national news
കർണാടകയിൽ പൊതുസ്ഥലത്ത് പുകയില ഉത്പന്നങ്ങള്‍ക്ക് നിരോധനം; 21 വയസിന് താഴെയുള്ളവര്‍ക്ക് ഉപയോഗത്തിന് വിലക്ക്
ബെംഗളൂരു: പുകയില ഉത്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള പ്രായം 18ല്‍ നിന്ന് 21 വയസായി ഉയര്‍ത്തി വിജ്ഞാപനമിറക്കി കര്‍ണാടക. പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും നിരോധനവും സംബന്ധിച്ച 2024ലെ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്.
21 വയസിന് താഴെയുള്ളവര്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതും സംസ്ഥാനത്ത് നിരോധിക്കപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 100 മീറ്റര്‍ ചുറ്റളവില്‍ പുകയില വില്‍ക്കരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്.
പുതിയ നിയമമനുസരിച്ച് പൊതുസ്ഥലത്ത് പുകവലിക്കുന്നതിനും 21 വയസിന് താഴെയുള്ളവര്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനുമുള്ള പിഴ 200 രൂപയില്‍ നിന്ന് 1,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. നിയമത്തിലെ 21, 24, 28 വകുപ്പുകള്‍ പ്രകാരമാണ് നടപടി.
കൂടാതെ പൊതുസ്ഥലങ്ങളില്‍ പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാനോ ചവച്ചുതുപ്പാനോ പാടില്ല. എന്നാല്‍ 30 മുറികളുള്ള ഒരു ഹോട്ടലിലോ മുപ്പത് പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന റസ്റ്റോറന്റിലോ വിമാനത്താവളത്തിലോ പുകവലിക്കാനുള്ള പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താമെന്നും ബില്ലില്‍ പറയുന്നു.
സംസ്ഥാനത്ത് ഹുക്ക ബാറുകള്‍ തുറക്കുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും സെക്ഷന്‍ 4A നിരോക്കപ്പെട്ടിട്ടുണ്ട്. നിയമം ലംഘിച്ചാല്‍ ഒരു വര്‍ഷത്തില്‍ കുറയാത്തതും മൂന്ന് വര്‍ഷം വരെ തടവും അമ്പതിനായിരം രൂപയില്‍ കുറയാത്തതും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവുവിന്റെ കീഴിലുള്ള സംഘമാണ് കര്‍ണാടകയിലെ പുതിയ മാറ്റങ്ങള്‍ക്ക് നേതൃത്വം വഹിച്ചത്. പൊതുസ്ഥലത്തെ പുകയില ഉപയോഗം വിവിധങ്ങളായ രോഗങ്ങളുടെ വ്യാപനത്തിന് കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പുകയില നിരോധിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയതെന്ന് മന്ത്രി പറഞ്ഞു.
കൊവിഡ്, ക്ഷയം അടക്കമുള്ള രോഗങ്ങള്‍ ഇത്തരത്തില്‍ വ്യാപിക്കാന്‍ കാരണമായിട്ടുണ്ടെന്നും പൊതുസ്ഥലത്തെ പുകയില ഉപയോഗം നിരോധിച്ചത് പൊതുജനാരോഗ്യത്തെ സംരക്ഷിക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിക്കുമെന്നും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു പ്രതികരിച്ചു.
Content Highlight: Karnataka bans tobacco products in public places, prohibits use by those below 21 years of age