26
June, 2026

A News 365Times Venture

26
Friday
June, 2026

A News 365Times Venture

തിരുവനന്തപുരം കോര്‍പ്പറേഷന്‍ സംഘര്‍ഷം- മേയര്‍ വി.വി. രാജേഷ്, വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്

Date:

തിരുവനന്തപുരം കോര്‍പ്പറേഷന്‍ സംഘര്‍ഷം: മേയര്‍ വി.വി. രാജേഷ്, വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്

 

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലുണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് മേയര്‍ വി.വി. രാജേഷ്, മുന്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ ആകെ നാല് കേസുകളാണ് മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സി.പി.ഐ.എമ്മിന്റെ പരാതിയിലാണ് മേയര്‍ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മേയര്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തതായി എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മുന്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്. ദേഹോപദ്രവം ഏല്‍പ്പിക്കല്‍ അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ബി.ജെ.പി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കോര്‍പ്പറേഷനെ യുദ്ധക്കളമാക്കിയ സംഘര്‍ഷത്തില്‍ കലാശിച്ചത്. കാപ്പ കേസ് പ്രതിയായ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന്റെയും മേയറുടെയും രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നടത്തിയ പ്രതിഷേധം കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു.

ഇതിനിടെ, കോര്‍പ്പറേഷന്‍ ഓഫീസിന് പുറത്ത് റിലേ സത്യാഗ്രഹത്തില്‍ പങ്കെടുക്കാനെത്തിയ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി.

സംഘര്‍ഷത്തെത്തുടര്‍ന്ന് മേയര്‍ വി.വി. രാജേഷ് ഉള്‍പ്പെടെ 16 പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

ബി.ജെ.പി കൗണ്‍സിലര്‍ ആശാനാഥിന്റെ തലയ്ക്ക് പരിക്കേറ്റതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അറിയിച്ചു.

എല്‍.ഡി.എഫ് കൗണ്‍സിലര്‍ സിന്ധു ശശിയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയും നാല് സ്റ്റിച്ചുകള്‍ ഇടുകയും ചെയ്തിട്ടുണ്ട്.

നേരത്തെ പ്രത്യേക ദൈവങ്ങളുടെയും ബലിദാനികളുടെയും പേരില്‍ നടത്തിയ സത്യപ്രതിജ്ഞ ഹൈക്കോടതി മരവിപ്പിച്ചതിനെ തുടര്‍ന്ന് ആര്‍. സുഗതന്‍ ഒഴികെയുള്ള 19 ബി.ജെ.പി കൗണ്‍സിലര്‍മാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു.

എന്നാല്‍ ഈ ചടങ്ങ് നിയമവിരുദ്ധമാണെന്ന് കാണിച്ച് എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ്.പി. ദീപക് തദ്ദേശ വകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്. ആര്‍. സുഗതന്റെ രാജി ആവശ്യപ്പെട്ടുള്ള എല്‍.ഡി.എഫ് പ്രതിഷേധം ഇന്നും തുടരുമെന്നാണ് വിവരം.

 

Content Highlight: Thiruvananthapuram Corporation clash: Case filed against Mayor V.V. Rajesh, V. Sivankutty and Kadakampally Surendran

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related