ഉത്തര്‍പ്രദേശിലെ മതപരിവര്‍ത്തന നിരോധന നിയമം ദുരുപയോഗം ചെയ്യപ്പെടുന്നു; വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി
പ്രയാഗ്രാജ്: ഉത്തര്‍പ്രദേശിലെ മതപരിവര്‍ത്തന നിരോധന നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി അലഹബാദ് ഹൈക്കോടതി.
ഈ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന പല കേസുകളും വ്യാജവും അടിസ്ഥാന രഹിതവുമാണെന്ന് കോടതി കണ്ടെത്തി. പൊലീസും പരാതിക്കാരും നിയമം ദുരുപയോഗം ചെയ്യുന്ന രീതി നിലനില്‍ക്കുന്നുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
വിവിധ ജില്ലകളില്‍ ഫയല്‍ ചെയ്യുന്ന എഫ്.ഐ.ആറുകള്‍ ഒരേ മാതൃകയിലുള്ളതാണെന്നും വസ്തുതകള്‍ പരിശോധിക്കാതെയാണ് പൊലീസ് കേസെടുക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
മതപരിവര്‍ത്തന നിയമപ്രകാരമുള്ള കേസില്‍പ്പെട്ട മുസ്ലിം യുവാവ് നല്കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. ജസ്റ്റിസ് അബ്ദുല്മൊയിന്, ജസ്റ്റിസ് പ്രമോദ് കുമാര്‍ ശ്രീവാസ്തവ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
18 വയസുള്ള യുവതിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്നായിരുന്നു യുവാവിനെതിരെ കേസെടുത്തത്. എന്നാല്‍ ഉഭയസമ്മത പ്രകാരമാണ് യുവാവുമായ ബന്ധമെന്നും മൂന്ന് വര്‍ഷമായെന്നുമായിരുന്നു യുവതിയുടെ മൊഴി.
മജിസ്ട്രേറ്റിന് മുന്നിലും യുവതി മൊഴി നല്‍കിയിരുന്നുവെന്നും എന്നാല്‍ പൊലീസ് കേസ് റദ്ദാക്കിയില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ബാഹ്യസമ്മര്‍ദത്താല്‍ ഉദ്യോഗസ്ഥര്‍ സ്വാധീനിക്കപ്പെട്ടുവെന്നതാണ് ഇത് സൂചിപ്പിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു.
പ്രായപൂര്‍ത്തിയായവര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ജീവിക്കുന്നതെന്ന് വ്യക്തമാക്കിയാല്‍ പോലും പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്ന് കോടതി പറഞ്ഞു. പലപ്പോഴും ബാഹ്യസമ്മര്‍ദത്തിന് വഴങ്ങിയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്നും ബെഞ്ച് പറഞ്ഞു.
ഇരകളല്ലാത്ത മൂന്നാം കക്ഷികള്‍ നല്കുന്ന പരാതികളില്‍ കേസെടുക്കുന്നതിനെയും കോടതി ചോദ്യം ചെയ്തു. ഇത്തരത്തിലുള്ള വ്യാജ കേസുകള്‍ തടയാന്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്കി.
Content Highlight: Allahabad High Court criticizes Uttar Pradesh’s anti-conversion law being misused




