India
യു.പിയിൽ ദളിത് പെൺകുട്ടിയുടെ മരണം വിവാദമാകുന്നതിനിടയിലും പ്രധാനമന്ത്രിയുടെ സന്ദർശനം; പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ
ലഖ്‌നൗ: ഗാസിപൂർ ജില്ലയിൽ ദളിത് പെൺകുട്ടി മരിച്ചതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾ കനക്കുന്നതിനിടയിലും ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്യുന്നതിനായി ഏപ്രിൽ 29 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശ് സന്ദർശിക്കും.
മോദി യു.പിയിൽ എത്തുന്ന അതേ ദിവസം തന്നെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കും. സംഭവത്തിൽ നീതി നടപ്പാക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപെട്ടിട്ടുണ്ട്.
17 വയസ്സുള്ള പെൺകുട്ടിയെ ഏപ്രിൽ 14 ന് രാത്രിയിലാണ് കാണാതായത്. തുടർന്ന് ഏപ്രിൽ 15 ന് കരാണ്ട മേഖലയിലെ ഗംഗാ നദിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പെൺകുട്ടി ലൈംഗികാതിക്രമത്തിനും ഇരയായിട്ടുണ്ടെന്ന് കുടുംബം ആരോപിക്കുമ്പോൾ, പ്രാഥമിക കണ്ടെത്തലുകൾ പ്രകാരം മുങ്ങിമരണമാണെന്നും പ്രധാന പ്രതിയുമായുള്ള മുൻപത്തെ ബന്ധത്തെത്തുടർന്നുള്ള ആത്മഹത്യയാണെന്നുമാണ് പൊലീസിന്റെ വാദം.
സംഭവത്തിൽ കേസെടുക്കുകയും പ്രധാന പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഏപ്രിൽ 22-ന് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ സമാജ്‌വാദി പാർട്ടി പ്രതിനിധി സംഘത്തിന് നേരെ ഗ്രാമത്തിൽ വെച്ച് കല്ലേറുണ്ടായതോടെ കേസ് കൂടുതൽ വഷളായി. ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പെൺകുട്ടി വിശ്വകർമ്മ സമുദായത്തിൽ നിന്നുള്ളതാണെന്നും ബലാത്സംഗം ചെയ്യപ്പെട്ട ശേഷം കൊല്ലപ്പെട്ടതാണെന്നും ആരോപിച്ചു.
പരാതി നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഉന്നതതല അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപെട്ടിട്ടുണ്ട്.
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും സർക്കാരിനെതിരെ വിമർശനങ്ങളുന്നയിച്ചിട്ടുണ്ട്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതും കേസുകൾ രജിസ്റ്റർ ചെയ്യുന്നതിലുണ്ടാകുന്ന കാലതാമസവും സംസ്ഥാനത്തെ ഭരണ പരാജയത്തെയാണ് പ്രതിഫലിപ്പിക്കുന്നത് അവർ പറഞ്ഞു.
Content Highlight: PM’s visit comes amid controversy over Dalit girl’s death in UP; Opposition parties protest
മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം




