ലഹരിക്കെതിരെ ജാഥ നടത്തിയ ഡി.വൈ.എഫ്.ഐ നേതാവും സംഘവും മയക്കുമരുന്നുമായി പിടിയിൽ
തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ മയക്കുമരുന്നുമായി ഡി.വൈ.എഫ്.ഐ നേതാവ് ഉൾപ്പെടെ നാലുപേർ പിടിയിൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് തെക്കുംഭാഗം ഡിവിഷനിൽ നിന്നും എൽ.ഡി.എഫിന്റെ സ്ഥാനാർഥിയായി മത്സരിച്ച ടി.എസ് ഷിയാസും സുഹൃത്തുക്കളുമാണ് പൊലീസിന്റെ പിടിയിലായത്.
ഇവരിൽ നിന്നും 18 ഗ്രാം എം.ഡി.എം.എ യും 10ഗ്രാം ഹൈബ്രിഡ് കഞ്ചാവും ആണ് പരിശോധനയിൽ പിടിച്ചെടുത്തത്. തൊടുപുഴയിലും പരിസര പ്രദേശങ്ങളിലും ലഹരിവില്പന നടത്തുന്ന സഘമാണ് ഇവർ എന്ന് പൊലീസ് പറഞ്ഞു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊലീസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ഇന്നലെ രാത്രി രണ്ടുവാഹനങ്ങളിലായി ഇവർ തൊടുപുഴയിലൂടെ സഞ്ചരിക്കുന്നതിനിടയിലാണ് പൊലീസ് സംഘം പരിശോധന നടത്തുകയും ഇവരിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്തത്.
ലഹരിക്കെതിരെ ജാഥ നടത്തിയ ആളാണ് ഷിയാസ്. അതേസമയം തൃശൂരിൽ ലഹരി കൈമാറ്റത്തിനിടെ റിട്ടയേഡ് എസ്പിയുടെ മകൻ എക്സൈസ് പിടിയിലായി. ബൈക്കിലെത്തി എംഡിഎംഎ കൈമാറാൻ ശ്രമിക്കുന്നതിനിടയിലാണ് അറസ്റ്റിലായത്. റിട്ടയേഡ് എസ്പി ഉണ്ണിരാജ ഐപിഎസിൻ്റെ മകൻ അഭിജിത്ത്, സുഹൃത്ത് റോജർ എന്നിവരാണ് പിടിയിലായത്.
കാസർകോട് കുമ്പളയിൽ കാറിൽ കടത്തിയ എംഡിഎംഎയുമായി മൂന്നു പേരെ കുമ്പള പൊലീസ് അറസ്റ്റു ചെയ്തു. അബ്ദുൽ അസീസ്, കെ.വി അബൂബക്കർ, മുസ്തഫ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. 3.355 ഗ്രാം എംഡിഎംഎയും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
Content Highlight: DYFI Leader Who Led Anti-Drug Rally Arrested with Narcotics in Thodupuzha




