ആർ.എസ്.എസ് നൂറാം വാർഷികത്തിന് പൊതു ഖജനാവിൽ നിന്നും ചെലവാക്കിയത് 76.13 ലക്ഷം
ന്യൂദൽഹി: ആർ.എസ്.എസ് ജന്മ ശതാബ്ദി ആഘോഷങ്ങൾക്ക് പൊതു ഖജനാവിൽ നിന്നും ചെലവാക്കിയത് 76.13 ലക്ഷം രൂപ.
വിവരാവകാശ പ്രവർത്തകൻ അജയ് ബസുദേവ് സമർപ്പിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര സാംസ്കാരിക മന്ത്രാലയം കണക്കുവിവരങ്ങൾ പുറത്തുവിട്ടത്. പത്ര പരസ്യം നൽകുന്നതിന് മാത്രമാണ് കേന്ദ്രം 7613129 രൂപ ചെലവാക്കിയിട്ടുള്ളത്.
രാജ്യത്ത് രജിസ്റ്റർ ചെയ്യാത്തതും നികുതിയടക്കാത്തതുമായ ഒരു സംഘടനയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് കേന്ദ്രം എന്തിനാണ് പണം ചെലവാക്കുന്നതെന്ന് അജയ് ബസുദേവ് ചോദിച്ചു.
ഇത് ന്യായീകരിക്കാൻ കഴിയാത്ത നടപടിയാണെന്ന് കേന്ദ്രത്തിന്റെ മറുപടി പകർപ്പ് പങ്കുവെച്ചുകൊണ്ട് അദ്ദേഹം എക്സിൽ പ്രതികരിച്ചു.
ന്യൂനപക്ഷ സമുദായങ്ങളെ വലിഞ്ഞുമുറുക്കുന്ന എഫ്.സി.ആർ.എ ബില്ല് കേന്ദ്രം നടപ്പാക്കാൻ ഒരുങ്ങുമ്പോഴാണ് ആർ.എസ്.എസിന് കേന്ദ്രം പണം വാരിക്കോരി നൽകുന്നതെന്നതും വലിയ വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്.
സ്വാതന്ത്ര്യസമരകാലത്തടക്കം രാജ്യത്തിനുവേണ്ടി ചെറുവിരലനക്കാൻ തയ്യാറാകാത്ത ആർ.എസ്.എസിനാണ് കേന്ദ്രം പണം നൽകിയതെന്നും സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വിമർശനം ഉയരുന്നുണ്ട്.
അതേസമയം കർണാടക ഗ്രാമ വികസന മന്ത്രി പ്രിയൻക് ഖാർഗെ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ ചോദ്യങ്ങളുമായി രംഗത്തെത്തി.
‘എന്തിനാണ് ഒരു സ്വകാര്യ പ്രത്യയശാസ്ത്ര പദ്ധതിക്ക് വേണ്ടി പൊതുപണം ചിലവഴിക്കുന്നത്. ആർ.എസ്.എസിന്റെ 100-ാം വാർഷികം ആഘോഷിക്കാൻ പത്രപ്പരസ്യങ്ങൾക്കായി മോദി സർക്കാർ 76,13,129 രൂപയാണ് പൊതു ഖജനാവിൽ നിന്ന് ചിലവഴിച്ചത്. രജിസ്റ്റർ ചെയ്യാത്ത, നികുതിയടയ്ക്കാത്ത ഒരു സംഘടനയുടെ നൂറാം വാർഷികം ആഘോഷിക്കാൻ സർക്കാർ എന്തിനാണ് നികുതിദായകരുടെ പണം ഉപയോഗിക്കുന്നത്,’ അദ്ദേഹം എക്സിൽ ചോദിച്ചു.
ആർ.എസ്.എസിന്റെ സാമ്പത്തിക സുതാര്യതയില്ലായ്മയെയും പ്രിയൻക് ഖാർഗെ ചോദ്യം ചെയ്തു. ഇന്ത്യയിലും വിദേശത്തുമായി 2,500 ലധികം അനുബന്ധ സംഘടനകളുടെ ശൃംഖല ആർ.എസ്.എസ് നടത്തുന്നുണ്ടെന്നും, ഗുരുദക്ഷിണ എന്ന പേരിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഇവർ ഫണ്ട് ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: Rs 76.13 lakhs spent from public exchequer for RSS centenary celebrations




