national news
അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയാന്‍ മതം ഉപയോഗിക്കരുത്; ദുരുദ്ദേശ്യമില്ലാത്തിടത്തോളം മാന്യമായി പരിഗണിക്കണം: സി.പി.ഐ.എം പി.ബി
ന്യൂദല്‍ഹി: ബംഗ്ലാദേശി പൗരന്മാരെന്ന് സംശയിക്കപ്പെടുന്നവരെ മനുഷ്യത്വരഹിതമായി നാടുകടത്താനുള്ള നീക്കങ്ങളെ അപലപിച്ച് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ.
നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചവരെ കൃത്യമായ നടപടിക്രമങ്ങള്‍ക്ക് അനുസൃതമായി സര്‍ക്കാര്‍ കൈകാര്യം ചെയ്യണമെന്ന് സി.പി.ഐ.എം പി.ബി പ്രസ്താവനയില്‍ പറഞ്ഞു.
പഹല്‍ഗാമിലെ ഭീകരാക്രമണത്തിനുശേഷം ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളെ ലക്ഷ്യം വെക്കുകയും യാതൊരു പരിശോധനയും കൂടാതെ അവരെ ബംഗ്ലാദേശിലേക്ക് തള്ളിവിടുകയുമാണെന്നും സി.പി.ഐ.എം പി.ബി ചൂണ്ടിക്കാട്ടി.
ചില യഥാര്‍ത്ഥ ഇന്ത്യന്‍ പൗരന്മാരെയും അറസ്റ്റ് ചെയ്ത് ബംഗ്ലാദേശിലേക്ക് തള്ളിവിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നതെന്നും സി.പി.ഐ.എം പറഞ്ഞു.
അസം ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അപ്പീലുകള്‍ പരിഗണനയിലിരിക്കെ, ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ വിദേശ പൗരന്മാരായി പ്രഖ്യാപിച്ചവരെ ബലപ്രയോഗത്തിലൂടെ പുറന്തള്ളുകയാണ്. ഇത് അനുവദിക്കരുതെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു. ബി.ജെ.പി നേതൃത്വത്തിലുള്ള അസം സര്‍ക്കാര്‍ വര്‍ഗീയനയങ്ങള്‍ ശക്തമായി പിന്തുടരുകയാണെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.
‘അസം സര്‍ക്കാര്‍ ഇപ്പോള്‍ ‘തദ്ദേശീയ ജനത’യ്ക്ക് ആയുധം നല്‍കാന്‍ പോലും തീരുമാനിച്ചിരിക്കുന്നു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുള്ള അപകടകരമായ തീരുമാനമാണിത്. ക്രമസമാധാനം നിലനിര്‍ത്തുകയും നുഴഞ്ഞുകയറ്റം തടയുകയും ചെയ്യേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അവരെ പുറന്തള്ളുന്നതും വര്‍ഗീയമായി തെരഞ്ഞെടുക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ആയുധം കൊടുക്കുന്നതും അല്ല പരിഹാരം,’ സി.പി.ഐ.എം ചൂണ്ടിക്കാട്ടി.
അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയാന്‍ മതം ഉപയോഗിക്കരുതെന്നും സി.പി.ഐ.എം അസമിലെ ബി.ജെ.പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ രാജ്യത്ത് പ്രവേശിച്ചവര്‍ക്ക് ന്യായമായ വിചാരണ അനുവദിക്കണമെന്നും ദുരുദ്ദേശ്യമില്ലാതെ രാജ്യത്ത് പ്രവേശിച്ച ദരിദ്രരും രേഖകളില്ലാത്തവരുമായ കുടിയേറ്റക്കാരെ മാന്യമായി പരിഗണിക്കണമെന്നും സി.പി.ഐ.എം പറഞ്ഞു.
കുടിയേറ്റക്കാരെ നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ക്ക് അനുസൃതമായി കൈകാര്യം ചെയ്യുകയും വേണമെന്നും സി.പി.ഐ.എം പി.ബി പറഞ്ഞു.
ഫെബ്രുവരി നാലിലെ സുപ്രീം കോടതി വിധിയെ മുന്‍നിര്‍ത്തിയാണ് അസം സര്‍ക്കാരിന്റെ നടപടി. വിദേശികളായി പ്രഖ്യാപിച്ചവരെ ഉടന്‍ നാടുകടത്തണമെന്നും അനിശ്ചിതമായി തടങ്കല്‍ കേന്ദ്രങ്ങളില്‍ നിലനിര്‍ത്തരുതെന്നുമാണ് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്.
നിലവില്‍ രേഖകളില്ലാത്ത നൂറുകണക്കിന് കുടിയേറ്റക്കാരെ അസം സര്‍ക്കാര്‍ ബംഗ്ലാദേശിലേക്ക് തള്ളിവിട്ടതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരിൽ പലരും വലിയ രീതിയിൽ ചൂഷണത്തിന് ഇരയാകുന്നതായും റിപ്പോർട്ടുകളുണ്ട്.
Content Highlight: Religion should not be used to identify illegal immigrants: CPI(M) PB