ഡി.എം.കെ മന്ത്രി തോറ്റത് ഒരു വോട്ടിന്; ടി.വി.കെ സ്ഥാനാർത്ഥിക്ക് വിജയം
ചെന്നൈ: തമിഴ് സിനിമാതാരം വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം (ടി.വി.കെ) അട്ടിമറിച്ച തെരഞ്ഞെടുപ്പിനായിരുന്നു ഇത്തവണത്തെ തമിഴ്നാട് സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിനുപോലും ടി.വി.കെ കൊടുംങ്കാറ്റിൽ അടിപതറി.
മന്ത്രിമാർക്കും തെരഞ്ഞടുപ്പിൽ പരാജയമേറ്റു. തിരുപട്ടുർ മണ്ഡലത്തിൽ സഹകരണ മന്ത്രിയായിരുന്ന കെ.ആർ പെരിയകറുപ്പൻ ടി.വി.കെ സ്ഥാനാർത്ഥി ശ്രീനിവാസൻ സേതുപതിയോട് പരാജയപ്പെട്ടത് ഒരു വോട്ടിന്. ആകെ 83375 വോട്ടുകളാണ് ടി.വി.കെ സ്ഥാനാർത്ഥി നേടിയത്.
അരങ്ങേറ്റ തെരഞ്ഞെടുപ്പിൽ തന്നെ 108 സീറ്റുകൾ നേടി ടി.വി.കെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഭരണകക്ഷിയായ ഡി.എം.കെ 2021 ലെ തെരഞ്ഞെടുപ്പിൽ നേടിയ 159 സീറ്റുകളിൽ നിന്ന് 74 ലേക്ക് ചുരുങ്ങി. 2021 ൽ 66 സീറ്റുകൾ ലഭിച്ച അണ്ണാ ഡി.എം.കെ ഇത്തവണ 47 സീറ്റുകളിലൊതുങ്ങി.
ചെന്നൈയിലെ പരാജയമാണ് ഡി.എം.കെയ്ക്കുണ്ടായ മറ്റ് തിരിച്ചടികളിൽ പ്രധാനപ്പെട്ടത്. 2021ൽ ചെന്നൈയിലെ16 സീറ്റുകളും ഡി.എം.കെ തൂത്തുവാരിയിരുന്നു. എന്നാൽ ഇത്തവണ ഈ കോട്ടകളിൽ ഭൂരിഭാഗവും ടി.വി.കെ പിടിച്ചെടുത്തു.
കന്നിതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാനായെങ്കിലും സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം വിജയിയുടെ ടി.വി.കെയ്ക്കില്ല, ഇതോടെ ദ്രാവിഡ മണ്ണിൽ ഭരണം പ്രതിസന്ധിയിലായിരിക്കുകയാണ്. അതിനിടയിൽ കോൺഗ്രസിനെ കൂട്ടുപിച്ചിച്ച് സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങളും ടി.വി.കെ നടത്തുന്നുണ്ട്.
നിലവിൽ ടി.വി.കെ ഏകദേശം 32 ശതമാനം വോട്ട് നേടിയിട്ടുണ്ട്, ഇത് ഡി.എം.കെ സഖ്യത്തിന്റെ വോട്ട് വിഹിതത്തിന് ഏകദേശം തുല്യമാണ്. തെരഞ്ഞെടുപ്പിൽ 85.1 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതോടെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനത്തിനും തമിഴ്‌നാട് സാക്ഷ്യം വഹിച്ചു.
Content Highligh: DMK minister loses by one vote; TVK candidate wins




