Kerala
പി.എം.ശ്രീയില്‍ തുടരാന്‍ നിര്‍ബന്ധിതരായി; പക്ഷേ കരിക്കുലം കേന്ദ്രം തീരുമാനിക്കരുത്; നാലംഗ സമിതിയുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയില്‍ കേരളം തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. പദ്ധതിയില്‍ കേന്ദ്രത്തിന് സമര്‍പ്പിക്കാനായി നാലംഗ മന്ത്രിതല ഉപ സമിതിക്ക് രൂപം നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചതായി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.
പി.എം. ശ്രീയില്‍ കേരളം തുടരുമെങ്കിലും കരിക്കുലം തീരുമാനിക്കാന്‍ കേന്ദ്രത്തെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയിലുള്‍പ്പെടുത്തുന്ന സ്‌കൂളുകള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
‘കേരള സര്‍ക്കാര്‍ പദ്ധതിയില്‍ പങ്കാളിയാണ്. 99 കോടി രൂപയിലധികം തടഞ്ഞുവെച്ച പണം കേന്ദ്രത്തില്‍ നിന്ന് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് തന്നിട്ടുണ്ട്. അത് കൂടാതെ 106 കോടി രൂപ അനുവദിച്ചിട്ടുണ്ട്,’ മുഖ്യമന്ത്രി വ്യക്തമാക്കി.
ആശയപരമായി പി.എം. ശ്രീ പദ്ധതിയോടുള്ള ഒരു എതിര്‍പ്പ് കരിക്കുലം സ്വാതന്ത്ര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടരുത് എന്നതാണ്. രണ്ടാമത്തെ ഇത് നടപ്പാക്കാനുള്ള സ്‌കൂളുകള്‍ തെരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിന് നല്‍കണം എന്നതാമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
‘ഒരു കാരണവശാലും കരിക്കുലം തീരുമാനിക്കാന്‍ സംസ്ഥാന സര്‍ക്കാരിനുള്ള സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ കേന്ദ്രത്തെ അനുവദിക്കില്ല. സ്‌കൂളുകളെ സംസ്ഥാന സര്‍ക്കാര്‍ തന്നെ തീരുമാനിക്കും,’ മുഖ്യമന്ത്രി പറഞ്ഞു.
പി.എം. ശ്രീ പദ്ധതിയില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ ആശയപരമായ കാര്യങ്ങളില്‍ കേന്ദ്രത്തിന് സമര്‍പിക്കാനുള്ള റിപ്പോര്‍ട്ട് തയ്യാറാക്കാനായാണ് നാലംഗ സമിതിയെ നിയോഗിച്ചത്. പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനാണ് സമിതിയുടെ കണ്‍വീനര്‍. മന്ത്രിമാരായ റോജി എം. ജോണ്‍, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരാണ് നാലംഗ സമിതിയിലെ മറ്റ് അംഗങ്ങള്‍.
പദ്ധതിയില്‍ ഭാഗമാവാന്‍ സംസ്ഥാനം നിര്‍ബന്ധിതരായെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. കഴിഞ്ഞ സര്‍ക്കാരാണ് പദ്ധതിയില്‍ ഒപ്പുവച്ചത്. കേരളം പദ്ധതിയില്‍ പങ്കാളികളാണ്. 2024ലാണ് പദ്ധതിയില്‍ ഒപ്പുവച്ചത്. പദ്ധതിയുടെ ഭാഗമായി പണം വാങ്ങിയതിനാല്‍ ഒഴിവാകാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ബാധിക്കാതെയും സംസ്ഥാന സര്‍ക്കാരിന്റെ അവകാശങ്ങള്‍ ബലി കഴിക്കാതെയും പി.എം. ശ്രീ പദ്ധതിയില്‍ തുടരാനാണ് സര്‍ക്കാര്‍ നോക്കുന്നത്. നേരത്തെ തന്നെ ഒപ്പുവച്ചതിനാല്‍ അതില്‍ നിന്ന് പുറത്ത് പോകാനാവില്ല. കേരളത്തില്‍ എന്‍.ഇ.പിയും നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ കരാറില്‍ ഒപ്പ് വച്ചതിനാലാണ് ഇപ്പോള്‍ പി.എം ശ്രീയില്‍ ഒപ്പുവക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ അംഗങ്ങളെ കൂടി ഇരുട്ടില്‍ നിര്‍ത്തിയാണ് കഴിഞ്ഞ സര്‍ക്കാര്‍ പി.എം.ശ്രീ സര്‍ക്കാരില്‍ ഒപ്പുവച്ചത്. കേന്ദ്രത്തില്‍ നിന്ന് കിട്ടുന്ന പണം കേന്ദ്രത്തിന്റെ ഔദാര്യമല്ല. കേരളത്തിന്റെ അവകാശമാണ്. അത് നഷ്ടപ്പെടുത്താന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ 100 ദിന പരിപാടി ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലും ഒരു ധനകാര്യ ഉപദേഷ്ടാവിനെ നിയമിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
ധനവകുപ്പിലേക്ക് പരിഗണനയ്ക്ക് ധാരാളം ഫയലുകള്‍ മറ്റു വകുപ്പുകളില്‍ നിന്ന് പരിശോധനയ്ക്ക് വരുന്നുണ്ട്. ഇവ ഇനി ധനവകുപ്പിലേക്ക് കൈമാറാതെ അതത് വകുപ്പിലെ ധനകാര്യ ഉപദേഷ്ടാക്കള്‍ക്ക് പരിശോധിക്കാനാവും. നിലവില്‍ ധനവകുപ്പിലുള്ള ഉദ്യോഗസ്ഥരെയാവും മറ്റ് വകുപ്പുകളിലെ ഈ തസ്തികകളിലേക്ക് മാറ്റുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
Content Highlight: Kerala Will Continue in PM Shri Project, will not allow Union Gov to decide curriculum- Says VD Satheesan




