർട്ട് അധികൃതർ അതിഥികൾക്ക് പ്രവേശനം നൽകിയത്.

ജില്ലാ ഇലക്‌ട്രിക്കൽ ഇൻസ്പെക്ടർ വി. സുമേഷ് സംഭവസ്ഥലം പരിശോധിച്ച് നൽകിയ റിപ്പോർട്ടിൽ നിർമാണാവശ്യത്തിന് നൽകിയ കണക്‌ഷൻ, നിബന്ധനകൾ ലംഘിച്ച് നിർമാണേതര ആവശ്യങ്ങൾക്ക് ഉപയോഗിച്ചതായും വൈദ്യുത സർക്യൂട്ടിൽ സ്ഥാപിച്ചിരുന്ന റെസിഡ്വൽ കറന്റ് സർക്യൂട്ട് ബ്രേക്കർ (ആർ.സി.സി.ബി.) എന്ന സുരക്ഷാ ഉപകരണം ബൈപ്പാസ് ചെയ്ത് ഉപയോഗിച്ചതായും പറയുന്നുണ്ട്. ആർ സി സി ബി ബൈപ്പാസ് ചെയ്തത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നും റിപ്പോർട്ടിലുണ്ട്. സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ താഹിർ, സജി, സി പി ഒ ബാലു, ഡ്രൈവർ ഷാജഹാൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related