Kerala News
തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത നൽകി സമൂഹത്തിൽ സ്‌പർധയുണ്ടാക്കാൻ ആർ.എസ്.എസ് ശ്രമിക്കുന്നു; ഓർഗനൈസറിലെ ലേഖനത്തിനെതിരെ ബിഷപ്പ് തോമസ് തറയിൽ
കോട്ടയം: തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത നൽകി സമൂഹത്തിൽ സ്‌പർധയുണ്ടാക്കാൻ ആർ.എസ്.എസ് ശ്രമിക്കുന്നുവെന്ന വിമർശനവുമായി ചങ്ങാശ്ശേരി അതിരൂപത ബിഷപ്പ് തോമസ് തറയിൽ. കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയവ സംബന്ധിച്ച് ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ പ്രസിദ്ധീകരിച്ചത് തെറ്റിദ്ധാരണാജനകമായ വാർത്തയെന്ന് അദ്ദേഹം പറഞ്ഞു.
വസ്തുതാവിരുദ്ധമായ വാർത്ത നൽകി മറ്റു സമുദായങ്ങൾക്ക് കത്തോലിക്കാ സമൂഹത്തോട് അസൂയയുണ്ടാക്കാനും സമൂഹത്തിൽ സ്പർധ വളർത്താനുമുള്ള ശ്രമമാണ് നടന്നതെന്ന് ബിഷപ്പ് പറഞ്ഞു. മണിമല ഹോളി മാഗി ഫൊറോനാ പള്ളിയുടെ ഇരുനൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷനേതാവ് വി.ഡി സതീശനാണ് സമ്മേളനം ഉദ്ഘാടനം ചെയ്‌തത്
‘ക്രൈസ്തവ സംസ്കാരമുള്ള സ്ഥലങ്ങളിൽ മതസൗഹാർദമുണ്ട്. കേരളത്തിൽ മതസൗഹാർദത്തിനും ജാതി വ്യവസ്ഥ ദുർബലമാകാനും കാരണം ക്രൈസ്‌തവ വിദ്യാലയങ്ങളാണ്. എല്ലാവരെയും ഒരു ബെഞ്ചിലിരുത്തി ജാതി മത ഭേദമന്യേ നമ്മളെല്ലാം മലയാളികളാണെന്ന് പറയാൻ പഠിപ്പിച്ചത് ക്രൈസ്‌തവ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ക്രൈസ്‌തവർ പള്ളി പണിതപ്പോൾ അവിടെ സ്‌കൂളുമുണ്ടായി. കാലം മാറുമ്പോൾ ഇന്ത്യയുടെ സ്വത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായി. മതങ്ങളെ തമ്മിൽ തല്ലിക്കാനും സ്‌പർധ വളർത്താനുമുള്ള ശ്രമങ്ങളുണ്ടായി. ക്രൈസ്‌തവർ ഒരിക്കലും അതിൽ കക്ഷികളല്ല. എല്ലാവരെയും മാനിക്കാനും സ്നേഹിക്കാനും നിയോഗിക്കപ്പെട്ടവനാണ് ക്രൈസ്തവർ.
കത്തോലിക്കാ സഭക്ക് 17 കോടി ഏക്കർ ഭൂമിയുണ്ടെന്നാണ് അടുത്തിടെ ഓർഗനൈസർ തങ്ങളുടെ ലേഖനത്തിൽ പ്രസിദ്ധീകരിച്ചത്. കത്തോലിക്കാ സഭയെന്ന പേരിൽ എവിടെയെങ്കിലും ഭൂമിയുണ്ടോ എന്നറിയില്ല. വിവിധ രൂപതകളുടെ കീഴിലാണ് ഭൂമിയുള്ളത്. നമ്മുടെ പള്ളികളും സ്‌കൂളുകളും ആശുപത്രികളുമെല്ലാം മറ്റുള്ളവർക്ക് വേണ്ടി തുറന്നുകൊടുത്തിരിക്കുകയാണ്.
പ്രത്യേക സാഹചര്യത്തിൽ ഈ വാർത്ത വരുമ്പോൾ മറ്റു സമുദായങ്ങൾക്ക് നമ്മോട് അസൂയ ജനിക്കുകയാണ്. കേരളം മൊത്തം എടുത്താൽ ഒരു കോടി എക്കറില്ല. കേരളത്തിലാണ് കത്തോലിക്കാ സഭക്ക് ഏറ്റവും കൂടുതൽ ഭൂമിയുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാൻ 10 കോടി ഏക്കർ മാത്രമേയുള്ളൂ. കത്തോലിക്കാ സഭക്ക് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് സംസ്ഥാനങ്ങളുടെ അത്ര ഭൂമിയുണ്ടെന്നാണ്. ഇത്തരം വ്യാജ പ്രചാരണങ്ങൾ കത്തോലിക്കാ സഭയിലുള്ളവർ തന്നെ വിശ്വസിച്ചു എന്നതാണ് സങ്കടകരമായ കാര്യം,’ ,’ ബിഷപ്പ് തോമസ് തറയിൽ പറഞ്ഞു.
ഉത്തരവാദപ്പെട്ട ഒരു സംഘടനയുടെ പ്രസിദ്ധീകരണത്തിലാണ് ഇത്തരമൊരു റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. പിന്നീട് അത് പിൻവലിച്ചുവെന്നാണ് പറയുന്നത്. പിൻവലിച്ചാലും ഡിജിറ്റൽ വേൾഡിൽ അത് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായി ജീവിക്കുന്ന മനുഷ്യരെ തമ്മിലടിപ്പിക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്. അത് തിരിച്ചറിയാനുള്ള വിവേകം ക്രൈസ്തവർക്കുണ്ടെന്നും ബിഷപ്പ് പറഞ്ഞു.
രാജ്യത്തുടനീളം ഏകദേശം ഏഴ് കോടി ഹെക്ടർ (17.29 കോടി ഏക്കർ) ഭൂമി ഇന്ത്യയിലുണ്ടെന്നാണ് ഓർഗനൈസർ ലേഖനം പറയുന്നത്.
‘രാജ്യത്തുടനീളം ഏകദേശം ഏഴ് കോടി ഹെക്ടർ (17.29 കോടി ഏക്കർ) ഭൂമി ഇന്ത്യയിലുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പള്ളികൾ, സ്‌കൂളുകൾ, കോളജുകൾ, ആശുപത്രികൾ എന്നിവയമുൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ഈ ഭൂമിയിലുണ്ട്. ഈ സ്വത്തുക്കളുടെ ആകെ മൂല്യം ഏകദേശം 20.000 കോടി രൂപയാണ്, ഇത് ഇന്ത്യയുടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ സഭയെ ഒരു പ്രധാന പങ്കാളിയാക്കുന്നു.
ബ്രിട്ടീഷ് ഭരണകാലത്താണ് കത്തോലിക്കാ സഭ അതിൻ്റെ ഭൂമിയുടെ ഭൂരിഭാഗവും സ്വന്തമാക്കിയത്. 1927ൽ ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യൻ ചർച്ച് ആക്ട് പാസാക്കി, സഭക്ക് വലിയ സോതിലുള്ള ഭൂമി ഗ്രാൻ്റുകൾ അനുവദിച്ചു. ഈ സ്വത്തുക്കളിൽ പലതും മിഷനറി സ്ഥാപനങ്ങൾ, സ്കൂകൂളുകൾ, മതകേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കാൻ ഉപയോഗിച്ചു. 1947-ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ഈ ഭൂമി ഗ്രാൻ്റുകൾ തുടർന്നു. ഇത് കത്തോലിക്കാ സഭക്ക് രാജ്യത്തുടനീളം വലിയ തോതിൽ ഭൂമി ലഭിക്കാൻ ഇടയാക്കി.
രാജ്യത്തെ വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ കത്തോലിക്കാ സഭക്ക് നിരവധി സ്ഥാപനങ്ങളുണ്ട്. 2,457 ആശുപത്രികൾ, 240 മെഡിക്കൽ അല്ലെങ്കിൽ നഴ്‌സിങ് കോളജുകൾ, 28 ജനറൽ കോളജുകൾ, അഞ്ച് എൻജിനീയറഖ് കോളജുകൾ, 3,765 സെക്കണ്ടറി സ്കൂളുകൾ. 7.319 പ്രൈമറി സ്‌കൂളുകൾ, 3.187 നഴ്‌സറി സ്‌കൂളുകൾ എന്നിവയാണ് 2012ലെ കണക്ക് പ്രകാരം സഭക്കുള്ളത്. ഇന്ത്യയുടെ സാമൂഹിക വികസനത്തിന്, പ്രത്യേകിച്ച് വിദൂര പ്രദേശങ്ങളിലും വികസനം കുറഞ്ഞ മേഖലകളിലും, ഈ സ്ഥാപനങ്ങൾ ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്,’ ലേഖനത്തിൽ പറയുന്നു.
Content Highlight: RSS is trying to create tension in the society by giving misleading news; Bishop Thomas on the floor against the article in the Organizer