22
August, 2026

A News 365Times Venture

22
Saturday
August, 2026

A News 365Times Venture

രാജീവ് ആചാര്യയുടെ കൊലപാതകം- നീതി ആവശ്യപ്പെട്ട് ഇസ്രഈലിലെ ഇന്ത്യൻ തൊഴിലാളികൾ

Date:



World News


രാജീവ് ആചാര്യയുടെ കൊലപാതകം: നീതി ആവശ്യപ്പെട്ട് ഇസ്രഈലിലെ ഇന്ത്യൻ തൊഴിലാളികൾ

ജറുസലേം: ഇസ്രഈലിൽ ഇന്ത്യൻ കെയർഗിവർ രാജീവ് ആചാര്യ കൊല്ലപ്പെട്ട സംഭവത്തിൽ നീതിയും ഉത്തരവാദിത്തവും ആവശ്യപ്പെട്ട് ഇന്ത്യൻ തൊഴിലാളികൾ രംഗത്ത്. രാജീവ് ആചാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഇസ്രാഈൽ പൗരൻ അവിയോർ സാക്കനെതിരെ ആസൂത്രിത കൊലപാതകക്കുറ്റം ചുമത്തിയതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2026 ജൂലൈ 23നാണ് ജറുസലേമിൽ വയോധിക ദമ്പതികളെ പരിചരിച്ച് ജോലി ചെയ്തിരുന്ന രാജീവ് ആചാര്യ കൊല്ലപ്പെട്ടത്. ജോലി ചെയ്തിരുന്ന ദമ്പതികളുടെ വീട്ടിൽ തന്നെയായിരുന്നു രാജീവിന്റെ താമസം. ഇവിടെവെച്ചാണ് ആക്രമണമുണ്ടായത്.

ഇസ്രാഈൽ പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റപത്രം പ്രകാരം, വയോധിക ദമ്പതികളുടെ 31കാരനായ പേരക്കുട്ടി അവിയോർ സാക്കെൻ ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയിരുന്നു. ഭക്ഷണത്തിന് ശേഷം രാജീവ് സ്വന്തം മുറിയിൽ വിശ്രമിക്കുകയായിരുന്നു. പിന്നീട് മുറിയിലെത്തിയ സാക്കെൻ സംഭാഷണത്തിനിടെ രാജീവിനെ കൊല്ലാൻ തീരുമാനിച്ചെന്നാണ് കുറ്റപത്രത്തിലുള്ളത്.

മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് രാജീവിന്റെ കഴുത്തിലും നെഞ്ചിലും ചെവി, മൂക്ക് തുടങ്ങിയ ഭാഗങ്ങളിലും സാക്കെൻ ആക്രമണം നടത്തിയതായി പ്രോസിക്യൂഷൻ പറയുന്നു. ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ രാജീവ് ശ്രമിച്ചെങ്കിലും അമിത രക്തസ്രാവത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

കേസ് പൂർണമായും നിയമനടപടികൾക്ക് വിധേയമാക്കുക, രാജീവ് ആചാര്യയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, ഇസ്രാഈലിലെ ഇന്ത്യൻ വിദേശ തൊഴിലാളികൾക്ക് നേരെയുള്ള അക്രമവും ചൂഷണവും തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികൾ ഉന്നയിക്കുന്നത്.

ഇസ്രാഈലിലെ ഇന്ത്യൻ ഗാർഹിക തൊഴിലാളികളുടെ സുരക്ഷിതത്വമില്ലായ്മയിലേക്കും തൊഴിലാളി സംഘടനകളുടെ അപ്പീൽ വിരൽചൂണ്ടുന്നു. ജോലി ചെയ്യുന്ന വീടുകളിൽ തന്നെയാണ് പല കെയർഗിവർമാരും താമസിക്കുന്നത്. അതിനാൽ തൊഴിലുടമകളുടെ വീടുകളിൽ നടക്കുന്ന അക്രമങ്ങൾക്കും ചൂഷണങ്ങൾക്കും ഇവർ കൂടുതൽ ഇരയാകാനുള്ള സാധ്യതയുണ്ടെന്നാണ് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്.

2023 മേയിൽ ഇന്ത്യയും ഇസ്രാഈലും തമ്മിൽ ഒപ്പുവെച്ച കരാർ പ്രകാരം 42,000ത്തിലധികം ഇന്ത്യൻ തൊഴിലാളികളെ ഇസ്രഈലിലേക്ക് അയക്കാനായിരുന്നു തീരുമാനം. ഇതിൽ 34,000 പേർ നിർമാണ മേഖലയിലും 8,000 പേർ വയോജന പരിചരണ മേഖലയിലും ജോലി ചെയ്യാനായിരുന്നു പദ്ധതി.

അതേസമയം, 2024ൽ ഇന്ത്യയിലെ നിരവധി പ്രമുഖ ട്രേഡ് യൂണിയനുകൾ ഇസ്രാഈലിലേക്ക് ഇന്ത്യൻ തൊഴിലാളികളെ അയക്കുന്നത് നിർത്തിവെക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഫലസ്തീനിൽ ഇസ്രാഈൽ നടത്തുന്ന നടപടികളിൽ ഇന്ത്യ പങ്കാളിയാകുന്നത് ഒഴിവാക്കണമെന്നായിരുന്നു യൂണിയനുകളുടെ ആവശ്യം.

രാജീവ് ആചാര്യയുടെ കൊലപാതകം ഇസ്രാഈലിലെ വിദേശ കെയർഗിവർമാരുടെ സുരക്ഷ വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്. ജോലി ചെയ്യുന്ന വയോധികരുടെ വീടുകളിൽ തന്നെ താമസിക്കുന്നതിനാൽ ഇവരുടെ തൊഴിലിടവും താമസസ്ഥലവും പലപ്പോഴും ഒന്നാണ്. അത്തരം സാഹചര്യങ്ങളിൽ അക്രമമോ ഭീഷണിയോ നേരിടുന്നത് അവരുടെ സുരക്ഷയെ ബാധിക്കുന്നു.

2025 ജൂലൈ ഒന്ന് വരെയുള്ള സർക്കാർ കണക്കുപ്രകാരം സർക്കാർ-സർക്കാർ സംവിധാനത്തിലൂടെ 6,774 ഇന്ത്യൻ തൊഴിലാളികൾ ഇസ്രാഈലിൽ എത്തിയിരുന്നു. ഇതിന് പുറമെ സ്വകാര്യ സംവിധാനങ്ങളിലൂടെ ഏകദേശം 7,000 ഇന്ത്യക്കാർ കെയർഗിവർമാരായി ഇസ്രാഈലിൽ എത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

രാജീവ് ആചാര്യയുടെ കൊലപാതകം ഇസ്രാഈലിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യൻ തൊഴിലാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ വിഷയമായി മാറിയിരിക്കുകയാണ്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കേസിൽ നീതി ഉറപ്പാക്കുന്നതിനും ഇന്ത്യൻ-ഇസ്രാഈൽ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

Content Highlight:Rajeev Acharya’s Murder: Indian Workers in Israel Demand Justice.

 

 

 

 




ശ്രീലക്ഷ്മി പി.പി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.
കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related