World
വിദേശത്ത് പോയി പി.ആർ നടത്തിയത് കൊണ്ട് ആരും ഒരു വിശ്വഗുരുവാക്കില്ല; ഇന്ധന വില വർധവനിൽ ഖാർഗെ
ന്യൂദൽഹി: രാജ്യത്തെ ഇന്ധനവില വർധനവിൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. കോർപ്പറേറ്റ് താല്പര്യങ്ങളെ സംരക്ഷിച്ചുകൊണ്ട് സർക്കാർ പൗരന്മാർക്കുമേൽ കടുത്ത ഭാരം അടിച്ചേൽപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
‘പെട്രോൾ, ഡീസൽ വില വർധിപ്പിച്ച് വെറും നാല് ദിവസത്തിന് ശേഷം മോദി സർക്കാർ വീണ്ടും വില വർദ്ധിപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ പരാജയങ്ങളുടെ ഭാരം പൊതുജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുന്നതാണ് ഈ നടപടി,’ എക്സിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
സാധാരണക്കാരെ കൊള്ളയടിക്കുകയും അദാനിക്ക് അമേരിക്കയിൽ നിന്ന് ക്ലീൻ ചിറ്റ് വാങ്ങി നൽകുകയും ചെയ്യുന്നതാണ് മോദിജിയുടെ വികസന മാതൃകയെന്ന് കോൺഗ്രസ് അധ്യക്ഷൻ കൂട്ടിച്ചേർത്തു.
താനൊരു വിശ്വഗുരു ആണെന് പാടിനടക്കുന്ന മോദി റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നതിനുള്ള അനുമതി ഒരുമാസത്തേക്ക് നീട്ടിക്കിട്ടുന്നതിന് വേണ്ടി അമേരിക്കയുടെ മുന്നിൽ യാചിക്കുകയായിരുന്നെന്നും ഖാർഗെ പറഞ്ഞു.
‘എപ്പോഴെല്ലാം ഇത് ചെയ്യുന്നുവോ അപ്പോഴെല്ലാം 140 കോടി ഇന്ത്യക്കാരുടെ ആത്മാഭിമാനത്തെയാണ് മോദി ഹനിക്കുന്നത്, മുന്നേയുള്ള ഒരു സർക്കാരും ഈ നിലവാരത്തിലേക്ക് തരംതാഴ്ന്നിട്ടില്ല,’ അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിന്റെ അവകാശവാദം അനുസരിച്ച്, ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ നമുക്ക് ‘അനുമതി’ ലഭിച്ചിട്ടുണ്ടെങ്കിൽ പിന്നെ എന്തിനാണ് പെട്രോൾ ഡീസൽ വിലവർദ്ധനവിന്റെ ഭാരം സാധാരണക്കാരുടെ മുകളിൽ ചുമത്തി ബുദ്ധിമുട്ടിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
‘വിദേശത്ത് പോയി സ്‌പോൺസർ ചെയ്ത പി.ആർ നടത്തിയത് കൊണ്ട് മാത്രം ആരും ഒരു വിശ്വഗുരു ആകില്ല. മോദി ജി, നിങ്ങൾക്ക് ജനങ്ങളോട് മറുപടി പറയാനുള്ള ബാധ്യതയുണ്ട് ,’ കോൺഗ്രസ് നേതാവ് പറഞ്ഞു.
പ്രധാന മന്ത്രി യഥാർത്ഥ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടരുതെന്നും. മോദി എങ്ങനെയാണ് മാമ്പഴം കഴിക്കുന്നതെന്നോ, ഏത് ടോണിക്കാണ് കുടിക്കുന്നതെന്നോ അറിയാൻ പൊതുജനങ്ങൾക്ക് യാതൊരു താത്പര്യവും ഇല്ലെന്നും ഖാർഗെ പറഞ്ഞു.
Content Highlight: No one becomes a world guru by going abroad for PR; Kharge on fuel price hike
മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം




