‘കഞ്ചാവോളികള്‍ പറയുന്നതേ ഭരണകൂടം കേൾക്കൂ’ വേടനെതിരെ അധിക്ഷേപവുമായി കെ.പി. ശശികല
റാപ്പ് സംഗീതത്തിന് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗവുമായി പുലബന്ധമില്ലെന്നും കെ.പി. ശശികല
പാലക്കാട്: റാപ്പര്‍ വേടനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല. കഞ്ചാവോളികള്‍ പറയുന്നതേ കേൾക്കൂ എന്ന നിലപാട് ഭരണകൂടം മാറ്റണമെന്ന് വേടനെ അധിക്ഷേപിച്ചുകൊണ്ട് കെ.പി. ശശികല പറഞ്ഞു. പാലക്കാട് നടന്ന ഹിന്ദു ഐക്യവേദിയുടെ പരിപാടിയിലായിരുന്നു പരാമര്‍ശം.
റാപ്പ് സംഗീതത്തിന് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗവുമായി പുലബന്ധമില്ലെന്നും കെ.പി. ശശികല പറഞ്ഞു.
റാപ്പ് സംഗീതമാണോ പട്ടികജാതിക്കാരുടെയും പട്ടികവര്‍ഗക്കാരുടെയും തനതായ കലാരൂപം? ഇന്ന് വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുന്നിലാണ് സമൂഹം അപമാനിക്കപ്പെടുന്നത്. അതുകൊണ്ട് സാധാരണക്കാരന് പറയാനുള്ളത് കേള്‍ക്കണം, കഞ്ചാവോളികള്‍ പറയുന്നതേ കേള്‍ക്കു എന്ന നിലപാട് ഭരണകൂടം മാറ്റണമെന്നാണ് കെ.പി. ശശികല പറഞ്ഞത്.
ചാടികളിക്കട കുഞ്ഞിരാമ എന്ന് പറഞ്ഞിട്ട് ആ കുഞ്ഞിരാമന്മാരെ ചാടികളിപ്പിക്കുകയും ചുടുചോര മാന്തിപ്പിക്കുകയും ചെയ്യുന്ന ഇത്തരം സംവിധാനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായെന്നും കെ.പി. ശശികല പറഞ്ഞു. ഭരണകൂടത്തിന് മുന്നില്‍ കെഞ്ചാനല്ല, ആജ്ഞാപിക്കാന്‍ വേണ്ടി തന്നെയാണ് ഹിന്ദു ഐക്യവേദി വന്നിരിക്കുന്നതെന്നും ഹിന്ദുഐക്യവേദി നേതാവ് പരാമര്‍ശിച്ചു.
Content Highlight: KP Sasikala makes insulting remarks against the vedan




