Kerala
രാജ്യത്ത് മുസ്‌ലിങ്ങൾ സുരക്ഷിതരാണെന്ന പരാമര്‍ശം; കാന്തപുരത്തിന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമില്ലേയെന്ന് വി.ഡി. സതീശന്‍
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം ദുഷ്ടനാണെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് പറയാന്‍ കഴിയുമോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
കാന്തപുരം അദ്ദേഹത്തിന്റെ അഭിപ്രായം പ്രകടിപ്പിക്കട്ടെയെന്നും അഭിപ്രായം പറയാനുള്ള അവകാശം അവര്‍ക്കില്ലേ എന്നും വി.ഡി. സതീശന്‍ ചോദിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോയി കൊണ്ടുവന്ന ശേഷം, പ്രധാനമന്ത്രി ദുഷ്ടനാണ്, കൊള്ളക്കാരനാണ്, മുസ്‌ലിങ്ങളെ കൊന്നൊടുക്കാന്‍ നില്‍ക്കുന്ന ആളാണ് എന്നൊക്കെ പറയാന്‍ കഴിയുമോ?’ വി.ഡി. സതീശന്‍ ചോദിച്ചു.
രാജ്യത്ത് മുസ്‌ലിങ്ങൾ മാത്രമല്ല ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ അരക്ഷിതമായ അവസ്ഥയാണ് നേരിടുന്നത്. പ്രാര്‍ത്ഥനാ കൂട്ടായ്മകൾ വരെയാണ് ആക്രമിക്കപ്പെടുന്നത്. എത്ര പള്ളികളാണ് തകര്‍ത്തത്. കന്യാസ്ത്രീകളെ വരെ ആക്രമിക്കുന്നു. എത്ര പേരാണ് ജയിലില്‍ കിടക്കുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
അതേസമയം ഇന്ത്യയില്‍ മുസ്‌ലിങ്ങൾ സുരക്ഷിതരാണെന്നും മറ്റ് പ്രതിസന്ധികളില്ലെന്നുമാണ് കാന്തപുരം പറഞ്ഞത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.
ഇന്ത്യയില്‍ സമാധാനവും ശാന്തിയും ഉണ്ടാകണം. രാജ്യത്തിന്റെ നന്മക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതെന്നും മറ്റു വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചിട്ടില്ലെന്നും കാന്തപുരം വ്യക്തമാക്കിയിരുന്നു. സി.എന്‍.എന്‍-ന്യൂസ് 18ന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം ചരിത്രപരമായ പള്ളികളുടെയും ഇസ്‌ലാമിക പൈതൃക സ്മാരകങ്ങളുടെയും സംരക്ഷണം, മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ ക്ഷേമപദ്ധതികള്‍ പുനസ്ഥാപിക്കല്‍, ഉത്തരേന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍, ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസുകള്‍ക്കുള്ള നിര്‍ദേശങ്ങള്‍ എന്നിവയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചിരുന്നു.
വഖഫ്, എസ്.ഐ.ആര്‍ എന്നിവയുമായി ബന്ധപ്പെട്ട ആശങ്കളും പ്രധാനമന്ത്രിയോട് കാന്തപുരം പങ്കുവെച്ചതായും ഓഫീസ് ഔദ്യോഗികമായി അറിയിച്ചിരുന്നു.
Content Highlight: V.D. Satheesan asks if Kanthapuram has no freedom to express opinions
രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.




