ടെട്രാ പാക്കുകളിലും സാഷേകളിലും മദ്യം വിൽപ്പന; ഹരജിയിൽ കേന്ദ്രത്തിനോട് വിശദീകരണം തേടി സുപ്രീം കോടതി
ന്യൂദൽഹി: ചെറിയ ടെട്രാ പാക്കുകളിലും സാഷേകളിലും മദ്യം വിൽക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മ്യൂണിറ്റി എഗെയ്ൻസ്റ്റ് ഡ്രങ്കൺ ഡ്രൈവിംഗ് സമർപ്പിച്ച ഹരജിയിൽ കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതിയുടെ നോട്ടീസ്.
ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തിന് നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ എം പഞ്ചോളി എന്നിവരും ഈ ബെഞ്ചിലുണ്ട്.
എക്‌സൈസ് നിയമപ്രകാരം ‘കുപ്പി’ എന്ന പദം നിർവചിക്കപ്പെട്ടതാണെന്നും എന്നാൽ ഇതിൽ ഒരു പൊതു രീതി ആവശ്യമാണെന്നും ഹരജി സമർപ്പിച്ച അഭിഭാഷകൻ വിപിൻ നായർ വാദിച്ചു.
‘മദ്യ വിൽപ്പന കമ്പനികൾ ജ്യൂസുകളെയും മദ്യത്തെയും തിരിച്ചറിയാനാവാത്തവിധം പാക്ക് ചെയ്യുന്നു, ആപ്പിളിന്റെ ഫോട്ടോ പതിപ്പിച്ച് വോഡ്ക വിൽക്കുന്നു, പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്,’ അദ്ദേഹം പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ബാധകമാകുന്ന ഒരു നയം രൂപീകരിക്കണമെന്നും, സാഷേകളിലും ടെട്രാ പാക്കുകളിലുമുള്ള മദ്യ വില്പന നിരോധിക്കണമെന്നും ഹരജി ആവശ്യപ്പെട്ടു.
‘ബോട്ടിലിംഗ്’ എന്നതിന്റെ നിർവചനം ചില്ല് കുപ്പികളോ അല്ലെങ്കിൽ പുറത്തുനിന്നും വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന കുപ്പികളോ മാത്രമായി പരിമിതപ്പെടുത്തണമെന്നും അതനുസരിച്ച് സംസ്ഥാനങ്ങളിലെ എക്‌സൈസ് നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
Content Highlight: Sale of liquor in tetra packs and sachets; Supreme Court seeks explanation from the Center in a petition




