16
March, 2026

A News 365Times Venture

16
Monday
March, 2026

A News 365Times Venture

9/11 ഭീകരാക്രമണത്തിന് 22 വയസ്സ്; രണ്ട് ഇരകളെ കൂടി തിരിച്ചറിഞ്ഞു; ഇനിയും തിരിച്ചറിയാത്ത ആയിരത്തിലധികം മനുഷ്യാവശിഷ്ടങ്ങള്‍

Date:


അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭയാനകമായ ഭീകരാക്രമണത്തിന് ലോകം സാക്ഷ്യം വഹിക്കേണ്ടി വന്ന ദിവസമാണ് 2001 സെപ്റ്റംബര്‍ 11. ന്യൂയോര്‍ക്ക് സിറ്റിയിലും വാഷിംഗ്ടണ്‍ ഡിസിയിലുമായി നടന്നആക്രമണത്തില്‍ 3000ലധികം പേരാണ് കൊല്ലപ്പെട്ടത്. ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിലേക്കും വീര്‍ജിനിയയിലെ പെന്റഗണ്‍ കേന്ദ്രത്തിലുമാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ഈ കേന്ദ്രങ്ങളിലേക്ക് വിമാനം ഇടിച്ചിറക്കിയായിരുന്നു ആക്രമണം.

9/11 ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഖാലിദ് ഷെയ്ഖ് മുഹമ്മദ് ആണെന്നാണ് കരുതപ്പെടുന്നത്. മുസ്ലീം ബ്രദര്‍ഹുഡിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു ഇയാള്‍.

1990കളില്‍ അമേരിക്കയിൽ വിമാനങ്ങള്‍ തകര്‍ത്ത് ആക്രമണം നടത്തുക എന്ന പദ്ധതിയുമായാണ് ഖാലിദ് രംഗപ്രവേശം ചെയ്തതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ ഉദ്യമം പരാജയപ്പെട്ടതോടെ ഖാലിദ് അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ലാദനവുമായി കൈകോര്‍ത്തു. അതിന്റെ ഫലമാണ് 9/11 ആക്രമണം.

അതേസമയം ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ട് പേരേ കൂടി ഇപ്പോള്‍ തിരിച്ചറിഞ്ഞതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണം നടന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറമാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്.

9/11 ആക്രമണത്തിന് 22 വയസ്സ് തികയുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് കൊല്ലപ്പെട്ട രണ്ട് പേരെ കൂടി തിരിച്ചറിഞ്ഞത്. ഒരു സ്ത്രീയുടെയും പുരുഷന്റെയും അവശിഷ്ടങ്ങളാണ് തിരിച്ചറിഞ്ഞതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇവരുടെ കുടുംബത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് അധികൃതര്‍ പറഞ്ഞു.

ആക്രമണത്തില്‍ കൊല്ലപ്പെട്ട ഏകദേശം 1649 പേരെയാണ് ന്യൂയോര്‍ക്ക് സിറ്റിയിലെ മെഡിക്കല്‍ എക്‌സാമിനര്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചത്. കൊല്ലപ്പെട്ടവരെ തിരിച്ചറിയാന്‍ ഡിഎന്‍എ സ്വീകന്‍സിംഗ് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ച് വരുന്നത്.

ഇതേ സാങ്കേതിക വിദ്യയാണ് യുഎസ് സൈന്യത്തിലെ കാണാതായ സര്‍വ്വീസ് അംഗങ്ങളെ തിരിച്ചറിയാനും ഉപയോഗപ്പെടുത്തുന്നത്. കൂടാതെ കഴിഞ്ഞ മാസം മൗയില്‍ നടന്ന കാട്ടുതീയില്‍ കൊല്ലപ്പെട്ട നൂറിലധികം പേരുടെ മൃതാവശിഷ്ടങ്ങള്‍ തിരിച്ചറിയാനും ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നുണ്ട്.

അതേസമയം 9/11 ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ആയിരത്തിലധികം പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അധികൃതര്‍ പറയുന്നു. ഈ അവശിഷ്ടങ്ങളെല്ലാം നാഷണല്‍ സെപ്റ്റംബര്‍ 11 മെമ്മോറിയലിലും വേള്‍ഡ് ട്രേഡ് സെന്റര്‍ സൈറ്റിലെ മ്യൂസിയത്തിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.

അല്‍-ഖ്വയ്ദ ഭീകരര്‍ ചേര്‍ന്ന് നടത്തിയ ഭീകരാക്രമണം അമേരിക്കയുടെ സാംസ്‌കാരിക സാമ്പത്തിക രാഷ്ട്രീയ ഹൃദയങ്ങളിലേക്കാണ് ഇടിച്ചു കയറിയത്. ലോകത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച ഹൃദയം നുറുങ്ങുന്ന മൂന്ന് ആക്രമണങ്ങളാണ് 2001 സെപ്റ്റംബര്‍ 11ന് അമേരിക്കയില്‍ അരങ്ങേറിയത്.

ന്യൂയോര്‍ക്കിലെ ഗ്രൗണ്ട് സീറോയില്‍, ആക്രമണത്തില്‍ തകര്‍ന്ന ഇരട്ട ഗോപുരങ്ങള്‍ നിന്നിരുന്ന സ്ഥലത്ത് ഇന്ന് രണ്ട് കുളങ്ങളാണുള്ളത്.

ഗ്രൗണ്ട് സീറോയില്‍, ലോകമെമ്പാടു നിന്നുമുള്ള ഏകദേശം 2,753 പേര്‍, ആദ്യ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. അല്ലെങ്കില്‍ തകര്‍ന്ന ടവറുകള്‍ക്കടിയില്‍ കുടുങ്ങി കാണാതായി. പെന്റഗണ്‍ ആക്രമണത്തില്‍ 184 പേര്‍ മരിച്ചു. ഭീകരര്‍ റാഞ്ചിയ മറ്റൊരു വിമാനം പെന്‍സില്‍വാനിയായിലെ സോമര്‍സെറ്റ് കൌണ്ടിയിലുള്ള ഒരു പാടശേഖരത്തില്‍ തകര്‍ന്നു വീണു. ഈ വിമാനം വൈറ്റ്ഹൌസ് ലക്ഷ്യമാക്കിയാണ് നീങ്ങിയെതെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related