15
February, 2026

A News 365Times Venture

15
Sunday
February, 2026

A News 365Times Venture

അഭയാർത്ഥികളെ പുറത്താക്കൽ; പാകിസ്ഥാനിൽ നിന്നും വെളിയിലായത് നാല് ലക്ഷത്തിലേറെ അഫ്ഗാനികൾ

Date:


രാജ്യത്ത് അനധികൃതമായി താമസിക്കുന്ന വിദേശികൾക്കെതിരായ നടപടികൾ പാകിസ്ഥാൻ കർശനമാക്കിയതിനെ തുടർന്ന് നാലു ലക്ഷത്തിലധികം അഫ്ഗാനികൾ സ്വന്തം രാജ്യത്തേക്ക് മടങ്ങിയെന്ന് പാക് അധികൃതർ. ഒക്ടോബര്‍ 31 ഓടെ രാജ്യത്ത് അനധികൃതമായി കുടിയേറിയ അഫ്ഗാന്‍ അഭയാര്‍ത്ഥികൾ തിരികെ പോകണമെന്ന് പാക് സര്‍ക്കാര്‍ അറിയിച്ചിരുന്നു. രേഖകളില്ലാത്തവരെ മടക്കി അയക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് പാകിസ്ഥാൻ നൽകുന്ന വിശദീകരണം.

അതിർത്തി കടന്നുള്ള ഭീകരവാദം അഫ്ഗാൻ താലിബാൻ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും പാകിസ്ഥാൻ വിമർശിച്ചിരുന്നു. പാകിസ്ഥാൻ വിരുദ്ധ ഗ്രൂപ്പുകൾക്ക് അഫ്ഗാൻ താലിബാൻ പിന്തുണ നൽകുന്നുണ്ടെന്നും പാക് സർക്കാർ ആരോപിച്ചു. രാജ്യത്തെ വിവിധ സുരക്ഷാ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളിൽ താലിബാന് പങ്കുണ്ടെന്നും പാകിസ്ഥാൻ പറയുന്നു.

‘കുടിയേറ്റക്കാരെ നാടുകടത്തി പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ അപമാനിക്കുകയാണ്’: ആരോപണവുമായി താലിബാന്‍

മതിയായ രേഖകളില്ലാതെ പാക്കിസ്ഥാനിൽ താമസിക്കുന്ന 1.7 മില്യൻ അഫ്ഗാനികൾ ഒക്ടോബർ 31-നകം രാജ്യം വിടണമെന്നും അല്ലെങ്കിൽ അറസ്റ്റിലാകുമെന്നും പാക് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ രജിസ്റ്റർ ചെയ്ത 1.4 മില്യൻ അഫ്ഗാൻ അഭയാർത്ഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും പാകിസ്ഥാൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.

1980-കളിൽ അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് യൂണിയന്റെ അധിനിവേശ സമയത്ത്, ദശലക്ഷക്കണക്കിന് അഫ്ഗാനികളാണ് പാകിസ്ഥാനിൽ അഭയം തേടിയെത്തിയത്. 2021-ൽ താലിബാൻ അഫ്​ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തതോടെ ഈ എണ്ണം വലിയ തോതിൽ ഉയർന്നു.

നവംബർ 1 മുതൽ, കുടിയേറ്റക്കാരുടെ രേഖകൾ പരിശോധിക്കാനായി പാക് പോലീസ് ഉദ്യോ​ഗസ്ഥർ വീടു തോറും കയറിയിറങ്ങുന്നുണ്ട്. രാജ്യത്ത് അനധികൃതമായി താമസമാക്കിയ എല്ലാ വിദേശികൾക്കുമെതിരാണ് നടപടിയെന്നാണ് പാകിസ്ഥാൻ ഉദ്യോഗസ്ഥർ പറുന്നത്. എന്നാൽ ഈ നീക്കം ബാധിച്ചവരിൽ ഭൂരിഭാഗവും അഫ്ഗാൻ പൗരന്മാരാണ്.

ബംഗ്ലാദേശ് ജമാഅത് ഇസ്ലാമിയുടെ രജിസ്ട്രേഷൻ റദ്ദാക്കിയ ഹൈക്കോടതി നടപടി തുടരും

തണുപ്പുകാലം ആരംഭിച്ചതു പോലും കണക്കിലെടുക്കാതെ, അഫ്ഗാൻ അഭയാർത്ഥികളോട് പാകിസ്ഥാനിൽ നിന്ന് അവരുടെ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ ഉത്തരവ് പുറപ്പെടുവിച്ചത് വ്യാപകമായ വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്. അഫ്ഗാൻ കുടിയേറ്റക്കാരെ നാടുകടത്തുന്നത് നിർത്തണമെന്ന് ഐക്യരാഷ്‌ട്രസഭയും ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.

കുടിയേറ്റക്കാർ മടങ്ങിവരുന്നതിലൂടെ അഫ്ഗാനിസ്ഥാന് നേരിടേണ്ടി വരുന്ന വെല്ലുവിളികളെപ്പറ്റി യുഎന്‍ അഭയാര്‍ത്ഥി ഹൈക്കമ്മീഷണറും മുന്നറിയിപ്പ് നല്‍കിയിരുന്നു. അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയെത്തുന്നവരുടെ എണ്ണം അടുത്ത കാലത്ത് വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം, രാജ്യത്ത് മടങ്ങിയെത്തുന്നവർക്ക് താമസവും ഭക്ഷണവും നൽകുമെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ നേതൃത്വത്തിലുള്ള ഭരണകൂടം അറിയിച്ചു. മടങ്ങിയെത്തിയ അഭയാർത്ഥികളെ സംബന്ധിച്ച കണക്കുകൾ കൃത്യമാണെന്ന് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related