India
നേപ്പാൾ പ്രളയം: നാടക പരാമർശത്തിൽ വിശദീകരണവുമായി ശശി തരൂർ
ന്യൂദല്‍ഹി: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തെക്കുറിച്ച് വിവരിക്കാൻ ‘ഡ്രാമ’ എന്ന വാക്ക് ഉപയോഗിച്ചതിനെത്തുടർന്ന് ഉയർന്ന സാമൂഹിക മാധ്യമ വിമർശനങ്ങൾക്കെതിരെ ഖേദപ്രകടനവുമായി കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ. തന്റെ വാക്ക് തെറ്റിദ്ധരിക്കപ്പെടാൻ ഇടയായതിൽ ഖേദിക്കുന്നുവെന്നും, എന്നാൽ നാടകീയമായ കാര്യങ്ങൾ എന്നതിലുപരി ‘തീവ്രമായ ശക്തികൾ ഏറ്റുമുട്ടുന്ന അവസ്ഥ അല്ലെങ്കിൽ സംഭവം’ എന്ന നിഘണ്ടു അർത്ഥത്തിലാണ് താൻ ആ വാക്ക് ഉപയോഗിച്ചതെന്നും തരൂർ വെള്ളിയാഴ്ച ‘എക്സ്’ പ്ലാറ്റ്ഫോമിൽ നൽകിയ കുറിപ്പിൽ വ്യക്തമാക്കി.
കഴിഞ്ഞദിവസം നേപ്പാളിലെ ദുരന്തത്തെക്കുറിച്ച് തരൂർ പങ്കുവെച്ച കുറിപ്പിലെ ഒരു വാക്കാണ് വലിയ രീതിയിൽ വിമർശിക്കപ്പെട്ടത്. ‘കാഠ്മണ്ഡുവിലേക്ക് വിമാനം കയറുമ്പോൾ മലനിരകളിൽ നടന്ന ഇത്തരം നാടകീയ സംഭവങ്ങളെയും അത് വരുത്തിവെച്ച വൻ നാശനഷ്ടങ്ങളെയും കുറിച്ച് തനിക്ക് അറിവില്ലായിരുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മഹാദുരന്തത്തെ ‘നാടകം’ എന്ന് വിശേഷിപ്പിച്ചത് പ്രളയബാധിതരോട് കാണിക്കുന്ന അനാദരവാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. പ്രകൃതിയുടെ രൗദ്രഭാവമാണോ തരൂരിന് നാടകമായി തോന്നിയത് എന്നും, നിഘണ്ടു അറിവ് കൊണ്ട് എന്തുകാര്യം എന്നും ചോദിച്ച് യൂസർമാർ എം.പിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു.
തനിക്കെതിരെ ഉയർന്ന വിമർശനത്തിന് മറുപടിയായാണ് തരൂർ വാക്കിന്റെ വ്യാകരണപരമായ അർത്ഥം വിശദീകരിച്ചത്. “ഡ്രാമ എന്ന വാക്കിന് നാടകീയമായത് എന്ന് മാത്രമല്ല അർത്ഥമുള്ളത്. പരസ്പര വിരുദ്ധമായ ശക്തികൾ അതിതീവ്രമായി ഏറ്റുമുട്ടുന്ന സാഹചര്യം എന്നും ഇതിന് അർത്ഥമുണ്ട്. ആ അർത്ഥത്തിലാണ് താൻ അത് ഉപയോഗിച്ചത്. എന്നാൽ ഇത്രയെളുപ്പം തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുള്ള ഒരു വാക്ക് തിരഞ്ഞെടുക്കേണ്ടിയിരുന്നില്ല എന്ന് ഇപ്പോൾ തോന്നുന്നു,’ തരൂർ വ്യക്തമാക്കി.
നേപ്പാളിലെ പ്രകൃതിദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ചും തരൂർ ആശങ്ക രേഖപ്പെടുത്തിയിരുന്നു. വടക്കൻ നേപ്പാളിലെ രസുവ ജില്ലയിൽ ഉണ്ടായ മിന്നൽപ്രളയത്തിൽ 2000-ത്തിലധികം പേരെ കാണാതായതായാണ് കണക്കാക്കുന്നത്. കൈലാസ മാനസസരോവർ യാത്രക്കാരായ നൂറോളം ഇന്ത്യക്കാർ ഉൾപ്പെടെയുള്ള സഞ്ചാരികൾ ദുരന്തത്തിൽപ്പെട്ടു. 19 മോട്ടോർ പാലങ്ങളും 40 കിലോമീറ്ററോളം വരുന്ന ബെത്രാവതി-രസുവാഗധി ഹൈവേയും എട്ട് ജലവൈദ്യുത പദ്ധതികളും പ്രളയത്തിൽ തകർന്നു.
ദുരന്തബാധിതരെ സഹായിക്കാൻ ഇന്ത്യൻ സർക്കാർ പെട്ടെന്ന് പ്രഖ്യാപിച്ച ആശ്വാസ നടപടികൾക്ക് പൂർണ പിന്തുണ നൽകുന്നുവെന്നും, കാണാതായവർക്കായി പ്രാർത്ഥിക്കുന്നുവെന്നും തരൂർ കൂട്ടിച്ചേർത്തു. എന്നാൽ ഈ പിന്തുണ സന്ദേശങ്ങൾക്കിടയിലും അദ്ദേഹത്തിന്റെ ഭാഷാപ്രയോഗം വലിയ ചർച്ചയായി മാറുകയാണുണ്ടായത്.
Content Highlight: Shashi Tharoor Clarifies Play Reference Amid Nepal Floods
കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.




