കൃത്യം; ആക്രമിച്ചത് തീവ്രവാദ ക്യാമ്പിനെ മാത്രം, പാക് സൈനിക കേന്ദ്രങ്ങൾ തൊടാതെ ഇന്ത്യ
ന്യൂദൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്ത് ഇന്ത്യ. ഒമ്പത് ഇടങ്ങളിലായി നടത്തിയ ആക്രമണത്തിൽ ഇന്ത്യ ലക്ഷ്യം വെച്ചത് പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ മാത്രമാണ്. വിവിധ സേനകളുടെ സംയുക്ത ഓപ്പറേഷനിലൂടെ. കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കമായ ഓപ്പറേഷൻ സിന്ദൂരിലൂടെയാണ് ഇന്ത്യ പാകിസ്ഥാന് മറുപടി നൽകിയത്.
ജയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ ത്വയ്ബ ഭീകരകേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് സേനകൾ ഓപ്പറേഷൻ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ. ഫ്രാൻസ് നിർമിത സ്കാൽപ് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ ഇതിനായി സേനകൾ ഉപയോഗിച്ചു. രഹസ്യാന്വേഷണ വിഭാഗങ്ങൾ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മുമ്പുതന്നെ ശേഖരിച്ചിരുന്നു.
തുടർന്ന് മൂന്ന് സേനകൾക്കും ഈ വിവരം കൈമാറി. ശേഷമാണ് സേനകൾ സംയുക്തമായി ആക്രമണ പദ്ധതികൾ തയ്യാറാക്കിയതും ആക്രമിച്ചതും. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വർഷിച്ചത്. ഇതോടെ പാകിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങളിൽ കനത്ത ആഘാതം ഉണ്ടായി.
പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യം വെച്ചതെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.
‘ഞങ്ങളുടെ പ്രവർത്തനങ്ങൾ വളരെയധികം ശ്രദ്ധയോടെയുള്ളതാണ്. തീവ്രത കുറഞ്ഞതുമാണ്. പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളൊന്നും തന്നെ ഇന്ത്യ ലക്ഷ്യമിട്ടിട്ടില്ല. ലക്ഷ്യങ്ങൾ തെരഞ്ഞെടുക്കുന്നതിലും നടപ്പിലാക്കുന്ന രീതിയിലും ഇന്ത്യ സംയമനം പാലിച്ചു. ഈ ആക്രമണത്തിന് ഉത്തരവാദികളായവരെ മാത്രമാണ് ഇന്ത്യ ലക്ഷ്യമിട്ടത്,’ ഇന്ത്യൻ സൈന്യം തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ ഇന്ത്യൻ ആക്രമണങ്ങൾക്ക് പിന്നാലെ നിയന്ത്രണ രേഖയിലെ ഇന്ത്യൻ ഗ്രാമങ്ങൾക്ക് നേരെ പാകിസ്ഥാൻ അതിർത്തി കടന്നുള്ള വെടിവയ്പ്പും പീരങ്കി ഷെല്ലാക്രമണവും നടത്തി. ഈ ആക്രമണത്തിൽ മൂന്ന് നിരപരാധികളായ സാധാരണക്കാർ കൊല്ലപ്പെട്ടു.
കോട്‌ലി, മുരിഡ്‌കെ, ബഹവൽപൂർ, ചക് അമ്രു, ഭീംബർ, ഗുൽപൂർ, സിയാൽകോട്ട് എന്നിവിടങ്ങളിലും മുസാഫറാബാദിലെ രണ്ട് സൈറ്റുകളിലും ഇന്ത്യ ആക്രമണം നടത്തിയതായി പാകിസ്ഥാൻ ഡി.ജി ഐ.എസ്.പി.ആർ, ലഫ്റ്റനൻ്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു.
സിയാൽകോട്ട്, ബഹവൽപൂർ, ചക് അമ്രു, മുരിദ്കെ എന്നിവ അന്താരാഷ്ട്ര അതിർത്തിക്കപ്പുറത്തും ബാക്കിയുള്ളവ പാക് അധീന കശ്മീരിലെ നിയന്ത്രണ രേഖയ്ക്കപ്പുറത്തുമാണ് സ്ഥിതി ചെയ്യുന്നത്.
ഹാഫിസ് സയീദ് നയിക്കുന്ന ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബയുടെ ആസ്ഥാനമാണ് മുരിദ്കെ. മസൂദ് അസ്ഹർ നയിക്കുന്ന ജെയ്‌ഷെ-ഇ-മുഹമ്മദിന്റെ താവളമാണ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹൽവാപൂർ.
ആക്രമണങ്ങളിൽ കുറഞ്ഞത് 80-90 ൽ അധികം തീവ്രവാദികൾ കൊല്ലപ്പെട്ടതായി ഇന്ത്യാ ടുഡേറിപ്പോർട്ട് ചെയ്തു. ബഹാവൽപൂരിലും മുരിദ്കെയിലുമാണ് ഏറ്റവും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. രണ്ട് പ്രധാന ഭീകര ക്യാമ്പുകൾ നിലനിന്നിരുന്ന ഇവിടങ്ങളിൽ മാത്രം 25-30 തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
യുദ്ധത്തിനെതിരെ ശക്തമായി പ്രതികരിക്കാൻ പാകിസ്ഥാന് എല്ലാ അവകാശമുണ്ടെന്നും ശക്തമായ മറുപടി നൽകുമെന്നുമാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറയുന്നത്.
Content Highlight: Accurate; India attacked only the terrorist camp, without hitting Pakistani military bases