23
February, 2026

A News 365Times Venture

23
Monday
February, 2026

A News 365Times Venture

 രാത്രിയിലും കർമ്മനിരതരായി സൈന്യം, മണിക്കൂറുകൾക്കുള്ളിൽ മുണ്ടക്കൈ ഭാഗത്തുള്ള കരയിൽ പാലം ബന്ധിപ്പിക്കാനാകും

Date:


കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട മുണ്ടക്കൈയിലേയ്ക്ക് എത്താനുള്ള ബെയ്‌ലി പാലത്തിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. രാത്രിയിലും സൈന്യം പാലത്തിന്റെ നിർമ്മാണത്തിലായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ മുണ്ടക്കൈ ഭാഗത്തുള്ള കരയിൽ പാലം ബന്ധിപ്പിക്കാനാകും. തുടർന്ന് പാലത്തിന് മുകളിൽ ഇരുമ്പ് തകിടുകൾ വിരിക്കണം. ഈ പണികൾ പൂർത്തിയാകുന്നതോടെ പാലത്തിലൂടെ വലിയ വാഹനങ്ങൾക്ക് പോലും കടന്നുപോകാനാകും. ഇന്ന് ഉച്ചയോടെ തന്നെ ബെയ്‌ലി പാലത്തിൻ്റെ നിർമ്മാണം പൂർത്തിയാകും എന്നാണ് കരുതുന്നത്.

കരസേനാഗംങ്ങളാണ് പാലം നിർമ്മിക്കുന്നത്. പണി പൂർത്തീകരിച്ചാൽ ജെസിബി വരെയുള്ള വാഹനങ്ങൾ ബെയിലി പാലത്തിലൂടെ കടന്നുപോകാനാവും.ചൂരൽ മലയിൽ ഒരു വശത്ത് കെട്ടിടങ്ങളുള്ളതിനാൽ പാലത്തിൻ്റെ തൂൺ സ്ഥാപിക്കുന്നതിൽ പ്രയാസമുണ്ട്. അതാണ് പാലത്തിൻ്റെ പണി വൈകാൻ കാരണം. പുഴയിൽ പ്ലാറ്റ്ഫോം നിർമ്മിച്ച് പാലത്തിൻ്റെ ബലമുറപ്പിക്കാനുള്ള തൂൺ സ്ഥാപിക്കാനാണ് സൈന്യത്തിൻ്റെ ശ്രമം. രാവിലെയോടെ പാലം മുണ്ടക്കൈ ഭാഗത്തേക്ക് എത്തിക്കാനാവുമെന്നാണ് കരുതുന്നത്. എങ്കിലും ഉച്ചയോടെ മാത്രമേ പാലത്തിന് മുകളിൽ ഇരുമ്പ് തകിടുകൾ വിരിക്കാനാവൂ. അതിന് ശേഷമേ വാഹനങ്ങൾക്ക് ഇതുവഴി മുണ്ടക്കൈ ഭാഗത്തേക്ക് പോകാനാവൂ.

കേരളത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത വൻ ദുരന്തമായി മാറുകയാണ് വയനാട്ടിലെ മണ്ണിടിച്ചിൽ. മരിച്ചവരുടെ എണ്ണം 249 ആയി. 240 പേരെ കുറിച്ച് ഇപ്പോഴും വിവരമില്ല. മുണ്ടക്കൈയിൽ നിന്നും ചാലിയാറിൽ നിന്നുമായി ഇന്ന് ഇതുവരെ കണ്ടെത്തിയത് 98 മൃതദേഹങ്ങളാണ്. 75 മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. രണ്ടാം ദിവസം രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലവിളിയാകുന്നത് ശക്തമായ മഴയും മലവെള്ളപ്പാച്ചിലുമാണ്. ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിനായി നിർമ്മിച്ച താത്കാലിക പാലം മുങ്ങി. പ്രവർത്തകർ വടം ഉപയോഗിച്ച് ഇപ്പോൾ മറുകരയിലേക്ക് മാറുകയാണ്. സൈന്യം ബെയ്ലി പാലത്തിന്റെ പണി തുടരുകയാണ്. 1592 പേരെ ഇതുവരെ രക്ഷപ്പെടുത്തി. 8107 പേർ ദുരിതാശ്വാസ ക്യാംപുകളിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related