national news
ഐ.എം.എഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യത്തെ പിന്‍വലിച്ച് ഇന്ത്യ; നടപടി ആറ് മാസം കാലാവധി ശേഷിക്കെ
ന്യൂദല്‍ഹി: അന്താരാഷ്ട്ര നാണയ നിധിയിലെ (ഐ.എം.എഫ്) രാജ്യത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഡോ. കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യനെ പിന്‍വലിച്ച് ഇന്ത്യ. ആറ് മാസം കാലാവധി ശേഷിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ കൃഷ്ണമൂര്‍ത്തിയെ പിന്‍വലിച്ചത്.
കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യനെ പിരിച്ചുവിടാന്‍ കാബിനറ്റ് നിയമന സമിതി (എ.സി.സി) അംഗീകാരം നല്‍കിയതായി ഏപ്രില്‍ 30ന് പുറത്തിറക്കിയ എ.സി.സിയുടെ ഉത്തരവില്‍ പറയുന്നു. പിരിച്ചുവിടല്‍ നടപടിയില്‍ എ.സി.സി കൂടുതല്‍ വിശദീകരണം നല്‍കിയിട്ടില്ല.
പാകിസ്ഥാനുള്ള സാമ്പത്തിക സഹായം അവലോകനം ചെയ്യാന്‍ ഐ.എം.എഫ് യോഗം ചേരാനിരിക്കെയാണ് കേന്ദ്രത്തിന്റെ തിരക്കിട്ട നടപടി. മെയ് ഒമ്പതിനാണ് ഐ.എം.എഫ് യോഗം ചേരുക.
യോഗത്തില്‍, പാകിസ്ഥാനുള്ള സാമ്പത്തിക സഹായത്തെ ഇന്ത്യ ശക്തമായി എതിര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഇന്ത്യ നിലപാട് കടുപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യനെ പിന്‍വലിച്ചുള്ള കേന്ദ്രത്തിന്റെ നടപടി.
2022 ഓഗസ്റ്റിലാണ് ഐ.എം.എഫ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യൻ നിയമിതനായത്. നവംബര്‍ ഒന്നിന് അദ്ദേഹം ചുമതലേല്‍ക്കുകയും ചെയ്തു.
2018 ഡിസംബര്‍ മുതല്‍ 2021 ഡിസംബര്‍ വരെ ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായും ഡോ. കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ 17-ാമത് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു അദ്ദേഹം.
ഐ.എം.എഫിന്റെ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച്, മെയ് രണ്ട് വരെ കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യന്റെ പേര് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ പട്ടികയില്‍ ഉണ്ടായിരുന്നു.
എന്നാല്‍ മെയ് മൂന്ന് മുതല്‍ ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.
കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യന് പകരം കേന്ദ്ര സര്‍ക്കാര്‍ മറ്റൊരു ഉദ്യോഗസ്ഥനെ തേടുന്നതായി പേര് വെളിപ്പെടുത്താത്ത സ്രോതസുകളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Centre removes Krishnamurthy Subramanian as IMF board nominee six months before end of tenure