ഇന്ത്യയിലെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രി; ഹിമന്ത ബിശ്വ ശർമയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
ടിസ്‌പുർ: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ കടന്നാക്രമിച്ച് പാർലമെന്റ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഇന്ത്യയിലെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രി എന്നാണ് ഹിമന്ത ബിശ്വ ശർമയെ രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമൊപ്പം ശർമ്മ സംസ്ഥാനത്ത് ഒരു ലാൻഡ് എ.ടി.എം നടത്തുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
സാധാരണക്കാരുടെ ഭൂമി പിടിച്ചെടുത്ത് വൻകിട കോർപ്പറേറ്റുകൾക്ക് കൈമാറുകയാണ് ഇവർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നോടിയായി കോൺഗ്രസ് സ്ഥാനാർത്ഥി രത്തൻ എങ്തിയുടെ പ്രചാരണത്തിനായി അസമിലെ ബൊകാജാനിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ലോക്‌സഭ പ്രതിപക്ഷ നേതാവ്.
‘ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്ത ബിശ്വ ശർമ, അദ്ദേഹത്തിന്റെ കുടുംബവും അഴിമതിയിൽ ഒന്നാം സ്ഥാനത്താണ്. കോൺഗ്രസ് സർക്കാർ അദ്ദേഹത്തിനെതിരെ നടപടിയെടുക്കും,’ അദ്ദേഹം പറഞ്ഞു.
അസമിലെ ഏകദേശം 68000 ഏക്കർ ഭൂമി മൂന്ന് പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് നൽകിയതായും അദ്ദേഹം ആരോപിച്ചു.
അന്തരിച്ച അസമീസ് ഗായകൻ സുബിൻ ഗാർഗിനെ പരാമർശിച്ചുകൊണ്ടും അദ്ദേഹം സംസാരിച്ചു.
അസമിന്റെ ബഹുസ്വരതയുടെ പ്രതീകമായാണ് ഗാർഗിനെ അദ്ദേഹം വിശേഷിപ്പിച്ചത്.
കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്ന് 100 ദിവസത്തിനകം അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ നീതി നടപ്പാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന അസമിൽ ഹിമന്ത ബിശ്വ ശർമയെയാണ് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിക്കുന്നത്.
നിരന്തരം ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന അദ്ദേഹം പതിവായി വിവാദങ്ങളിൽ പെടാറുണ്ട്.
Content Highlight: Rahul Gandhi attacks Himanta Biswa Sarma, calls him India’s most corrupt CM




