World News
തുര്‍ക്കിക്ക് ആയുധം, ട്രംപിനെതിരെ തിരിഞ്ഞ് നെതന്യാഹു; മിഡില്‍ ഈസ്റ്റില്‍ പുതിയ പോര്
അങ്കാറ: തുര്‍ക്കിക്ക് എഫ്-35 (എ35) സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ഈ ആയുധക്കച്ചവടം മിഡില്‍ ഈസ്റ്റിലെ തന്ത്രപരമായ സൈനിക സന്തുലിതാവസ്ഥയെ തകിടം മറിക്കുമെന്നും മേഖലയുടെ സുരക്ഷയെ കടുത്ത അപകടത്തിലാക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി.
നാറ്റോ ഉച്ചകോടിയുടെ ഭാഗമായുള്ള തുര്‍ക്കി സന്ദര്‍ശന വേളയില്‍, രാജ്യത്തിന് മേലുള്ള യു.എസ് ഉപരോധങ്ങള്‍ നീക്കുമെന്നും എഫ്-35 വിമാനങ്ങള്‍ നല്‍കുന്നത് പരിഗണിക്കുമെന്നും ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം.
ലോകത്തിലെ ഏറ്റവും അത്യാധുനികമായ യുദ്ധവിമാനങ്ങള്‍ തുര്‍ക്കിക്ക് കൈമാറുന്നത് ഇസ്രഈലിന്റെ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണെന്ന് സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞു. ഇത് മിഡില്‍ ഈസ്റ്റില്‍ ഇസ്രഈലിനുള്ള സൈനിക മേധാവിത്വത്തെ ദോഷകരമായി ബാധിക്കും.
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍ അമേരിക്കയുടെ വിശ്വസ്തനായ ഒരു സഖ്യകക്ഷിയല്ലെന്ന് നെതന്യാഹു കുറ്റപ്പെടുത്തി. ഇസ്രഈലിനെ നശിപ്പിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്ന ഒരു ഭരണകൂടത്തിന് ഇത്തരം മാരകായുധങ്ങള്‍ നല്‍കുന്നത് വലിയ പ്രത്യാഘാതം ഉണ്ടാക്കും.
നിലവിലെ തുര്‍ക്കി ഭരണകൂടത്തില്‍ അമേരിക്കയെ വെറുക്കുന്ന മുസ്‌ലിം ബ്രദര്‍ഹുഡിന്റെ സ്വാധീനമുണ്ടെന്നും, തുര്‍ക്കി മേഖലയില്‍ സമാധാനത്തിന് അനുകൂലമായ ഒരു ശക്തിയല്ലെന്നും നെതന്യാഹു വിമര്‍ശിച്ചു.
തുര്‍ക്കിയെ ഒരു ‘അസാധാരണ’ സഖ്യകക്ഷിയായാണ് ട്രംപ് വിശേഷിപ്പിച്ചത്. മറ്റ് പല രാജ്യങ്ങളെക്കാളും തുര്‍ക്കി അമേരിക്കയോട് കൂറുപുലര്‍ത്തുന്നുണ്ടെന്നും, അതിനാല്‍ എഫ്-35 വില്‍പന ഗൗരവമായി പരിഗണിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
റഷ്യയുടെ എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങിയതിനെ തുടര്‍ന്ന് തുര്‍ക്കിക്കുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധങ്ങള്‍ നീക്കം ചെയ്യുമെന്ന് ട്രംപ് സൂചിപ്പിച്ചു. ‘സുഹൃത്തുക്കള്‍ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ല’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
റഷ്യയില്‍ നിന്ന് എസ്-400 (ട-400) മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങിയതിനെത്തുടര്‍ന്ന് 2019-ലാണ് അമേരിക്ക തുര്‍ക്കിയെ എഫ്-35 സംയുക്ത യുദ്ധവിമാന പദ്ധതിയില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ ഇപ്പോള്‍ ട്രംപ് ഈ തീരുമാനത്തില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നതാണ് ഇസ്രഈലിനെ പ്രകോപിപ്പിച്ചത്.
അതേസമയം, ഈ വിഷയത്തില്‍ വിയോജിപ്പുണ്ടെങ്കിലും ട്രംപുമായുള്ള തന്റെ വ്യക്തിബന്ധം ശക്തമായി തുടരുമെന്ന് നെതന്യാഹു വ്യക്തമാക്കി. തങ്ങള്‍ ഇരുവര്‍ക്കും സ്വന്തം രാജ്യങ്ങളുടെ താത്പര്യങ്ങളാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Netanyahu opposes the sale of F-35 jets to Turkey, warning that Trump’s move would unsettle the Middle East.
ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.




