World News
ഇസ്രഈലി സെറ്റിൽമെന്റുകളുമായി ബന്ധമുള്ള കമ്പനികൾക്കൊപ്പം ഇനി പ്രവർത്തിക്കില്ല; ഡാനിഷ് ഷിപ്പിങ് ഭീമനായ മെഴ്‌സ്ക്
കോപ്പൻഹേഗൻ: വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രഈലി സെറ്റിൽമെന്റുകളുമായി ബന്ധമുള്ള കമ്പനികളുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് ഡാനിഷ് ഷിപ്പിങ് ഭീമനായ മെഴ്‌സ്ക്. ഈ കമ്പനികളുടെ ഓഹരികൾ മെഴ്‌സ്ക് വിറ്റഴിക്കാനൊരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അനധികൃത ഇസ്രഈലി സെറ്റിൽമെന്റുകളുമായി ബന്ധമുള്ള കമ്പനികളുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് മാസങ്ങളായി മെഴ്‌സ്‌കിലെ ഫലസ്തീൻ അനുകൂല പ്രവർത്തകർ കമ്പനിക്ക് മേൽ സമ്മർദം ചെലുത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇത്തരം കമ്പനിയുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന തങ്ങളുടെ തീരുമാനം മെഴ്‌സ്ക് അറിയിച്ചത്.
അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായുള്ള ഇസ്രഈലി സെറ്റിൽമെന്റുകളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ പേരുകൾ ഐക്യരാഷ്ട്രസഭ പുറത്തുവിട്ടിരുന്നു. ഈ കമ്പനിയുമായുള്ള തങ്ങളുടെ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ചതായും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ മാർഗനിർദേശങ്ങൾ പാലിക്കാൻ തീരുമാനിച്ചതായി മെഴ്‌സ്ക് തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് ഡാറ്റാബേസിൽ, നിയമവിരുദ്ധ കുടിയേറ്റങ്ങളെ പിന്തുണക്കുന്ന സേവനങ്ങൾ, അവർക്ക് ഉപകരണങ്ങൾ അല്ലെങ്കിൽ സാമ്പത്തിക സഹായം നൽകുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന കമ്പനികൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവയുമായുള്ള ബന്ധമാണ് മെഴ്‌സ്ക് വിച്ഛേദിക്കാനൊരുങ്ങുന്നത്. ഇസ്രഈലുമായി പ്രവർത്തിക്കുന്നത് നിർത്തണമെന്ന് മെഴ്‌സ്‌കിനോട് ആഹ്വാനം ചെയ്തിരുന്ന പ്രവർത്തകർ അവരുടെ ഈ നടപടിയെ സ്വാഗതം ചെയ്തു.
എങ്കിലും ഗസയെ തകർക്കാൻ ഉപയോഗിച്ച എഫ്-35 യുദ്ധവിമാനങ്ങളുടെ അവശ്യ ഭാഗങ്ങൾ ഉൾപ്പെടെ, ഇസ്രഈലിലേക്കുള്ള സൈനിക ഉപകരണങ്ങൾ കൊണ്ടുപോകുന്നത് കമ്പനി ഉടനടി നിർത്തിവയ്ക്കേണ്ടതുണ്ടെന്ന് അവർ പറഞ്ഞു.
കഴിഞ്ഞ 20 മാസമായി ഇസ്രഈൽ സൈന്യത്തെ സേവിക്കുന്നതിൽ മെഴ്‌സ്‌ക് നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് പ്രവർത്തകർ അവകാശപ്പെടുന്നു.
‘നമ്മുടെ ജനങ്ങളുടെ വംശഹത്യയിൽ നിന്ന് മെഴ്‌സ്‌ക് ലാഭം നേടി. ഫലസ്തീനികളെ ബോംബ് വയ്ക്കാനും കൂട്ടക്കൊല ചെയ്യാനും ഉപയോഗിക്കുന്ന എഫ്-35 വിമാനങ്ങളുടെ ഭാഗങ്ങൾ അവർ പതിവായി കയറ്റുമതി ചെയ്യുന്നു. മെഴ്‌സ്‌ക് വംശഹത്യ ചെയ്യുന്നവരുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുകയും ഇസ്രഈലിലേക്കുള്ള ആയുധങ്ങളുടെയും ആയുധ ഭാഗങ്ങളുടെയും കൈമാറ്റം അവസാനിപ്പിക്കുകയും ചെയ്യുന്നതുവരെ ഞങ്ങൾ സമ്മർദം ചെലുത്തുന്നത് തുടരും,’ ഫലസ്തീൻ യുവജന പ്രസ്ഥാനത്തിലെ ഐഷ നിസാർ പറഞ്ഞു.
ഫെബ്രുവരിയിൽ, കോപ്പൻഹേഗനിലെ മെഴ്‌സ്‌കിന്റെ ആസ്ഥാനത്ത് ഏകദേശം 1,000 ആക്ടിവിസ്റ്റുകൾ ഒരു പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സമാനമായി ന്യൂയോർക്കിലും മൊറോക്കോയിലും പ്രതിഷേധങ്ങൾ നടന്നിട്ടുണ്ട്.
മാർച്ചിൽ, മെഴ്‌സ്‌കിനെ ഔദ്യോഗിക ബോയ്‌കോട്ട് ഡിവെസ്റ്റ്‌മെന്റ് ആൻഡ് സാങ്ഷൻ (ബി.ഡി.എസ്) പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
Content Highlight: Shipping giant Maersk cuts ties with companies operating in Israeli settlements