World News
ജെയ്ഷെ മുഹമ്മദിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം; ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനെത്തിയ പാക് സംഘത്തോട് യു.എസ് ജനപ്രതിനിധി
വാഷിങ്ടണ്‍: ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെതിരെ ശക്തമായ നടപടി എടുക്കണമെന്ന് മുന്‍ പാക് വിദേശ കാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയോട് യു.എസ് ജനപ്രതിനിധി.
ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ചും ഇന്ത്യയുടെ നടപടിയെക്കുറിച്ചും ലോകരാജ്യങ്ങളെ അറിയിക്കാന്‍ നിയോഗിച്ച പാക് പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനത്തിനിടെയാണ് യു.എസ് കോണ്‍ഗ്രസ് അംഗമായ ബ്രാഡ് ഷെര്‍മാന് ഇക്കാര്യം വ്യക്തമാക്കിയത്.
ജെയ്ഷെ മുഹമ്മദിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പാകിസ്ഥാന്‍ പ്രതിനിധി സംഘത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം വാഷിങ്ടണില്‍വെച്ച് പാക് സംഘവുമായി ബ്രാഡ് ഷെര്‍മാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പഹല്‍ഗാം ആക്രമണത്തെക്കുറിച്ചും ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ചും ലോകനേതാക്കളെ അറിയിക്കാനായി ശശി തരൂരിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം യു.എസില്‍ എത്തിയിരിക്കുന്നു. ഇതിന് പിന്നാലെയാണ് പാക് പ്രതിനിധികളുടെ സന്ദര്‍ശനം.
പാകിസ്ഥാനില്‍ താമസിക്കുന്ന ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും അക്രമം, പീഡനം, വിവേചനം എന്നിവയെ ഭയപ്പെടാതെ അവരുടെ വിശ്വാസം ആചരിക്കാനും ജനാധിപത്യ സംവിധാനത്തില്‍ പങ്കെടുക്കാനും അവസരം നല്‍കണമെന്നും ബ്രാഡ് ഷെര്‍മാന്‍ പറഞ്ഞു.
ഭീകരതയെ ചെറുക്കേണ്ടതിന്റെ പ്രാധാന്യം താന്‍ പാകിസ്ഥാന്‍ പ്രതിനിധി സംഘത്തോട് ഊന്നിപ്പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. 2002ല്‍ ജെയ്ഷെ മുഹമ്മദ് കൊലപ്പെടുത്തിയ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ മാധ്യമപ്രവര്‍ത്തകനായ ഡാനിയേല്‍ പേളിന്റെ കൊലപാതകത്തേയും അദ്ദേഹം ചര്‍ച്ചയ്ക്കിടെ ഓര്‍മിപ്പിച്ചു. പേളിന്റെ കുടുംബം ഇപ്പോഴും തന്റെ ഭരണത്തിന് കീഴിലുള്ള പ്രദേശത്താണ് താമസിക്കുന്നതെന്നും ഷെര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
2022ലാണ് ഡാനിയേല്‍ പേളിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കുറ്റകൃത്യം ആസൂത്രണം ചെയ്തതിന് ബ്രിട്ടീഷ് പാക്കിസ്ഥാൻ ഭീകരനായ ഒമര്‍ ഷെയ്ഖിനെ ശിക്ഷിച്ചിരുന്നു.
ഒസാമ ബിന്‍ ലാദനെ കണ്ടെത്താന്‍ യു.എസ് ഇന്റലിജന്‍സിനെ സഹായിച്ച ഡോക്ടര്‍ ഷക്കീല്‍ അഫ്രീദിയുടെ മോചനത്തിനായി സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം പ്രതിനിധി സംഘത്തോട് ആവശ്യപ്പെട്ടു. ബിന്‍ ലാദനെതിരായ ആക്രമണത്തിന് ശേഷം 2011 അഫ്രീദിലാണ് അറസ്റ്റിലാവുന്നത്. പിന്നീട് അദ്ദേഹത്തെ പാകിസ്ഥാന്‍ കോടതി 33 വര്‍ഷം തടവിന് ശിക്ഷിച്ചു.
‘ഡോ. അഫ്രീദിയെ മോചിപ്പിക്കുന്നത് 9/11 ഇരകള്‍ അനുഭവിക്കുന്ന ദുഖം അവസാനിപ്പിക്കുന്നതിലെ പ്രധാന ചുവടുവയ്പ്പാണ് ,’ ഷെര്‍മാന്‍ പറഞ്ഞു.
യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായും ന്യൂയോര്‍ക്കിലെ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ അംബാസഡര്‍മാരുമായും നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് പാക് സംഘം ഷെര്‍മാനെ സന്ദര്‍ശിച്ചത്.
Content Highlight: Strong action should be taken against Jaish-e-Mohammed; US Representative tells Pakistani delegation to discuss Operation Sindoor