24
August, 2026

A News 365Times Venture

24
Monday
August, 2026

A News 365Times Venture

ചതിച്ചതാര്? ചന്തു തന്നെ; തന്നെ മന്ത്രിയാക്കാമെന്ന വാഗ്ദാനം കാരണം ചിലരുടെ ഉറക്കം പോയി- പ്രവീണ്‍ കുമാറിനെതിരെ അന്‍വര്‍

Date:



Kerala


ചതിച്ചതാര്? ചന്തു തന്നെ; തന്നെ മന്ത്രിയാക്കാമെന്ന വാഗ്ദാനം കാരണം ചിലരുടെ ഉറക്കം പോയി: പ്രവീണ്‍ കുമാറിനെതിരെ അന്‍വര്‍

കോഴിക്കോട്: ബേപ്പൂര്‍ മണ്ഡലത്തിലെ തന്റെ തോല്‍വിയുമായി ബന്ധപ്പെട്ട് കൊയിലാണ്ടി എം.എല്‍.എ അഡ്വക്കറ്റേ് കെ. പ്രവീണ്‍ കുമാറിനെതിരെ വിമര്‍ശനവുമായി പി.വി. അന്‍വര്‍. ബേപ്പൂരിലെ തോല്‍വിയെക്കുറിച്ച് പ്രവീണ്‍ കുമാര്‍ സംസാരിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അന്‍വറിന്റെ വിമര്‍ശനം.

കോഴിക്കോട് ജില്ലയില്‍ ഒരു സ്ഥാനാര്‍ത്ഥി കൈപ്പത്തി ചിഹ്നത്തിലോ കോണി ചിഹ്നത്തിലോ മത്സരിച്ചിരുന്നെങ്കില്‍ ജില്ലയിലെ 13 മണ്ഡലങ്ങളില്‍ 13 ഇടത്തും യു.ഡി.എഫ് ജയിക്കുമായിരുന്നു എന്ന തരത്തില്‍ പ്രവീണ്‍ കുമാര്‍ പറഞ്ഞിരുന്നു. പ്രവീണ്‍ കുമാര്‍ ഈ കാര്യം സംസാരിക്കുന്നതിന്റെ വീഡിയോ ആണ് അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം പങ്കുവച്ചിരിക്കുന്നത്.

നേരത്തെ തന്റെ തോല്‍വിക്ക് ചിലര്‍ പിന്നില്‍ നിന്ന് കുത്തിയതായി അന്‍വര്‍ പരാതി നല്‍കിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത്തരത്തില്‍ തന്നെ ചതിച്ചതാരാണെന്ന് മഷിയിട്ട് നോക്കേണ്ടതില്ലെന്ന് അന്‍വര്‍ പ്രവീണ്‍കുമാറിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.

പരാജയപ്പെടുത്തിയത് ചേര്‍ത്തുനിര്‍ത്താന്‍ ബാധ്യസ്ഥപ്പെട്ടവര്‍ തന്നെയാണെന്നും പ്രവീണ്‍കുമാറിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് അന്‍വര്‍ പറയുന്നു. തനിക്ക് അന്നത്തെ പ്രതിപക്ഷ നേതാവും ഇന്നത്തെ മുഖ്യമന്ത്രിയുമായ വി.ഡി. സതീശന്‍ ജയിച്ചാല്‍ മന്ത്രിസ്ഥാനം നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. അത് കേട്ടപ്പോള്‍ ജില്ലയില്‍ മന്ത്രിസ്ഥാനം സ്വപ്‌നം കണ്ട നേതാക്കളുടെ ഉറക്കം നഷ്ടപ്പെട്ടു എന്നും അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

‘ചതിച്ചതാര്? ചന്തു തന്നെ. മഷിയിട്ടു നോക്കേണ്ട കാര്യമില്ല. ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ വിളിച്ചു പറഞ്ഞത് കേട്ടു. ബേപ്പൂരിലെ ജനങ്ങളും സഖാക്കളും എന്നെ വിജയിപ്പിച്ചപ്പോള്‍, പരാജയപ്പെടുത്തിയത് ചേര്‍ത്തുനിര്‍ത്താന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ,’ അന്‍വര്‍ കുറിച്ചു.

