World News
ഇറാനെ പരാജയപ്പെടുത്തിയാൽ ഹോർമുസ് കടലിടുക്ക് അമേരിക്കൻ പ്രദേശമാക്കുമെന്ന് ട്രംപ്
ന്യൂയോർക്ക്: ഇറാനെ പരാജയപ്പെടുത്തിയതിന് പിന്നാലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിനെ അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂയോർക്കിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
ഇറാനെതിരായ യുദ്ധത്തിൽ അമേരിക്ക വിജയിച്ചാൽ ഹോർമുസ് കടലിടുക്ക് അമേരിക്കയുടെ നിയന്ത്രണത്തിലാക്കുമെന്നും ആഗോള എണ്ണ, പ്രകൃതി വാതക വിതരണത്തിന് നിർണായകമായ ഈ ജലപാത ഉടൻ സ്വതന്ത്രമാക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. നിലവിൽ ഹോർമുസ് മേഖലയിൽ അമേരിക്കൻ നാവികസേനയുടെ ശക്തമായ സാന്നിധ്യമുണ്ട്.
എന്നാൽ ട്രംപിന്റെ ഈ പ്രസ്താവന ഇറാൻ തള്ളി. തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിലൂടെ മാത്രം ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ അമേരിക്കയ്ക്ക് കഴിയില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കടലിടുക്കിന്റെ നിയന്ത്രണം ഇപ്പോഴും ഇറാന്റെ കൈകളിലാണെന്നും ഇറാനിയൻ സൈന്യത്തിന്റെ അനുമതിയില്ലാതെ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാനാകില്ലെന്നും ഇറാൻ അവകാശപ്പെട്ടു.
ഫെബ്രുവരി മുതൽ അമേരിക്കയും ഇസ്രഈൽ ഇറാനെതിരെ യുദ്ധം തുടരുന്നതിനിടെയാണ് ഹോർമുസിന്റെ നിയന്ത്രണം സംബന്ധിച്ച തർക്കം രൂക്ഷമായത്. അന്താരാഷ്ട്ര നിയമപ്രകാരം മറ്റൊരു രാജ്യത്തിന്റെ നിയന്ത്രണത്തിലുള്ളതോ അന്താരാഷ്ട്ര കപ്പൽഗതാഗതത്തിന് ഉപയോഗിക്കുന്നതോ ആയ ജലപാതയെ ഏകപക്ഷീയമായി സ്വന്തം ഭൂപ്രദേശമായി പ്രഖ്യാപിക്കുന്നത് ഗുരുതരമായ നിയമതർക്കങ്ങൾക്ക് വഴിവെക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ജൂണിൽ സൈനിക നടപടികൾക്ക് വിരാമമിടുന്നതിനായി യു.എസും ഇറാനും ധാരണയിലെത്തിയിരുന്നെങ്കിലും വാണിജ്യകപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കപ്പെട്ടില്ലെന്നാണ് അമേരിക്കയുടെ ആരോപണം. ജൂലൈയിൽ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച വാണിജ്യകപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതോടെ ധാരണ കൂടുതൽ പ്രതിസന്ധിയിലായി.
കടലിടുക്കിന്റെ ഒരു ഭാഗം തങ്ങളുടെ പരിധിയിൽ ഉൾപ്പെടുന്നതാണെന്നും അതിനാൽ ആ ഭാഗത്തിന്റെ നിയന്ത്രണം ഇറാനിൽ തന്നെയാണെന്നുമാണ് ഇറാന്റെ നിലപാട്. അതേസമയം, ഇറാന്റെ തുറമുഖങ്ങളിലേക്ക് പോകാൻ ശ്രമിച്ചുവെന്നാരോപിച്ച് ഒരു ചരക്കുകപ്പലിന് നേരെ ഈ ആഴ്ച അമേരിക്ക വെടിയുതിർന്നിരുന്നു.
2026ലെ ഇടക്കാല തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്ക് പിന്തുണ തേടിയാണ് ട്രംപ് ന്യൂയോർക്കിലെത്തിയത്. റാലിയിൽ ഇറാനെതിരായ യുദ്ധത്തിൽ അമേരിക്ക വിജയിച്ചുവെന്ന അവകാശവാദം അദ്ദേഹം ആവർത്തിച്ചെങ്കിലും യുദ്ധം ഇപ്പോഴും തുടരുകയാണ്. സംഘർഷം അവസാനിക്കുന്നതിന്റെ വ്യക്തമായ സൂചനകളും ഇതുവരെ ഉണ്ടായിട്ടില്ല.
അമേരിക്കൻ ഭൂപ്രദേശം വിപുലീകരിക്കുന്നതിനെക്കുറിച്ച് ട്രംപ് പരാമർശിക്കുന്നത് ഇതാദ്യമല്ല. 2025ലെ രണ്ടാം സ്ഥാനാരോഹണ പ്രസംഗത്തിൽ അമേരിക്കയെ ‘വളർന്നുകൊണ്ടിരിക്കുന്ന രാജ്യം’ ആക്കാനുള്ള കാഴ്ചപ്പാട് അദ്ദേഹം അവതരിപ്പിച്ചിരുന്നു. തുടർന്ന് കാനഡയും ഡെൻമാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡും ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെ പരമാധികാരം സംബന്ധിച്ച് ട്രംപ് സമ്മർദം ചെലുത്തിയിരുന്നു.
പതിറ്റാണ്ടുകളായി കടുത്ത അമേരിക്കൻ സമ്മർദങ്ങൾ നേരിടുന്ന രാജ്യമാണ് ഇറാൻ.
Content Highlight:Trump Says Hormuz Strait Will Become U.S. Territory After Defeating Iran
ശ്രീലക്ഷ്മി പി.പി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.
കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.




