Kerala News
അഭ്യൂഹങ്ങൾക്ക് വിട, നാല് സുന്നി സംഘടനകളുടെ വഖഫ് സംരക്ഷണ റാലി ഉദ്ഘടനം ചെയ്ത് സമസ്ത അധ്യക്ഷൻ; ഉദ്ഘാടനം ചെയ്തത് ഓൺലൈനിൽ
കൊച്ചി: നാല് പ്രമുഖ സുന്നി സംഘടനകളുടെ വഖഫ് സംരക്ഷണ റാലിയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഓൺലൈൻ വഴിയായിരുന്നു അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്. സുന്നി പണ്ഡിതസഭകളുടെ നേതൃത്വത്തിലുള്ള ജംഇയ്യത്തുല്‍ ഉലമ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് കലൂരില്‍ സമ്മേളനം നടത്തുന്നത്.
യാത്രാ ബുദ്ധിമുട്ടുകളും തിരക്കും കാരണമാണ് നേരിട്ട് ഉദ്ഘാടനം നിർവഹിക്കാൻ എത്താൻ സാധിക്കാതിരുന്നതെന്ന് ജിഫ്രി തങ്ങൾ പ്രതികരിച്ചു. പാണക്കാട് സാദിഖലി തങ്ങളെ പരിപാടിക്ക് ക്ഷണിക്കാത്തതിനെത്തുടര്‍ന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പരിപാടിയിൽ നിന്നും വിട്ടുനില്‍ക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ജിഫ്രി തങ്ങൾ തന്നെ പരിപാടി ഉദ്ഘാടനം ചെയ്തുവെന്ന വാർത്ത വന്നത്.
പാണക്കാട് സാദിഖലി തങ്ങൾ പങ്കെടുക്കാത്തതിനാല്‍ സമ്മേളനവുമായി സഹകരിക്കില്ലെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൗലവി വ്യക്തമാക്കിയിരുന്നു. പാണക്കാട് തങ്ങന്മാരില്ലാതെ ഒരു സുന്നി ഐക്യത്തിനും പ്രസക്തിയില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
ജിഫ്രി തങ്ങൾ പരിപാടിയിൽ നിന്ന് പിന്മാറുമെന്ന് പറഞ്ഞതിന് പിന്നാലെ , കൊച്ചിയിലെ ഭരണഘടന-വഖഫ് സംരക്ഷണ സംഗമത്തില്‍ നിന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ നേതാവ് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവിയും പിന്മാറിയത് മുസ്‌ലിം ലീഗിന്റെ ഭീഷണി കൊണ്ട് മാത്രമാണെന്ന് ഐ.എന്‍..എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പറഞ്ഞിരുന്നു.
‘ലീഗിനെയും പാണക്കാട് തങ്ങളെയും മാറ്റിനിര്‍ത്തി നടക്കുന്ന റാലി വന്‍ സംഭവമാകുമെന്ന് വന്നതോടെ തങ്ങളുടെ അപ്രമാദിത്വം തകരുമെന്ന ലീഗിന്റെ ഭീതിയാണ് റാലി പരാജയപ്പെടുത്താനുള്ള ശ്രമത്തിന്റെ പിന്നില്‍. കേരളത്തില്‍ നടക്കുന്ന ഇത്തരം പരിപാടികളെല്ലാം പാര്‍ട്ടിയുടെ നേതൃത്വത്തിലെ പാടുള്ളവെന്ന ലീഗിന്റെ ധിക്കാരത്തിനേറ്റ പ്രഹരമായിരുന്നു സുന്നി ബാനറിലുള്ള കൊച്ചി പരിപാടി. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും കാന്തപുരം വിഭാഗം നേതാവ് ബുഖാരി തങ്ങളും ഒരുമിക്കുന്ന സമ്മേളനം ചരിത്ര സംഭവമാകുമെന്ന് മനസിലാക്കിയതോടെ, റാലി പരാജയപ്പെടുത്താന്‍ ആഴ്ചകളായി ലീഗ് നേതാക്കള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.
ജിഫ്രി തങ്ങളുടെ നേതൃത്വത്തിലുള്ള ഇ.കെ വിഭാഗം സമസ്ത സ്വന്തം അസ്ഥിത്വം വീണ്ടെടുത്ത് സുന്നി വിഭാഗങ്ങളെ ഒരുമിപ്പിക്കുന്നത് പാണക്കാട് ലോബി വെല്ലുവിളിയായാണ് കാണുന്നത്. ഏതായാലും സുന്നി ഐക്യത്തിന് തുരങ്കം വെക്കുക വഴി ലീഗ് പുതിയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. 1989ല്‍ കൊച്ചിയില്‍ നടന്ന സുന്നി യുവജന സംഘം സമ്മേളനം പരാജയപ്പെടുത്താന്‍ ലീഗ് എത്ര ശ്രമിച്ചിട്ടും വിജയിക്കാതെ പോയതോടെയാണ് സമസ്ത ഒരു പിളർപ്പ് നേരിട്ടത്,’ കാസിം ഇരിക്കൂര്‍ പറഞ്ഞു.
ജംഇയ്യത്തുല്‍ ഉലമ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. കേരളത്തിലെ നാല് വ്യത്യസ് സുന്നി സംഘടനകളുടെ സംയുക്ത വേദിയാണ് ജംഇയ്യത്തുല്‍ ഉലമ. ഇ.കെ. സുന്നി വിഭാഗം, എ.പി. സുന്നി വിഭാഗം, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ എന്നിവയാണ് നാല് സംഘടനകള്‍.
Content Highlight: Putting rumors aside, Samastha president inaugurates Waqf protection rally of four Sunni organizations; inaugurated online