കൊടുവള്ളിയിൽ യു.ഡി.എഫ് അക്രമം അഴിച്ചുവിടുന്നു; വിദ്യാർത്ഥിനിക്കുനേരെ പടക്കമെറിഞ്ഞ് പരിക്കേൽപിച്ചതായി സലിം മടവൂർ
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിറകെ യു.ഡി.എഫ് മണ്ഡലത്തിലുടനീളം അക്രമം അഴിച്ചുവിടുകയാണെന്ന് കൊടുവള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന സലിം മടവൂർ. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തന്നെ ഇന്റർവ്യൂ ചെയ്ത ഫിദ എന്ന വിദ്യാർത്ഥിക്ക് നേരെ പടക്കമെറിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പറഞ്ഞു.
ആക്രമണത്തിൽ ഫിദയ്ക്ക് പൊള്ളലേറ്റതായും അദ്ദേഹം പങ്കുവെച്ച വീഡിയോയിൽ കാണിക്കുന്നുണ്ട്. ‘ ഒരു പെൺകുട്ടിക്കുനേരെ ബൈക്കിൽ പിന്തുടർന്നെത്തി പടക്കമെറിയുന്നത് തീർത്തും സംസ്കാര ശൂന്യമായ നടപടിയാണ്. ഇതൊന്നും വകവച്ചുതരാൻ സാധിക്കില്ല, നിങ്ങൾ തെരഞ്ഞെടുപ്പിൽ വിജയിച്ചു എന്നുകരുതി അത് കേരളത്തിൽ എന്ത് അക്രമവും അഴിച്ചുവിടാനുള്ള ലൈസൻസ് അല്ല,’ അദ്ദേഹം പറഞ്ഞു.
കേരളത്തിലൂടനീളം യു.ഡി.എഫ് പ്രവർത്തകർ അക്രമം അഴിച്ചുവിടുകയാണെന്നും ഇത് തീർത്തും ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.
സമൂഹ മാധ്യമങ്ങളിലടക്കം യു.ഡി.എഫ് പ്രവർത്തകർ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നത് തന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ എൽ.ഡി.എഫ് പരാതികൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ അക്രമണങ്ങളെയെല്ലാം ഇടതുപക്ഷ ജനാതിപത്യ മുന്നണി വളരെ കരുതലോടെയും ക്ഷമയോടെയുമാണ് നോക്കികാണുന്നത്. ഇനിയും ഇത്തരം പ്രകോപനങ്ങൾ തടയുന്നതിന് ഉത്തരവാദിത്തപ്പെട്ട നേതൃത്വം തയ്യാറായില്ലെങ്കിൽ ഈ അക്രമങ്ങളെ തടയാൻ കരുത്തുള്ള സംവിധാനമാണ് എൽ.ഡി.എഫ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: UDF unleashes violence in Koduvally; Salim Madavoor says firecrackers were thrown at a student and he was injured




