ഇസ്താംബുൾ മെട്രോപൊളിറ്റൻ മുനിസിപ്പാലിറ്റിയുടെ കെട്ടിടം കോൺഗ്രസ് ഓഫീസാണെന്ന് വ്യാജവാർത്ത നൽകി; അമിത് മാളവ്യയ്ക്കും അർണാബ് ഗോസ്വാമിക്കുമെതിരെ കേസ്
ന്യൂദൽഹി: ഇസ്താംബുൾ മെട്രോപൊളിറ്റൻ മുനിസിപ്പാലിറ്റിയുടെ കെട്ടിടം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഓഫീസാണെന്ന് വ്യാജ വാർത്ത നൽകിയതിന് ബി.ജെ.പിയുടെ സോഷ്യൽ മീഡിയ സെൽ മേധാവി അമിത് മാളവ്യയ്ക്കും റിപ്പബ്ലിക് ടി.വിയുടെ എഡിറ്റർ-ഇൻ-ചീഫ് അർണാബ് ഗോസ്വാമിക്കുമെതിരെ കേസ്. ബെംഗളൂരു പൊലീസാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.
മെയ് 15 നായിരുന്നു റിപ്പബ്ലിക് ടി.വി വാർത്താ വിഭാഗത്തിൽ ഇസ്താംബുളിലെ ഒരു കെട്ടിടം കാണിച്ച് അത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സെന്ററാണെന്ന് അവകാശപ്പെട്ടത്. എന്നാൽ അത് ഇസ്താംബുൾ മെട്രോപൊളിറ്റൻ മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള ഒരു കൺവെൻഷൻ വേദിയാണിതെന്ന് ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്തു.
കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ മനപൂർവമല്ലാത്ത പ്രകോപനം സൃഷ്ടിച്ചതിനും സമാധാനം തകർക്കാനുള്ള ഉദ്ദേശത്തോടെ മനപൂർവം അപമാനിച്ചതിനും ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം ഇരുവർക്കുമെതിരെ കേസ് എടുക്കുകയായിരുന്നു. ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ ലീഗൽ സെൽ മേധാവി ശ്രീകാന്ത് സ്വരൂപ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാളവ്യയ്ക്കും ഗോസ്വാമിക്കുമെതിരെ കേസ് ഫയൽ ചെയ്തത്.
ഇന്ത്യൻ ജനങ്ങളെ കബളിപ്പിക്കുക, ഒരു പ്രധാന രാഷ്ട്രീയ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുക, ദേശീയ വികാരങ്ങൾ ദുരുപയോഗം ചെയ്യുക, പൊതു അശാന്തി ഉണർത്തുക, ദേശീയ സുരക്ഷയെയും ജനാധിപത്യ സമഗ്രതയെയും ദുർബലപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇരുവരും ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നതെന്ന് പരാതിക്കാരൻ വിമർശിച്ചു.
ഓപ്പറേഷൻ സിന്ദൂരിനുശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ചപ്പോൾ തുർക്കി പാകിസ്ഥാനെ പിന്തുണച്ചിരുന്നു. ഇതോടെ ഇന്ത്യ -തുർക്കി ബന്ധം വഷളാവുകയും ചെയ്തു. ഈ സാഹചര്യത്തിൽ തുർക്കിയിലെ ഒരു പ്രധാന നഗരമായ ഇസ്താംബുളിൽ കോൺഗ്രസ് സെന്റര് ഉണ്ടെന്ന് ആരോപിക്കുന്നത് കോൺഗ്രസിനെ അപകീർത്തിപ്പെടുത്താനും വിദ്വേഷം ഉണ്ടാക്കാനുമാണെന്ന് ഇന്ത്യൻ യൂത്ത് കോൺഗ്രസ് വിമർശിച്ചു.
പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയുടെ ഭരണഘടനാ പദവിയെ അപകീർത്തിപ്പെടുത്താൻ അമിത് മാളവ്യയും അർണാബ് ഗോസ്വാമിയും ശ്രമിച്ചുവെന്ന് യൂത്ത് കോൺഗ്രസ് എക്‌സിലെ ഒരു പോസ്റ്റിൽ ആരോപിച്ചു.
2019 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇസ്താംബൂളിൽ ഒരു വിദേശ ഓഫീസ് തുറക്കാനുള്ള പദ്ധതികൾ പ്രഖ്യാപിക്കുകയും അതിന് നേതൃത്വം നൽകാൻ മുഹമ്മദ് യൂസഫ് ഖാനെ നിയമിക്കുകയും ചെയ്തിരുന്നുവെങ്കിലും അതിനുശേഷം ഒരു അപ്‌ഡേറ്റും ഉണ്ടായിട്ടില്ലെന്ന് ആൾട്ട് ന്യൂസ് പറഞ്ഞു. കൂടാതെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വെബ്‌സൈറ്റിൽ തുർക്കി ലിസ്റ്റ് ചെയ്തിട്ടില്ലെന്നും ആൾട്ട് ന്യൂസ് ചൂണ്ടിക്കാട്ടി.
അതേസമയം സാങ്കേതിക പിഴവ് കാരണം ഡിജിറ്റൽ ഡെസ്കിലെ ഒരു വീഡിയോ എഡിറ്റർ ചിത്രം തെറ്റായി ഉപയോഗിച്ചതാണെന്ന വാദവുമായി റിപ്പബ്ലിക് ടി.വി എത്തി.
‘ലൈവ് ഷോ അവസാനിച്ചതിന് ശേഷമാണ് അബദ്ധത്തിൽ ഈ പിഴവ് സംഭവിച്ചത്. അത് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിച്ചു. ഇത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ട നിമിഷം തന്നെ ഉടനടി അത് തിരുത്തി. പിഴവിൽ ഞങ്ങൾ ആത്മാർത്ഥമായും നിരുപാധികമായും ഖേദിക്കുന്നു,’ റിപ്പബ്ലിക് ടി.വി പറഞ്ഞു.
Content Highlight: Amit Malviya, Arnab Goswami booked for false claim about ‘Congress office in Turkey