കൂറുമാറ്റത്തിന് അംഗീകാരം; ആം ആദ്മി വിട്ട എം.പിമാരുടെ ബി.ജെ.പി ലയനം ശരിവെച്ച് രാജ്യസഭാ അധ്യക്ഷൻ
ന്യൂദൽഹി: രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണൻ ആം ആദ്മി പാർട്ടിയിലെ ഏഴ് രാജ്യസഭാ അംഗങ്ങളുടെ ബി.ജെ.പി ലയനം ഔദ്യോഗികമായി അംഗീകരിച്ചു. ഈ തീരുമാനത്തോടെ രാജ്യസഭയിൽ ആം ആദ്മി പാർട്ടിയുടെ അംഗബലം പത്തിൽ നിന്ന് മൂന്നായി കുറയുകയും ബി.ജെ.പിയുടെ അംഗബലം 113 ആയി വർധിക്കുകയും ചെയ്തു.
ആം ആദ്മി പാർട്ടിയിലെ പ്രമുഖ നേതാക്കളായ രാഘവ് ചദ്ദ, സന്ദീപ് പഥക്, അശോക് മിത്തൽ എന്നിവരുടെ നേതൃത്വത്തിലാണ് ഈ നിർണ്ണായക നീക്കം നടന്നത്. ഇവർ ബി.ജെ.പി അധ്യക്ഷൻ നിതിൻ നബിനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയാണ് പാർട്ടി പ്രവേശം സാധ്യമാക്കിയത്. മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്, സ്വാതി മലിവാൾ, വിക്രംജിത് സിങ് സാഹ്നി, രാജീന്ദർ ഗുപ്ത എന്നിവരും ഈ സംഘത്തിലുണ്ട്.
ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം കൂറുമാറ്റ നിരോധന നിയമത്തിൽ നിന്നുള്ള അയോഗ്യത ഒഴിവാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്ന് ഇവർ അവകാശപെട്ടതോടെയാണ് കൂറുമാറ്റം സാധ്യമായത്.
ആം ആദ്മി പാർട്ടിക്ക് 10 രാജ്യസഭാ അംഗങ്ങളാണുണ്ടായിരുന്നത്, ഇതിൽ 7 പേർ കൂറുമാറിയതോടെ പാർട്ടിക്ക് സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നഷ്ടമായി. ഇതോടെ രാജ്യസഭയിൽ ബി.ജെ.പിയുടെ കരുത്ത് വർദ്ധിക്കുകയും ആം ആദ്മി പാർട്ടി വൻ പ്രതിസന്ധിയിലാവുകയും ചെയ്തു.
അഴിമതി വിരുദ്ധത മുഖമുദ്രയാക്കിയ പാർട്ടി ആ തത്വത്തിൽനിന്നും വ്യതിചലിച്ചതും പാർട്ടിയിൽ തങ്ങൾ അനുഭവിക്കുന്ന അവഗണനയുമാണ് പാർട്ടിവിടാൻ കാരണമായി എം.പിമാർ ചൂണ്ടിക്കാട്ടുന്നത്.
ഈ ലയനം ഒരു ഭരണഘടനാപരമായ വഞ്ചന ആണെന്നും പഞ്ചാബിലെ ജനവിധിയെ വഞ്ചിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി മുതിർന്ന എ.എ.പി നേതാവ് സഞ്ജയ് സിങ് രാജ്യസഭാ അധ്യക്ഷന് കത്തുനൽകിയിരുന്നു.
Content Highlight: Defection approved; Rajya Sabha Chairman confirms merger of MPs who left Aam Aadmi Party with BJP