‘തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കു മുമ്പ് പ്രചരണത്തിന് എത്തിയ നിലവിലെ മുഖ്യമന്ത്രി ഒരു യോഗത്തില്‍ വച്ച് ബേപ്പൂരില്‍ പി.വി അന്‍വറിനെ വിജയിപ്പിച്ചാല്‍ ബേപ്പൂരിന് ഒരു സമ്മാനമുണ്ട് എന്ന് പറഞ്ഞതിലൂടെ മന്ത്രിസ്ഥാനം സ്വപ്നം കണ്ടവരുടെ ഉറക്കം കെട്ടിരുന്നോ എന്നതും പുനപരിശോധിക്കേണ്ടതുണ്ട്,’ അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പ്രവീണ്‍ കുമാറിന്റെ പ്രസംഗം കണ്ടപ്പോള്‍ തനിക്ക് ‘ബ്രൂട്ടസേ നീയും!’ എന്ന് തോന്നിയില്ലെന്നും അന്‍വര്‍ പറഞ്ഞു. നേരത്തേ തന്നെ തനിക്ക് ഈ കാര്യം മനസിലായതാണെന്നും അന്‍വര്‍ പറഞ്ഞു. പാളയത്തിലെ ചതിയും, പിന്നില്‍ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു എന്നുള്ളത് സത്യം തന്നെയാണ്. തന്റെ നിശബ്ദമായ പിന്‍വാങ്ങലിന് കാരണവും അതാണെന്നും അന്‍വര്‍ പറഞ്ഞു.

താന്‍ പിണറായിക്കെതിരെ നടത്തിയ ഒറ്റയാള്‍ പോരാട്ടം യു.ഡി.എഫിനെ 102 സീറ്റില്‍ വിജയിപ്പിക്കാന്‍ സഹായിച്ചെന്നും അന്‍വര്‍ പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡിലേക്ക് മത്സരിച്ചാല്‍ പോലും കെട്ടിവെച്ച കാശ് തിരികെ ലഭിക്കാന്‍ സാധ്യതയില്ലാത്ത ബഹുഭൂരിപക്ഷം പേരും വിജയിച്ചത് താന്‍ പിണറായിസത്തിനെതിരെ നടത്തിയ പ്രചാരണങ്ങളാലാണെന്നും അന്‍വര്‍ പറഞ്ഞു.

‘ക്രിയാത്മക പ്രതിപക്ഷം എന്ന നിലയില്‍ പിണറായിസത്തിനും, മരുമോനിസത്തിനും, കുടുംബാധിപത്യത്തിനും എതിരായി ഞാന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം തന്നെയാണ് 102 സീറ്റിന്റെ ഉയരത്തിലേക്ക് ചവിട്ടിക്കയറാന്‍ യുഡിഎഫിനെ പ്രാപ്തമാക്കിയത്. ആ102 -ല്‍ എനിക്ക് ഗുരുതുല്യമായവരും, അഭിവന്ദ്യരും സമാദരണീയരുമായ വ്യക്തിത്വങ്ങളുണ്ട്,’ അന്‍വര്‍ കുറിച്ചു.

‘അവരോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡിലേക്ക് മത്സരിച്ചാല്‍ പോലും കെട്ടിവെച്ച കാശ് തിരികെ ലഭിക്കാന്‍ സാധ്യതയില്ലാത്ത ബഹുഭൂരിപക്ഷം പേരും വിജയിച്ചത് ഇന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്ന പിണറായിസത്തിന്റെ മുഖംമൂടി വലിച്ചുകീറി എന്റെ ആരോഗ്യവും ജീവനും സമ്പത്തും വകവക്കാതെയും, പരിഗണിക്കാതെയും, സ്ഥാനമാനങ്ങള്‍ ത്യജിച്ചും ‘രാഷ്ട്രീയ ഭാവിക്കുവേണ്ടി’ ഒട്ടും ‘അഡ്ജസ്റ്റ്’ ചെയ്യാതെയും പൊതുസമൂഹത്തിന്റെ മുന്നില്‍ ഞാന്‍ തുറന്നു കാണിച്ചത് കൊണ്ടാണ് എന്ന് മറക്കരുത്,’ അന്‍വര്‍ കുറിച്ചു.

മലര്‍ന്നു കിടന്നു തുപ്പുന്നവര്‍ ഈ മുന്നണിയുമായി സഹകരിക്കാന്‍ ഭാവിയിലും തയ്യാറായേക്കാവുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും നല്‍കുന്ന സന്ദേശം എന്താണ് എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ടെന്നും അന്‍വര്‍ പറഞ്ഞു.

ചേര്‍ത്തുപിടിക്കേണ്ടവരാല്‍ ചതിക്കപ്പെട്ടു എന്ന് ഈ സമൂഹത്തോട് വിളിച്ചു പറയാന്‍ എനിക്ക് ജാള്യതയുണ്ട്. അതെന്റെ ചരിത്രപരമായ പാരമ്പര്യത്തില്‍ നിന്നും ഉണ്ടായിത്തീരുന്നതാണ്. തങ്ങള്‍ ചതിച്ചതു തന്നെ എന്ന് വിളിച്ചു പറയാന്‍ ഉളുപ്പില്ലാത്തവര്‍ ഉണ്ടെങ്കില്‍ ഇനിയും പറയട്ടെയെന്നും അന്‍വര്‍ പറഞ്ഞു.

ജില്ലയില്‍ ഒരു സ്ഥാനാര്‍ത്ഥി കൈപ്പത്തി ചിഹ്നത്തിലോ കോണി ചിഹ്നത്തിലോ ആയിരുന്നു മത്സരിച്ചതെങ്കില്‍ കോഴിക്കോട്ടെ 100 ശതമാനം സീറ്റും യു.ഡി.എഫ് ജയിക്കുമായിരുന്നു എന്നായിരുന്നു പ്രവീണ്‍ കുമാര്‍ പറഞ്ഞത്. അന്‍വറിന്റെ പേര് പറയാതെയായിരുന്നു പ്രവീണ്‍കുമാറിന്റെ പരാമര്‍ശം. എന്നാല്‍ കോഴിക്കോട്ട് അന്‍വര്‍ മാത്രമായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളില്‍ പരാജയപ്പെട്ടത്. കോണി, കൈപ്പത്തി ചിഹ്നങ്ങളിലല്ലാതെ ജില്ലയില്‍ യു.ഡി.എഫ് ടിക്കറ്റില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥിയും അന്‍വറാണ്.

അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ചതിച്ചതാര് ?
ചന്തു തന്നെ.

മഷിയിട്ടു നോക്കേണ്ട കാര്യമില്ല.

ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ വിളിച്ചു പറഞ്ഞത് കേട്ടു.

ബേപ്പൂരിലെ ജനങ്ങളും സഖാക്കളും എന്നെ വിജയിപ്പിച്ചപ്പോള്‍, പരാജയപ്പെടുത്തിയത് ചേര്‍ത്തുനിര്‍ത്താന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ.

നിലവിലെ പ്രതിപക്ഷ നേതാവിനും,കുടുംബാംഗങ്ങള്‍ക്കും എതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നുവരുന്ന വാര്‍ത്തകള്‍ എല്ലാവരും കാണുന്നുണ്ടല്ലോ!

അതില്‍ ഒരാള്‍ എനിക്കെതിരെ മത്സരിച്ച നിങ്ങള്‍ വിജയിപ്പിച്ചു എന്ന് വീരവാദം മുഴക്കുന്ന സ്ഥാനാര്‍ത്ഥി തന്നെ!

ഒന്നരവര്‍ഷമായി ഞാന്‍ നടത്തിയ പോരാട്ടത്തിന്റെ അര്‍ത്ഥവും സത്യവും വെളിവാകുന്ന രീതിയില്‍ സത്യങ്ങള്‍ ഓരോന്നായി പുറത്തുവരികയാണ്.

ക്രിയാത്മക പ്രതിപക്ഷം എന്ന നിലയില്‍ പിണറായിസത്തിനും, മരുമോനിസത്തിനും, കുടുംബാധിപത്യത്തിനും എതിരായി ഞാന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം തന്നെയാണ് 102 സീറ്റിന്റെ ഉയരത്തിലേക്ക് ചവിട്ടിക്കയറാന്‍ യുഡിഎഫിനെ പ്രാപ്തമാക്കിയത്.

ആ102 -ല്‍ എനിക്ക് ഗുരുതുല്യമായവരും,അഭിവന്ദ്യരും സമാദരണീയരുമായ വ്യക്തിത്വങ്ങളുണ്ട്.അവരോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ,

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡിലേക്ക് മത്സരിച്ചാല്‍ പോലും കെട്ടിവെച്ച കാശ് തിരികെ ലഭിക്കാന്‍ സാധ്യതയില്ലാത്ത ബഹുഭൂരിപക്ഷം പേരും വിജയിച്ചത് ഇന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്ന പിണറായിസത്തിന്റെ മുഖംമൂടി വലിച്ചുകീറി എന്റെ ആരോഗ്യവും ജീവനും സമ്പത്തും വകവക്കാതെയും, പരിഗണിക്കാതെയും,സ്ഥാനമാനങ്ങള്‍ ത്യജിച്ചും ‘രാഷ്ട്രീയ ഭാവിക്കുവേണ്ടി’ ഒട്ടും ‘അഡ്ജസ്റ്റ്’ ചെയ്യാതെയും പൊതുസമൂഹത്തിന്റെ മുന്നില്‍ ഞാന്‍ തുറന്നു കാണിച്ചത് കൊണ്ടാണ് എന്ന് മറക്കരുത്.

മലര്‍ന്നു കിടന്നു തുപ്പുന്നവര്‍ ഈ മുന്നണിയുമായി സഹകരിക്കാന്‍ ഭാവിയിലും തയ്യാറായേക്കാവുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും നല്‍കുന്ന സന്ദേശം എന്താണ് എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട്.

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കു മുമ്പ് പ്രചരണത്തിന് എത്തിയ നിലവിലെ മുഖ്യമന്ത്രി ഒരു യോഗത്തില്‍ വച്ച് ‘ബേപ്പൂരില്‍ പി വി അന്‍വറിനെ വിജയിപ്പിച്ചാല്‍ ബേപ്പൂരിന് ഒരു സമ്മാനമുണ്ട് ‘ എന്ന് പറഞ്ഞതിലൂടെ മന്ത്രിസ്ഥാനം സ്വപ്നം കണ്ടവരുടെ ഉറക്കം കെട്ടിരുന്നോ!? എന്നതും പുനഃ പരിശോധിക്കേണ്ടതുണ്ട്.

ഇത് കണ്ടപ്പോള്‍ ‘ബ്രൂട്ടസേ നീയും!’ എന്നെനിക്ക് തോന്നിയില്ല.

കാരണം, എനിക്കിത് അന്നേ മനസ്സിലായതാണ്.

പാളയത്തിലെ ചതിയും, പിന്നില്‍ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു എന്നുള്ളത് സത്യം തന്നെയാണ്.എന്റെ നിശബ്ദമായ പിന്‍വാങ്ങലിന് കാരണവും അതാണ്.

ചേര്‍ത്തുപിടിക്കേണ്ടവരാല്‍ ചതിക്കപ്പെട്ടു എന്ന് ഈ സമൂഹത്തോട് വിളിച്ചു പറയാന്‍ എനിക്ക് ജാള്യതയുണ്ട്.

അതെന്റെ ചരിത്രപരമായ പാരമ്പര്യത്തില്‍ നിന്നും ഉണ്ടായിത്തീരുന്നതാണ്.

‘ഞങ്ങള്‍ ചതിച്ചതു തന്നെ’ എന്ന് വിളിച്ചു പറയാന്‍ ഉളുപ്പില്ലാത്തവര്‍ ഉണ്ടെങ്കില്‍ ഇനിയും പറയട്ടെ.
പക്ഷേ,

രാവും പകലും ഇല്ലാതെ എന്റെ കൂടെ പ്രവര്‍ത്തിച്ച സാധാരണക്കാരായ പ്രവര്‍ത്തകരോടും, അവരുടെ കുടുംബങ്ങളോടും, കേരളത്തിലെ ജനാധിപത്യ വിശ്വാസികളോടും,പിണറായിസത്തിനെതിരെ കൈകോര്‍ത്തു തോളോട് തോള്‍ ചേര്‍ന്ന് നിന്ന് പോരാടിയ സഖാക്കള്‍ അടക്കമുള്ള ആബാലവൃദ്ധം ജനങ്ങളോടുമുള്ള നന്ദിയും കടപ്പാടും എന്നും എന്റെ മനസ്സില്‍ സുദൃഢമായിരിക്കും.

നിങ്ങളുടെ സ്വന്തം
പി.വി അന്‍വര്‍

Content Highlight: PV Anwar Agaisnt K Praveen Kumar on UDF Defeat in Beypore

 




റെന്വര്‍ പി



കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related