15
February, 2026

A News 365Times Venture

15
Sunday
February, 2026

A News 365Times Venture

എന്താണ് ബെന്നു ഛിന്ന​ഗ്രഹം? ഭൂമിയെ ഇടിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിൽ നാസ

Date:


159 വര്‍ഷങ്ങള്‍ക്കുശേഷം, 2182-ല്‍ ഭൂമിയെ ഇടിക്കാൻ സാധ്യതയുള്ള ഛിന്നഗ്രഹത്തെ തടുക്കാനുള്ള പരിശ്രമങ്ങളിലാണ് തങ്ങളെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. 2182 സെപ്റ്റംബര്‍ 24 നാണ് ഇത് ഭൂമിയെ ലക്ഷ്യമിട്ട് എത്തുക. ബെന്നു (Bennu) എന്നു പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനുള്ള സാധ്യത 2700-ല്‍ ഒന്നു മാത്രം ആണെന്ന് നാസ അറിയിച്ചിട്ടുണ്ട്. എന്നാൽ അപകട സാധ്യത പൂര്‍ണമായും ഇല്ലാതാക്കാനാണ് നാസയുടെ ശ്രം. ഇതിന്റെ ഭാഗമായി ഏഴ് വര്‍ഷം മുമ്പ് ബെന്നുവിലേക്ക് നാസ ഉപഗ്രഹം അയച്ചിരുന്നു. ദുരന്തം ഒഴിവാക്കുന്നതിന് സഹായിക്കുന്ന വിവരങ്ങള്‍ ശേഖരിക്കാമെന്ന പ്രതീക്ഷയിലാണ് നാസ ബെന്നുവിലേക്ക് ബഹിരാകാശ പേടകം വിക്ഷേപിച്ചത്.

1999-ലാണ് ബെന്നുവിനെ കണ്ടെത്തിയതെന്ന് നാസ അറിയിച്ചു. ഓരോ ആറ് വര്‍ഷം കൂടുമ്പോഴും അത് ഭൂമിയോട് അടുത്തുകൊണ്ടിരിക്കുകയാണ്. ന്യൂയോര്‍ക്ക് സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിന്റെ വലുപ്പമുള്ള ഈ ഛിന്നഗ്രഹത്തിന് 22 ആറ്റോമിക് ബോംബുകളുടെ പ്രഹരശേഷിയാണ് ഉള്ളത്. 2020-ല്‍ നാസ വിക്ഷേപിച്ച ബഹിരാകാശ പേടകമായ ഒസിരിസ് -റെക്‌സ് ബെന്നുവിന്റെ ഉപരിതലത്തില്‍ പോയി പാറയ്ക്ക് സമാനമായ വസ്തു ശേഖരിച്ചു. ഈ സാംപിള്‍ ശേഖരിച്ച സ്ഥലം നൈറ്റിംങ് ഗേല്‍ എന്നാണ് അറിയപ്പെടുന്നത്.

ബെന്നുവിന് 4.5 ബില്ല്യണ്‍ വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതുന്നുവെന്ന് ശാസ്ത്രഞ്ജര്‍ പറയുന്നു. നേരത്തെ ഇത് 1999 ആര്‍ക്യു36 എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് 2013-ല്‍ ഛിന്നഗ്രഹത്തിന്റെ പേര് ബെന്നുവെന്ന് പുനഃനാമകരണം ചെയ്യുകയായിരുന്നു.

നാസയുടെ പ്രവര്‍ത്തനങ്ങള്‍

ബെന്നു ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ തങ്ങള്‍ ഏഴു വര്‍ഷമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് നാസ അറിയിച്ചു. ഇതിന്റെ അവസാനവട്ട ശ്രമത്തിലാണ് തങ്ങളുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ”മാരത്തോണിലെ അവസാന ലാപ്പിലേക്കു എത്തുന്നത് പോലെയാണ് തങ്ങള്‍ക്ക് ഇത് അനുഭവിക്കാന്‍ കഴിയുന്നത്. ഓട്ടം നന്നായി പൂര്‍ത്തിയാക്കാനുള്ള ദൃഢനിശ്ചയോടെയാണ് ഇപ്പോള്‍ മുന്നോട്ടു പോകുന്നത്,” ഒസിരിസ്-റെക്‌സ് ദൗത്യത്തിന്റെ പ്രൊജക്ട് മാനേജറായ റിച്ച് ബേണ്‍സ് ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ബെന്നുവില്‍ നിന്ന് ശേഖരിച്ച സാംപിളുകള്‍ അടുത്തയാഴ്ച ഭൂമിയില്‍ എത്തിച്ചേരും. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.42-നായിരിക്കും സാംപിളുകള്‍ ഭൂമിയിലെത്തുക. ഫ്രിഡ്ജിന്റെ വലിപ്പത്തിലുള്ള ക്യാപ്‌സൂളിലാണ് ഇവ എത്തുക. ഇത് യൂട്ടാ മരുഭൂമിയിലേക്ക് പാരച്യൂട്ട് ഉപയോഗിച്ച് സുരക്ഷിതമായി ഇറക്കുമെന്ന് മിറര്‍ റിപ്പോര്‍ട്ടു ചെയ്തു. ബെന്നുവില്‍ നിന്നുള്ള സാംപിളുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ ശാസ്ത്രഞ്ജര്‍ അത് വേഗത്തില്‍ വേര്‍തിരിച്ചെടുക്കും. ഈ സാംപിളുകൾ ബെന്നു ഭൂമിയില്‍ പതിക്കുന്നത് തടയാൻ വേണ്ടി മാത്രമല്ല ശേഖരിക്കുന്നത്. ഭൂമിയിലെ ജീവന്റെ ഉത്പത്തിയെക്കുറിച്ചു മനസിലാക്കുന്നതിന് കൂടി ഈ സാംപിളുകൾ സഹായിക്കുമെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related