തൃശ്ശൂരിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം; മൂന്നുമരണം, 40 പേർക്ക് പൊള്ളലേറ്റെന്ന് പ്രാഥമിക നിഗമനം
തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണശാലയിൽ സ്ഫോടനം, തൃശൂർ പൂരത്തിനാവശ്യമായ വെടിക്കെട്ട് സാമഗ്രികളുടെ നിർമാണശാലയിലാണ് സ്‌ഫോടനമുണ്ടായത്.
കുട്ടികളുൾപ്പെടെ 40 ഓളം പേർ പടക്ക നിർമാണശാലയിൽ ഉണ്ടായിരുന്നതായാണ് വിലയിരുത്തൽ. മൂന്നുപേരുടെ മരണം ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. പലരുടെയും നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. രണ്ട് വലിയ സ്ഫോടങ്ങളാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു.
പ്രദേശത്ത് ചില ആളുകളുടെ ശരീര ഭാഗങ്ങൾ ചിതറിക്കിടക്കുന്നുണ്ടെന്ന് പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു.
ഇപ്പോഴും സ്ഫോടനങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്, ഇത് രക്ഷാ പ്രവർത്തനങ്ങളെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്.
പൊലീസും, അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷാ പ്രവർത്തനം തുടരുകയാണ്.
Content Highlight: Explosion at a firecracker factory in Thrissur; Initial assessment is that three people died and 40 people were burned.




