മുംബൈ: മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023-ന്റെ ആദ്യ സെമി ഫൈനലിൽ ന്യൂസിലൻഡിനെ (NZ) നേരിടുമ്പോൾ 2019 ലോകകപ്പ് സെമിഫൈനലിലെ തോൽവിക്ക് പ്രതികാരം വീട്ടുകയാണ് ടീം ഇന്ത്യ (IND) ലക്ഷ്യമിടുന്നത്. ഈ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ ഒമ്പത് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ സെമിയിലേക്ക് എത്തിയത്. 2014 മുതൽ ഐസിസി ടൂർണമെന്റുകളുടെ നോക്കൗട്ട് ഘട്ടത്തിൽ തോൽക്കുന്നുവെന്ന ചീത്തപ്പേര് ഇല്ലാതാക്കി നാലാം ലോകകപ്പ് ഫൈനൽ ഉറപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് നീലപ്പട.
രോഹിത് ശർമ്മ നയിക്കുന്ന ടീം 18 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ലീഗ് ഘട്ടം പൂർത്തിയാക്കിയത്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരുൾപ്പെടുന്ന പേസ് ആക്രമണം ടൂർണമെന്റിൽ എതിർ ബാറ്റിങ് നിരകളെയെല്ലാം തകർത്താണ് മുന്നേറുന്നത്.
മറുവശത്ത്, ന്യൂസിലൻഡ് തങ്ങളുടെ പോരാട്ടം ആരംഭിച്ചത് തുടർച്ചയായ നാല് വിജയങ്ങളോടെയാണ്. എന്നിരുന്നാലും, ടൂർണമെന്റിന്റെ രണ്ടാം പകുതിയിൽ അവർ അടുത്ത നാല് മത്സരങ്ങളും തോറ്റു. എട്ടാം മത്സരം മുതൽ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ എത്തിയത് കിവികൾക്ക് കരുത്തേകി. ഇന്നത്തെ സെമിഫൈനൽ പോരാട്ടത്തിലും ന്യൂസിലാൻഡിന് കരുത്തേകുന്നത് വില്യംസണിന്റെ സാന്നിദ്ധ്യം തന്നെയാകും.
കാലാവസ്ഥ പരിഗണിച്ചാൽ മത്സരം നടക്കുന്ന ഇന്ന് മഴ പെയ്യാനുള്ള തീരെയില്ല. മുംബൈയിലും പരിസരപ്രദേശങ്ങളിലും തെളിഞ്ഞ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ, ഇരു ടീമുകളും അവരുടെ കരുത്ത് പൂർണമായും പുറത്തെടുത്താൽ, ആരാധകർക്ക് 100-ഓവർ മത്സരം കാണാൻ കഴിയും.
വാങ്കഡെ സ്റ്റേഡിയത്തിലെ പിച്ച് പരമ്പരാഗതമായി ബാങ്ങിന് അനുകൂലമായ ട്രാക്കാണ്. വേദിയിൽ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ മൂന്ന് തവണയും ആദ്യം ബാറ്റ് ചെയ്തവർ ജയിച്ചു. ആദ്യ ഇന്നിംഗ്‌സിലെ ശരാശരി സ്‌കോർ 323 ആണ്,
ടോസ് നേടുന്ന ക്യാപ്റ്റൻ ആദ്യം ബാറ്റ് തെരഞ്ഞെടുക്കാനാകും ശ്രമിക്കുക. ഇതിലൂടെ മികച്ച ബാറ്റിംഗ് സാഹചര്യം പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കും.




