India
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യാൻ പുതിയ ശ്രമങ്ങളുമായി പ്രതിപക്ഷ പാർട്ടികൾ
ന്യൂ ദൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യാനുള്ള പുതിയ പദ്ധതികളുമായി പ്രതിപക്ഷ പാർട്ടികൾ.
ഇതുമായി ബന്ധപ്പെട്ട് വിവിധ പ്രതിപക്ഷ പാർട്ടികളിലെ നേതാക്കൾ ചർച്ചകൾ നടത്തിവരികയാണ്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി, ഡി.എം.കെ എന്നിവയുൾപ്പെടെയുള്ള പാർട്ടികളിൽ നിന്നുള്ള കുറഞ്ഞത് അഞ്ച് മുതിർന്ന പാർലമെന്റ് അംഗങ്ങൾ അദ്ദേഹത്തെ നീക്കം ചെയ്യാനുള്ള നടപടികൾക്കായി പുതിയ നോട്ടീസ് തയ്യാറാക്കുന്നതായാണ് സൂചനകൾ.
മുൻപത്തെപോലെ നോട്ടീസ് ലോക്സഭയിലാണോ രാജ്യസഭയിലാണോ അതോ രണ്ട് സഭകളിലും ഒരേസമയമാണോ അവതരിപ്പിക്കേണ്ടതെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട്ചെയ്യുന്നു.
വനിതാ സംവരണത്തെ മറയാക്കി മണ്ഡല പുനർ നിർണയം നടപ്പാക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷ പാർട്ടികൾ. പുതിയ നോട്ടീസിനായി കുറഞ്ഞത് 200 എം.പിമാരുടെയെങ്കിലും ഒപ്പ് ശേഖരിക്കാനാണ് അവർ ലക്ഷ്യമിടുന്നത്.
മുൻപ് സമർപ്പിച്ച നോട്ടീസുകളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഭരണഘടനാപരമായ മര്യാദകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. അദ്ദേഹം ഭരണകൂടത്തിന്റെ സ്വാധീനത്തിന് വഴങ്ങിയാണ് പ്രവർത്തിക്കുന്നതെന്നും അവർ ആരോപിച്ചിരുന്നു.
പക്ഷപാതപരമായ ഇടപെടൽ, തെരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണങ്ങൾ തടസ്സപ്പെടുത്തൽ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കുന്നതിലെ സുതാര്യതയില്ലായ്മ തുടങ്ങിയവയായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾ.
ബീഹാർ പോലുള്ള സംസ്ഥാനങ്ങളിൽ നടന്ന എസ്.ഐ.ആർ പ്രക്രിയയിലൂടെ പലർക്കും വോട്ടവകാശം നഷ്ടപ്പെടാൻ കമ്മീഷന്റെ നടപടികൾ കാരണമായെന്നും നോട്ടീസുകളിൽ ആരോപിക്കുന്നു. കൂടാതെ സുപ്രീം കോടതി നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുകയും കാലതാമസം വരുത്തുകയും ചെയ്തുവെന്നും ആരോപണമുണ്ട്.
കടുത്ത ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും ലോക്സഭാ സ്പീക്കർ ഓം ബിർളയും രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണനും ഈ നോട്ടീസുകൾ തള്ളുകയായിരുന്നു.
Content Highlight: Opposition parties make fresh efforts to remove Chief Election Commissioner Gyanesh Kumar
മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം




